ആ 5455 വോട്ട് പിടിക്കാന്‍ മങ്കടയില്‍ തീവ്രശ്രമം; പഴയ തട്ടകത്തിലേക്ക് വന്ന അലി, വിറപ്പിച്ച റഷീദലി
മലപ്പുറം: മങ്കട നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. അഹമ്മദ് കബീറിനെ വിറപ്പിച്ച ടികെ റഷീദലി തന്നെയാണ് ഇത്തവണയും ഇടതുസ്ഥാനാര്‍ഥി. മങ്കടയും പെരിന്തല്‍മണ്ണയും മുസ്ലിം ലീഗിന് സമ്മാനിച്ച താരപരിവേഷമുള്ള മഞ്ഞളാംകുഴി അലിയാണ് യുഡിഎഫിന് വേണ്ടി കളത്തില്‍. ഇരു സ്ഥാനാര്‍ഥികളും മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. അഹമ്മദ് കബീര്‍ അല്ല, മഞ്ഞളാംകുഴി അലി എന്ന് സിപിഎമ്മിന് വ്യക്തമായ ബോധ്യമുണ്ട്. ആള്‍ കരുത്തനാണ്. എന്നാല്‍ റഷീദലി ജില്ലാ പഞ്ചായത്തംഗം എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനം നാട്ടുകാര്‍ അനുഭവിച്ചറിഞ്ഞതാണ് എന്ന് സിപിഎം പറയുന്നു. കൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും റഷീദലിയുടെ പ്രചാരണ വിഷയം തന്നെ.
തുടര്‍ച്ചയായി മുസ്ലിം ലീഗ് ജയിച്ചുവന്നിരുന്ന മണ്ഡലമായിരുന്നു മങ്കട. ആ ചരിത്രത്തില്‍ തിരുത്ത് വരുത്തിയ വ്യക്തിയാണ് മഞ്ഞളാംകുഴി അലി. അന്ന് അലി ഇടതുപക്ഷത്തിനൊപ്പം. അധികം വൈകിയില്ല, അലി മുസ്ലിം ലീഗില്‍ ചേര്‍ന്നു. ആദ്യ നിയോഗം പെരിന്തല്‍മണ്ണയില്‍. ഒന്നല്ല രണ്ടു തവണ പെരിന്തല്‍മണ്ണ ലീഗിന്റെ അക്കൗണ്ടില്‍ ചേര്‍ത്തി വിജയക്കൊടി കാണിച്ചു അലി. പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗിലുണ്ടായ അനൈക്യമാണ് കഴിഞ്ഞ തവണ അലിയുടെ ഭൂരിപക്ഷം 600ല്‍ താഴെയെത്തിച്ചത് എന്നാണ് വിലയിരത്തല്‍.
ഇത്തവണ അലി പെരിന്തല്‍മണ്ണ ഒഴിഞ്ഞ് വീണ്ടും മങ്കടയിലെത്തി. ഈ ആവേശം മുസ്ലിം ലീഗ് പ്രവര്‍ത്തകരിലും പ്രകടമാണ്. എന്നാല്‍ കഴിഞ്ഞ തവണ മല്‍സര രംഗത്തുണ്ടായിരുന്ന എസ്ഡിപിഐയും വെല്‍ഫഎയര്‍ പാര്‍ട്ടിയും ഇത്തവണ മല്‍സരിക്കുന്നില്ല. 2016ല്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കിട്ടിയത് 3999 വോട്ടുകളാണ്. എസ്ഡിപിഐക്ക് 1456 വോട്ടും. ഈ വോട്ടുകള്‍ ഇത്തവണ ആര്‍ക്ക് കിട്ടുമെന്നത് നിര്‍ണായക ചോദ്യമാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ട് യുഡിഎഫിലേക്ക് പോകുമെന്നാണ് പ്രചാരണം. എസ്ഡിപിഐ വോട്ട് പിടിക്കാന്‍ അലിക്ക് സാധിക്കുമെന്നും പറയപ്പെടുന്നു.
പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
എന്നാല്‍ ഇടതുപക്ഷവും പ്രാദേശിക ബന്ധങ്ങള്‍ വച്ച് ഇതേ ശ്രമം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു സ്ഥാനാര്‍ഥികളുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഏകദേശം സമാനമാണ്. റോഡും കളിസ്ഥലവും കാര്‍ഷിക-ആരോഗ്യമേഖലയിലെ പരിഷ്‌കരണവുമെല്ലാം ഇരുവരുടെ വാഗ്ദാന പട്ടികയിലുണ്ട്. പോരാട്ടം കനക്കുമ്പോള്‍ മങ്കടക്കാര്‍ മാത്രമല്ല, സംസ്ഥാനം മൊത്തം ഉറ്റുനോക്കുകയാണ് ഇവിടെ ആര് വാഴുമെന്ന്.