മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതിക്ക് ശേഷം വെള്ളം ഇറങ്ങി: മലപ്പുറത്തെ റോഡുകള്‍ ഗതാഗതയോഗ്യമായി, വൈദ്യുതി എത്തിയില്ല!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കനത്ത മഴ അവസാനിച്ചതോടെ ദിവസങ്ങളായി വെളളക്കെട്ടുകള്‍ കാരണം ഗതാഗതം മുടങ്ങിയിരുന്ന മലപ്പുറം ജില്ലയിലെ റോഡുകള്‍ ഗാതാഗതയോഗ്യമായി. നിലവില്‍ മലപ്പുറം ജല്ലയിലെ പരപ്പനങ്ങാടി-പാലത്തിങ്ങല്‍ ഒഴികെയുള്ള എല്ലാ പ്രധാന റോഡുകളും ഗതാഗതയോഗ്യമായിട്ടുണ്ട്. വഴിക്കടവ്-നാടുകാണി റോഡില്‍ വലിയവാഹനങ്ങള്‍ ഒഴികെയുളളവക്ക് മാത്രമാണ് ഗതാഗതം അനുവദിക്കുന്നുള്ളു. മറ്റിടങ്ങളിലെല്ലാം ഗതാഗതയോഗ്യമായി. ജില്ലയിലെ പ്രധാനറോഡുകളെല്ലാം കനത്ത മഴയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.


മലപ്പുറം കോട്ടപ്പടി-മൈലപ്പുറം വരെയുള്ള വെള്ളക്കെട്ട് ഇന്നലെ രാവിലെയോടെ ഇറങ്ങിയതോടെ ഇതുവഴി രണ്ടുദിവസത്തിന് ശേഷം വാഹനങ്ങള്‍ ഓടിത്തുടങ്ങി. കോട്ടയ്ക്കല്‍ തിരൂര്‍ റൂട്ടിലേക്കുള്ള ഇവിടെ വെളളം നിറഞ്ഞതോടെ നിരവധി വാഹനങ്ങള്‍ മേഖലയില്‍പാ ര്‍ക്ക്‌ചെയ്തിരുന്ന അവസ്ഥയായിരുന്നു. മലപ്പുറം കുന്നുമ്മല്‍ ടൗണില്‍ വൈദ്യുതിക്ക് മുടക്കമൊന്നും ഉണ്ടായില്ലെങ്കിലും മറ്റിടങ്ങളിലെല്ലാം വൈദ്യുതി രണ്ടുദിവസമായി ഇല്ലാതായിട്ട്. ചിലയിടങ്ങളില്‍ ഇന്നലെ വൈദ്യുതിയെത്തിയെങ്കിലും ഭൂരിഭാഗം സ്ഥലത്തും ഇതുവരെ വൈദ്യുതിയെത്തിയില്ല. വൈദ്യുതിയില്ലാതായതോടെ കടകളില്‍ മെഴുകുതിരി ക്ഷാമവും ഉണ്ടായി. കഴിഞ്ഞ പത്ത് ദിവസങ്ങളായി തിമര്‍ത്തു പെയ്ത മഴയിലും പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് ജില്ലയിലെ മലയോര ഗ്രാമങ്ങള്‍.

nooradimalappuram-

റോഡുകള്‍ തകര്‍ന്നതും വൈദ്യുതി നിലച്ചതും നിരവധി ഗ്രാമങ്ങങ്ങള്‍ ഒറ്റപ്പട്ടതും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും മൂലം വീടുകള്‍ തകര്‍ന്നതും കൃഷി നശിച്ചതും മേഖലയുടെ ദുരിതത്തിന് ആക്കം കൂട്ടി. ഓടക്കയത്തും എടവണ്ണയിലും എരുമമുണ്ട ചെട്ടിയംപാറയിലും ഉണ്ടായ ഉരുള്‍പൊട്ടലുകളില്‍ 14 പേരുടെ ജീവനുകളാണ് നഷ്ടമായത്. മതില്‍മൂല കോളനിയിലെ മാത്രം 25 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നിലമ്പൂര്‍, ഏറനാട് താലൂക്കുകളില്‍ മാത്രം 60ഓളം വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 300ലേറെ വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ട്രാന്‍ഫോര്‍മറുകളടക്കം തകര്‍ന്നതോടെ കഴിഞ്ഞ ഒരാഴ്ച്ചയായി മലയോര മേഖലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വൈദ്യുതിയും കിട്ടാക്കനിയായി. നിലമ്പൂര്‍-നായാടംപൊയില്‍ മലയോര പാത പതിനഞ്ച് ഇടങ്ങളിലാണ് തകര്‍ന്നിരിക്കുന്നത്. ഇതോടെ 800ഓളം കുടുംബങ്ങളുടെ ആശ്രയമായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസും നിലച്ചു. ഇത് എന്ന് പുനരാരംഭിക്കുമെന്ന് പോലും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാര്‍ഷിക വിളകളും മറ്റും നശിച്ചതോടെ ഈ മേഖലയിലെ ജനങ്ങളുടെ ജീവിതമാര്‍ഗവും വഴിമുട്ടിയിരിക്കുകയാണ്. കാര്‍ഷിക മേഖലയിലും കനത്ത തിരിച്ചടിയാണ് കാലവര്‍ഷം വരുത്തിവെച്ചത്. റബ്ബര്‍ തോട്ടങ്ങളില്‍ റെയിന്‍ഗാര്‍ഡ് ഇട്ടിട്ടുണ്ടെങ്കിലും പതിനഞ്ച് ദിവസങ്ങളിലേറെയായി ടാപ്പിംഗ് നടക്കാത്തതിനാല്‍ നൂറുകണക്കിന് തൊഴിലാളികളുടെ കുടുംബങ്ങളാണ് വറുതിയിലായത്. നിര്‍മാണ മേഖലയും സ്തംഭിച്ചിരിക്കുകയാണ്. ഓണം മുന്നില്‍ കണ്ട് കൃഷി ചെയ്തിരുന്ന നേന്ത്രവാഴകളും പച്ചക്കറികളും ഏതാണ്ട് 80 ശതമാനത്തിലേറെ നശിച്ച അവസ്ഥയിലാണ്. ചാലിയാറിന്റെയും പോഷക നദികളുടെയും തീരങ്ങളില്‍ താമസിച്ച് വരുന്ന ആയിരത്തിലേറെ കുടുംബങ്ങളും പ്രളയത്തിന്റെ കെടുതിയിലാണ്. ഗതാഗതം സ്തംഭിച്ചതുകാരണം തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള പച്ചക്കറികളുടെ വരവും നിലച്ചിരിക്കുകയാണ്. ഓണവും പെരുന്നാളുമെല്ലാം മുന്നില്‍ നില്‍ക്കുമ്പോഴും എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് മലയോരമേഖല.

പ്രളയത്തിന്റെ ഭാഗമായി ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലായി 400 ഓളം വീടുകള്‍ വെള്ളത്തിലായി. പലരും ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്.ആലംകോട് പഞ്ചായത്തിലെ പന്താവൂരിലെ സംസ്‌കൃതി സ്‌കൂളിലും,ചിയ്യാനൂര്‍ ജിഎല്‍പി സ്‌കൂളിലുമായി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പില്‍ 25 കുടുംബങ്ങളിലായി 130 പേരും നന്നംമുക്ക് പഞ്ചായത്തില്‍ മൂക്കുതല ജിഎല്‍പി സ്‌കൂളിലെ ദുരാതാശ്വാസ ക്യാമ്പിലായി 28 കുടുംബങ്ങളില്‍ നിന്ന്

മൊത്തം 77 പേരുമാണ് നിലവില്‍ ഉള്ളത്.ഇവരിലേറെയും കാഞിയൂര്‍ തെങ്ങില്‍ റോഡിലെ താമസക്കാരാണ്. ആലംകോട് പഞ്ചായത്തില്‍ പന്താവൂര്‍ മനക്കടവിലെ നിരവധി വീടുകളാണ് വെള്ളം കയറിയത്. ചിയ്യാനൂര്‍ പാവിട്ടപ്പുറം മാങ്കുളം ഭാഗത്തെ അറുപതോളം വീടുകളില്‍ വെള്ളം കയറി. ഇവരെല്ലാം ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്.

മക്കരപ്പറമ്പ്: പാറമടക്കായി നീക്കിയ മണ്ണിടിഞ്ഞ് ജനവാസകേന്ദ്രത്തിലെത്തിയതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ താമസം മാറ്റി.

മക്കരപറമ്പ് പഞ്ചായത്തില്‍ ലൈസന്‍സുള്ള പാറമട മങ്കട പഞ്ചായത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപിച്ച് വന്‍തോതില്‍ മണ്ണ് നീക്കിയിരുന്നു. മഴ പെയ്തതോടെ ഈ മണ്ണ് ഇടിഞ്ഞ് താഴെക്ക് വരാന്‍ തുടങ്ങി. ഭിഷണിയെ തുടര്‍ന്ന് വിളക്കത്തില്‍ അസ്മാബി, വിളക്കത്തില്‍ മുജീബ് റഹ്മാന്‍ എന്നിവരുടെ കുടുംങ്ങളാണ് താമസം മാറ്റിയത്.മലയില്‍ മങ്കട പഞ്ചായത്തിലേക്ക് വന്‍തോതില്‍ മണ്ണ് നീക്കിയത് സംബന്ധിച്ച് നാട്ടുകാര്‍ കഴിഞ്ഞ മാസം കളക്ടര്‍, വില്ലേജ്, ഓസീസര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഇല്ലാത്തതാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായത്.മൂര്‍ക്കനാട്, മങ്കട, കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ എംഎല്‍എ സന്ദര്‍ശിച്ചു.

മഞ്ചേരി: കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയും മണ്ണിടിച്ചിലും നേരിടുന്ന മഞ്ചേരി നഗരത്തിലും പരിസര ഗ്രാമങ്ങളിലും വെള്ളം താഴ്ന്നു തുടങ്ങി. മഴയൊഴിഞ്ഞതോടെ നഗരത്തിലേക്കും ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും വാഹന ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നത് മെഡിക്കല്‍ കോളജിലേക്കുള്ള രോഗികളടക്കമുള്ളവര്‍ക്ക് ആശ്വാസമായി. വ്യാഴാഴ്ച ഉരുള്‍പൊട്ടലുണ്ടായ പന്തല്ലൂര്‍ മേഖലയിലും മഞ്ചേരിയിലെ ഉയര്‍ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി പൂര്‍ണ്ണമായി വിട്ടൊഴിഞ്ഞിട്ടില്ല.

പന്തല്ലൂര്‍ പറയന്‍മേട് മലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മലവെള്ളം കുത്തിയൊഴുകി ജനവാസ പ്രദേശത്ത് പരക്കുന്നത് ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. മലയടിവാരത്തില്‍ രൂപപ്പെട്ട കുഴികളില്‍ നിന്നും വെള്ളം വന്‍തോതില്‍ ഒഴുകുന്നത് ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ റവന്യൂ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായിരുന്ന ഭാഗങ്ങളില്‍ ജനജീവിതം ഇനിയും പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല. ഒട്ടേറെ വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. ശുദ്ധജല സ്രോതസുകളും വ്യാപകമായി മലിനമായിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ ക്ലോറിനേഷന്‍ അത്യന്താപേക്ഷിതമാണ്. ഇതിനായി പഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും മുന്നോട്ടു വരേണ്ടതുണ്ട്.

Recommended Video

cmsvideo
ഇഴജന്തുക്കൾ കയറിയാൽ മുൻകരുതലുകൾ ഇങ്ങനെ

ജില്ലയില്‍ ദുരന്ത നിവാരണ പ്രശ്‌നങ്ങളില്‍ ആവശ്യമായ മേല്‍ നോട്ടം നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ ചുമതല പ്പെടുത്തിയ നോഡല്‍ ഓഫിസര്‍ സര്‍വെ ഡയരക്ടര്‍ പാട്ടീല്‍ അജിത് ഭഗവത് റാവു ഇന്ന് ജില്ലയിലെത്തും. തുടര്‍ന്ന് വൈകിട്ട് കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.

Malappuram
English summary
kerala floods- changes in water level, transportation restores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X