മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം ജില്ലാ ട്രോമാ കെയര്‍ യൂണിറ്റ് രക്ഷപ്പെടുത്തിയത് 250ലേറെ പേരെ: താരമായത് ജെയ്‌സല്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലാ ട്രോമാ കെയര്‍ യൂണിറ്റ് രക്ഷപ്പെടുത്തിയത് 250ലേറെ പേരെ. യാതൊരു വിധ സുരക്ഷാ സംവിധാനമില്ലാതെയാണ് ഇവര്‍ ഇത്രയും ജീവനുകള്‍ രക്ഷപ്പെടുത്തിയത്. തീര്‍ത്തും നിശബ്ദമായി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവരുടെ സേവനം ചര്‍ച്ചയായത് താനൂര്‍ ചാപ്പപ്പടി സ്വദേശി കോയസ്സന്റെ പുരക്കല്‍ കെ.പി.ജെയ്‌സല്‍(32) മഹനീയ പ്രവര്‍ത്തിയിലൂടെയാണ്. ബോട്ടില്‍ കയറാന്‍ സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ടു പടിയാക്കി കൊടുത്ത ജെയ്സല്‍ ഈ ദുരിതാശ്വാസത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

jaislarescue

ദിവസങ്ങളായി ഊണും, ഉറക്കവും ഇല്ലാതെ കുടുംബത്തെ തന്നെ മറന്നാണ് ട്രോമാ കെയര്‍ അംഗങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഉള്ളത്. ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. പല സ്ഥലത്തും മലമ്പാമ്പുകള്‍ അടക്കം ഇവര്‍ക്ക് ഭീഷണിയായി. പത്തിലേറെ ശവശരീരങ്ങളും ഇവര്‍ വെള്ളത്തില്‍ നിന്ന് പൊക്കിയെടുത്തു. പ്രായമായവരേയും, കുട്ടികളേയും അടക്കം എങ്ങനെ രക്ഷിക്കുമെന്ന് ഓര്‍ത്ത് നില്‍ക്കുമ്പോഴായിരുന്നു ഇവരുടെ രക്ഷാപ്രവര്‍ത്തനം.

പലരും രണ്ട് കിലോമീറ്ററിലേറെ ദൂരം നീന്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കിയാണ് ഇവരില്‍ പലരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. പബ്ലിസിറ്റിയില്‍ നിന്നെല്ലാം പൂര്‍ണമായും അകന്നായതിനാല്‍ ഇവരുടെ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയും, മാധ്യമങ്ങളും പോലും തിരിച്ചറിഞ്ഞില്ല.മഴക്കെടുതിയില്‍ വെള്ളകെട്ടില്‍ വീടിനുള്ളില്‍ കുടുങ്ങിയവരെ റബ്ബര്‍ ബോട്ടില്‍

കയറ്റാന്‍ വേണ്ടി വെള്ളത്തില്‍ കാലും കയ്യും പതിച്ച് കമിഴ്ന്ന് കിടന്ന് സ്ത്രീകളെ തോണിയില്‍ കയറ്റുന്ന താനൂര്‍ ചാപ്പപ്പടി സ്വദേശി കോയസ്സന്റെ പുരക്കല്‍ കെ.പി.ജെയ്‌സല്‍(32) എന്ന മത്സ്യത്തൊഴിലാളിയുടെ പ്രവര്‍ത്തന വീഡിയോയാണ് ഇതിനോടകം വൈറലായത്. വേങ്ങര പാണ്ടികശാലയില്‍ നിരവധി കുടുംബങ്ങള്‍ വെള്ളം പൊങ്ങിയതിനാല്‍ വീടിനകത്ത് കുടുങ്ങി കിടക്കുന്ന വിവരം ലഭിച്ച ഉടനെ രക്ഷക്ക് ഇറങ്ങുകയായിരുന്നു.

ഇവിടെ അകപ്പെട്ടവരെ ട്രോമ കെയര്‍ പ്രവര്‍ത്തകരായ എട്ട് അംഗ സംഘം രക്ഷപ്പെടുത്തി. ശനിയാഴ്ച വീണ്ടും രക്ഷക്കെത്തിയപ്പോഴാണ് പാണ്ടികശാല ഭാഗത്ത് നിരവധി കുടുംബങ്ങള്‍ വീടുകളില്‍ കുടുങ്ങി കിടക്കുന്നതറിഞ്ഞത്. സമയം വൈകിയതിനാല്‍ നാട്ടുക്കാരടക്കം തടസ്സം നിന്നു. എന്നാല്‍ വേങ്ങര എസ്.ഐ.യുടെ സമ്മതത്തോടെ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് ഇവര്‍ പുറപ്പെട്ടത്. കേ ന്ദ്രസേനയുടെ ബോട്ടുമായി പുറപ്പെട്ടു വീടിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. എന്നാല്‍ ബോട്ടില്‍ കയറാന്‍ പറ്റാത്തതിനാല്‍ ജെയ്‌സല്‍ വെള്ളത്തില്‍ പതിഞ്ഞ് കിടന്ന് സ്ത്രീകളോട് ശരീരത്തില്‍ ചവിട്ടി കയറാന്‍ നിര്‍ദേശിക്കുകയായിരുന്നു. യംങ്ങ് ബോയ്‌സ് ക്ലബ്ബിന്റെ ഗോള്‍കീപ്പര്‍ കൂടിയാണ് ഇദ്ദേഹം. ട്രോമ പ്രവര്‍ത്തകരായ യു.പി.അബ്ബാസ്, പി.കെ.അബ്ദുള്ള, സാവാദ്, റസാഖ് എടക്കടപ്പുറം, നൈഫല്‍, റസാഖ് ചാപ്പപ്പടി, അഫ്‌സല്‍, ജെയ്‌സല്‍ എന്നിവരടങ്ങിയ സംഘം 19 പേരെയാണ് രക്ഷപ്പെടുത്തിയത്. നിരവധി സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന ഇവരെ നാട്ടുകാര്‍ അഭിനന്ദിച്ചു.

Malappuram
English summary
kerala floods malappuram trauma care unit saves more than 250 people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X