ലീഗിന്റെ മലപ്പുറത്ത് ലീഗിനെ നിലം തൊടീക്കാതെ ഒരു മുനിസിപ്പാലിറ്റി! ഒറ്റ ലീഗുകാരനും ജയിച്ചില്ല... എൽഡിഎഫ് വിജയം
മലപ്പുറം: മലപ്പുറം ജില്ല ഇത്തവണയും മുസ്ലീം ലീഗിന്റെ കോട്ടയാണ്. 94 പഞ്ചായത്തുകളില്‍ 73 എണ്ണവും ലീഗ് തന്നെ സ്വന്തമാക്കി. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 12 എണ്ണവും ലീഗിന്റെ അക്കൗണ്ടില്‍ തന്നെ. ജില്ലാ പഞ്ചായത്തും പിടിച്ചത് മുസ്ലീം ലീഗ് തന്നെ.
നിലമ്പൂര്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്; കോണ്‍ഗ്രസിന്റെ ഏക മുന്‍സിപ്പാലിറ്റിയും നഷ്ടമായി, ബിജെപി 1
കോണ്‍ഗ്രസിന്റെ കണ്ണ് തുറപ്പിച്ച് ജോര്‍ജ്ജിന്റെ മകന്‍... ചരിത്രം കുറിച്ച ജയം, ഇനി വാതില്‍ അടയില്ല
സംസ്ഥാന തലത്തില്‍ യുഡിഎഫ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച ജില്ലയാണ് മലപ്പുറം. 12 മുനിസിപ്പാലിറ്റികളില്‍ 9 എണ്ണവും ഇവിടെ ലീഗ് സ്വന്തമാക്കി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തിരൂര്‍ മുനിസിപ്പാലിറ്റി തിരിച്ചുപിടിക്കുകയും ചെയ്തു. പക്ഷേ, ജില്ല മുഴുവന്‍ നേടിയാവും ഈ ഒരു നഗരസഭയിലെ പരാജയം ലീഗിനെ എന്നും വേട്ടയാടും. പേരിന് ഒരു കൗണ്‍സിലറെ പോലും ലീഗിന് വിജയിപ്പിക്കാന്‍ പറ്റാതെ പോയ ഒരു മുനിസിപ്പാലിറ്റിയുണ്ട് മലപ്പുറത്ത്...
നിലമ്പൂര്‍
യുഡിഎഫിന്റെ കോട്ടയായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വരെ നിലമ്പൂര്‍ മണ്ഡലം. അതുപോലെ തന്നെ ആയിരുന്നു നിലമ്പൂര്‍ നഗരസഭയും. എന്നാല്‍ അതെല്ലാം ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തോടെ പഴങ്കഥ ആയിരിക്കുകയാണ്.
ചരിത്ര വിജയവുമായി എല്‍ഡിഎഫ്
നിലമ്പൂര്‍ നഗരസഭ ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തിരിക്കുകയാണ്. തിരൂര്‍ നഷ്ടപ്പെട്ടതിന് പകരം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. സ്വതന്ത്രരെ അണിനിരത്തിയാണ് എല്‍ഡിഎഫ് നിലമ്പൂര്‍ നഗരസഭയില്‍ ചരിത്രത്തിലാദ്യമായി ഭരണം പിടിച്ചത്.
നിലംതൊടാതെ മുസ്ലീം ലീഗ്
പണ്ടുമുതലേ നിലമ്പൂര്‍ മണ്ഡലത്തില്‍ മുസ്ലീം ലീഗിനേക്കാള്‍ പ്രാമുഖ്യം ആര്യാടന്റെ കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നഗരസഭയില്‍ ഒരു മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പോലും വിജയിച്ചിട്ടില്ല. ആദ്യമായാണ് മലപ്പുറം ജില്ലയില്‍ ഇത്തരമൊരു തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്.
എട്ടില്‍ നിന്ന് പൂജ്യത്തിലേക്ക്
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആയിരുന്നു നിലമ്പൂരില്‍ അധികാരത്തിലേറിയത്. 33 വാര്‍ഡുകളില്‍ എട്ടെണ്ണത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. ആ എട്ടില്‍ നിന്നാണ് ഇത്തവണ മുസ്ലീം ലീഗ് പൂജ്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയെ സംബന്ധിച്ച് ഇത് ചെറിയൊരു കാര്യമല്ല.
കുതിച്ചുകയറി എല്‍ഡിഎഫ്
33 വാര്‍ഡുകളുള്ള നിലമ്പൂര്‍ നഗരസഭയില്‍ ഇത്തവണ എല്‍ഡിഎഫ് വിജയിച്ചുകയറിയത് 22 സീറ്റുകളില്‍ ആണ്. നിലമ്പൂര്‍ നഗരസഭ രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഒരു എല്‍ഡിഎഫ് ഭരണസമിതി ഇവിടെ അധികാരത്തില്‍ വരുന്നത്. വികസന സമിതി എന്ന പേരില്‍ സ്വതന്ത്രരെ അണിനിരത്തിക്കൊണ്ടായിരുന്നു എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് നീക്കം.
അന്‍വറിന്റെ കളികള്‍
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചുപിടിച്ചത് പിവി അന്‍വര്‍ ആയിരുന്നു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നെങ്കിലും, നിലമ്പൂര്‍ നഗരസഭയിലെ ഈ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും പിവി അന്‍വര്‍ തന്നെ ആയിരുന്നു.
വമ്പന്‍മാര്‍ ഇറങ്ങി
ഇത്തവണ നിലമ്പൂര്‍ നഗരസഭയില്‍ യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയത് വമ്പന്‍മാര്‍ ആയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരായിരുന്നു ആ പ്രമുഖര്‍. എന്നിട്ടും നിലമ്പൂരില്‍ യുഡിഎഫ് കനത്ത പരാജയം ആണ് ഏറ്റുവാങ്ങിയത്. വെറും 9 സീറ്റില്‍ യുഡിഎഫ് ഒതുങ്ങുകയായിരുന്നു.
ആര്യാടന്റെ തട്ടകം
സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ആയിരുന്നു ഒരുകാലത്ത് നിലമ്പൂര്‍. ആദ്യമായി ആര്യാടന്‍ മുഹമ്മദ് നിലമ്പൂരില്‍ മത്സരിക്കുന്നത് ഇടത് പിന്തുണയോടെ ആയിരുന്നു. എന്നാല്‍ അതിന് ശേഷം ആര്യാടന്റെ സ്വന്തം തട്ടകമായി മാറി നിലമ്പൂര്‍. അങ്ങനെയുള്ള നിലമ്പൂര്‍ ആണ് 2016 ല്‍ പിവി അന്‍വറിലൂടെ സിപിഎം അട്ടിമറിച്ചത്. ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.
ഇനി എല്‍ഡിഎഫിന് സ്വന്തം
ആര്യാടന്റെ തട്ടകം ഇനി എല്‍ഡിഎഫിന് സ്വന്തം എന്നാണ് പിവി അന്‍വര്‍ എംഎല്‍എ ഈ ചരിത്ര വിജയത്തോട് പ്രതികരിച്ചത്. മുസ്ലീം ലീഗിന് സ്വാധീനം കുറവായതാണ് നിലമ്പൂര്‍ നഷ്ടപ്പെടാന്‍ കാരണം എന്നൊരു വാദം കുറച്ച് കാലമായി ലീഗ് അണികള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ പിവി അന്‍വറിന്റെ സ്വാധീനമാണ് നിലമ്പൂരിലെ വിജയപരാജയങ്ങള്‍ നിശ്ചയിച്ചത് എന്നാണ് മറ്റൊരു വിലയിരുത്തല്‍.
ലീഗ് മറക്കില്ല
2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നേരിട്ട തോല്‍വി പോലെ തന്നെ മുസ്ലീം ലീഗിന് മറക്കാന്‍ ആകാത്ത ഒന്നായിരിക്കുകയാണ് ഇപ്പോള്‍ നിലമ്പൂരിലെ പരാജയവും. പെരിന്തല്‍മണ്ണയിലും പൊന്നാനിയിലും എല്‍ഡിഎഫിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല എന്നതും മുസ്ലീം ലീഗിന് കടുത്ത വെല്ലുവിളിയാണ്.
Recommended Video