ഗാന്ധിജിയുടെ ചിത്രം വച്ച് ലോകായുക്തയെ വിമര്‍ശിച്ച് കെടി ജലീല്‍; മാധ്യമങ്ങള്‍ക്കും കൊട്ട്
മലപ്പുറം: ലോകായുക്ത ഉത്തരവിന് പിന്നാലെ മന്ത്രിപദവി നഷ്ടമായ ഇടതുപക്ഷ മന്ത്രിയാണ് കെടി ജലീല്‍. ബന്ധുനിയമന ആരോപണത്തിലായിരുന്നു ലോകായുക്തയുടെ ഇടപെടല്‍. ലോകായുക്തയുടെ അധികാര പരിധി നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുണ്ട്. ഇതിനിടെയാണ് ലോകായുക്തയെ വിമര്‍ശിച്ച് കെടി ജലീല്‍ എംഎല്‍എ രംഗത്തുവന്നിരിക്കുന്നത്. രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പമുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പേരെടുത്ത് പറയാതെയുള്ള ജലീലിന്റെ വിമര്‍ശനം.
തക്ക പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകൈയ്യും ആര്‍ക്കു വേണ്ടിയും ചെയ്യുമെന്നാണ് പരിഹാസം. ഗാന്ധിജിയുടെ ചിത്രം വച്ച് ലോകായുക്തക്കെതിരെ പോസ്റ്റിട്ടതാണ് കമന്റായി ചിലര്‍ സൂചപ്പിച്ചിരിക്കുന്നത്. ഗാന്ധിജിയെ ഇത്തരത്തില്‍ അപമാനിക്കണോ, ഗാന്ധിജിയുടെ ചിത്രം വച്ചുള്ള പോസ്റ്റ് വായിച്ചാല്‍ തോന്നും ഗാന്ധിയെ വധിച്ചത് കോണ്‍ഗ്രസാണെന്ന്... തുടങ്ങിയ കമന്റുകളും പോസ്റ്റിനെ പിന്തുണച്ചുള്ള കമന്റുകളും നിരവധിയാണ്. കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. UDF നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യും.
മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ UDF പുതിയ ''കത്തി'' കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോൺഗ്രസ് നിർദ്ദേശിച്ച "മാന്യനെ" ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കരിനെ അസ്ഥിരപ്പെടുത്താനാണ് UDF നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലു വില പോലും ജനങ്ങൾ കൽപ്പിക്കില്ല.
2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14 ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിൻ്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. "ജാഗരൂഗരായ" കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. "പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ'' എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം.












Click it and Unblock the Notifications