'ലീഗിൻ്റെ അഹന്തയുടെ പത്തി ജനം അടിച്ച് നിലംപരിശാക്കിയ ദിവസം', പെരുന്നാളിന് ജലീലിന്റെ ഓർമ്മക്കുറിപ്പ്
മലപ്പുറം: പെരുന്നാളിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഓർമ്മ സോഷ്യൽ മീഡിയയി പങ്കുവെച്ച് മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെടി ജലീൽ. 2021 മെയ് 2ന് ആണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. തവനൂരിൽ രണ്ടാം വട്ടം ജനവിധി തേടിയ കെടി ജലീൽ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെയാണ് ജലീലിനെ അട്ടിമറിക്കാൻ യുഡിഎഫ് കളത്തിലിറക്കിയതെങ്കിലും ഫലം കണ്ടില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളടക്കമുണ്ടായിട്ടും തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ തന്നെ ജലീൽ വിജയം കണ്ടു. ഈ പെരുന്നാളിന് തനിക്ക് ഇരട്ടി മധുരമാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെടി ജലീൽ പറയുന്നു.
കെടി ജലീലിന്റെ കുറിപ്പ്: 'ഈ പെരുന്നാളിന് ഇരട്ടി മധുരം. വിജയ മാധുര്യത്തിന് ഒരു വയസ്സ്: 2021 മെയ് രണ്ട്. അന്നാണ് തവനൂരിലെ കോലീബി സഖ്യത്തെ മതേതര ജനത തറപറ്റിച്ചത്. തവനൂർ നിയോജക മണ്ഡലം രൂപീകൃതമായതിന് ശേഷം 2011 ലാണ് ആദ്യ തെരഞ്ഞെടുപ്പ്. കോൺഗ്രസ് നേതാവും മാന്യനായ രാഷ്ട്രീയക്കാരനുമായ വി.വി പ്രകാശായിരുന്നു എതിർ സ്ഥാനാർത്ഥി. എനിക്ക് ആകെ കിട്ടിയ വോട്ട് 67,000. ഭൂരിപക്ഷം 6000. 2016 ലെ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് ഇഫ്തിഖാറുദ്ദീനായിരുന്നു എതിരാളി. ആകെ എനിക്ക് കിട്ടിയ വോട്ട് 68,000.
'ദിലീപിന് പറ്റിയ അബദ്ധം അതാണ്', നടിയെ ആക്രമിച്ച കേസിന് മുൻപ് നല്ലവനായിരുന്നു: ബാലചന്ദ്ര കുമാർ
ഭൂരിപക്ഷം 17000. 2021 ലെ തീ പാറിയ മൽസരത്തിൽ കോലീബി സംയുക്ത സ്ഥാനാർത്ഥി "ചാരിറ്റി" തലവനും ലീഗുകാരനും പത്ത് ലക്ഷത്തിലധികം ഫേസ്ബുക്ക് അനുയായികളുടെ "ഉടമ"യുമായ ഫിറോസ് കുന്നുംപറമ്പിൽ UDF സ്ഥാനാർത്ഥിയായി എത്തി. എല്ലാ ചണ്ടിപണ്ടാരങ്ങളും ഒരു കുടക്കീഴിൽ ഒത്തുകൂടി. BJP യുടെ വോട്ടുകൾ കച്ചവടം ചെയ്ത ധൈര്യത്തിൽ എൻ്റെ തോൽവി ഉറപ്പിച്ച് വോട്ടെണ്ണും മുമ്പേ UDF വിജയമുറപ്പിച്ചു. പക്ഷെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ തവനൂരിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് കിട്ടിയത് LDF സ്വതന്ത്ര സ്ഥാനാർത്ഥിക്ക്. 70,000. ഭൂരിപക്ഷം 2500. ബി.ജെ.പി സ്ഥാനാർത്ഥിക്ക് തൊട്ടുമുമ്പു നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് നോക്കിയാൽ കിട്ടേണ്ടിയിരുന്ന 20,000 വോട്ടിന് പകരം ലഭിച്ചത് വെറും 9000 വോട്ട്. രാഷട്രീയ കള്ളച്ചൂത് കളിച്ചിട്ടും UDF തോറ്റു. സ്വർണ്ണക്കടത്തും ഖുർആൻ വിതരണവും മുഖ്യവിഷയമാക്കി എനിക്കെതിരെ കള്ളപ്രചാരവേലകൾ പുറത്തെടുത്തിട്ടും ലീഗിൻ്റെ അഹന്തയുടെ പത്തി ജനങ്ങൾ അടിച്ച് നിലംപരിശാക്കി.
എൻ്റെ ജയത്തോടൊപ്പം പറയേണ്ട ചില തോൽവികളുമുണ്ട്. ഞാൻ ഖുർആൻ്റെ മറവിൽ സ്വർണ്ണം കടത്തി എന്ന് നിയമസഭയിൽ പറയുകയും എന്നെ അഴീക്കോട്ട് മൽസരിക്കാൻ വെല്ലുവിളിക്കുകയും ചെയ്ത ലീഗ് 'പടക്കുതിര'യുടെ പതനം. ക്രൈസ്തവ മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ സമീപ കാലത്ത് വളർന്ന് വന്ന തെറ്റിദ്ധാരണ മുതലെടുത്ത് അഡ്വ: ജോർജ് പൂന്തോട്ടത്തെ കളത്തിലിറക്കി സഭകളെ സ്വാധീനിച്ച് കരുക്കൾ നീക്കി സിറിയക് ജോസഫിനെ ഉപയോഗിച്ച് പിന്നിൽ നിന്ന് കുത്തി വീഴ്ത്താൻ ശ്രമിച്ച യൂത്ത്ലീഗ് സിങ്കത്തിൻ്റെ താനൂരിലെ ദയനീയ തോൽവി. കാവുംപുറത്തെ എൻ്റെ വീട്ടുപടിക്കൽ വന്ന് ഇല്ലാത്ത കാര്യത്തിന് നടത്തിയ സമരത്തിന് നായകത്വം വഹിച്ച ഫേസ്ബുക്ക് രാമൻ്റെ തൃത്താലയിലെ മിന്നുന്ന പരാജയം.
ചെറിയ പെരുന്നാൾ തലേന്ന് എല്ലാം ഒന്ന് ഓർത്തു. യു.ഡി.എഫുകാരും ബി.ജെ.പിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും സുഡാപ്പിക്കാരും മറക്കാതിരിക്കാനും ഈ ഫ്ലാഷ് ബാക്ക് നല്ലതാണെന്ന് തോന്നി. എന്നോട് ചെയ്ത മഹാപാതകത്തിൽ പിന്നിട്ട വർഷം ചിലർക്കെങ്കിലും പശ്ചാതാപം തോന്നിയതും എടുത്തു പറയേണ്ടതാണ്. ഒരു 'ഡീലും' ആരോടും നടത്തിയിട്ടില്ല. സ്നേഹത്തിനും സൗഹൃദത്തിനും മാത്രമേ എന്നെ സ്വാധീനിക്കാനാവൂ. ഞാനിപ്പോഴും സർവതന്ത്ര സ്വതന്ത്രനാണ്. ആ ഓർമ്മ എല്ലാവർക്കുമുണ്ടായാൽ നല്ലത്. ഏവർക്കും എൻ്റെ ചെറിയ പെരുന്നാൾ ആശംസകൾ'.
Recommended Video