അണികളെ ആവേശത്തിലാക്കി കുഞ്ഞാലിക്കുട്ടിയുടെ പടയോട്ടം, ഒറ്റദിവസം 21 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി
മലപ്പുറം: മങ്കട മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആവേശ പടയോട്ടം. കുറുവ, മൂര്‍ക്കനാട് പഞ്ചാത്തുകളിലായി 21 ഓളം കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച്ച സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. ഉച്ചക്ക് ശേഷമുള്ള പര്യടനം കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വെച്ചു.
രാവിലെ പനങ്ങാങ്ങരയില്‍ കാറപകടത്തില്‍ മരിച്ച ഉപ്പയുടെയും മകന്റെയും മൃതദേഹം പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രയിലെത്തി സന്ദര്‍ശിച്ചു. കുറുവ പഞ്ചായത്തിലെ മുല്ലപ്പള്ളിയില്‍ നിന്നും രാവിലെ ഒമ്പത് മണിക്ക് പര്യടനം തുടങ്ങി. പര്യടനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രണ്ടാം സ്വീകരണ കേന്ദ്രമായ കെ.കെ അങ്ങാടിയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നിര്‍വ്വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍, പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ സര്‍വ്വ സമാധാനം തകര്‍ക്കാനൊരുങ്ങുന്നവര്‍ക്കെതിരെ വോട്ടിലൂടെ മറുപടി നല്‍കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഓരോ പര്യടന കേന്ദ്രങ്ങളിലും ഓര്‍മ്മിപ്പിച്ചു. 10. 15ന് മീനാര്‍കുഴി ടൗണിലെത്തിയ സ്ഥാനാര്‍ഥി അങ്ങാടിയില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട ശേഷം യു.ഡി.എഫ് കുടുംബ യോഗത്തില്‍ പങ്കെടുത്തു.
പ്രായമായവരോട് കുശലം പറഞ്ഞും ക്ഷേമമന്വേഷിച്ചും കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങി. പഴമള്ളൂരിലെ തടിച്ചു കൂടിയ വോട്ടര്‍മാര്‍ക്കിടയിലേക്ക് മുദ്രാവാക്യം വിളികളുടെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് സ്ഥാനാര്‍ഥിയെത്തിയത്. മോദി ഭരണത്തെ അവസാനിപ്പിക്കാനും രാഹിലിനു കരുത്തു പകരാനും വോട്ടര്‍മാരുടെ പിന്തുണ വേണമെന്ന് അഭ്യര്‍ത്ഥിച്ച കുഞ്ഞാലിക്കുട്ടി മണ്ഡലത്തിലെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെയുണ്ടാവുമെന്ന് ഉറപ്പു നല്‍കി.
മേല്‍കുളമ്പിലും ചെറുകുളമ്പിലും ആവേശ സ്വീകരണമേറ്റുവാങ്ങിയ സ്ഥാനാര്‍ഥി 11 മണിയോടെ പൊന്നാരം പള്ളിയാലില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ തോരപ്പ മുസ്തഫയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് ലൈന്‍ ഹര്‍ബല്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചു. പ്രിയ നേതാവിന് ഔഷധ സസ്യമായ യുക്കാലി തൈ നല്‍കയാണ് സ്വീകരിച്ചത്. സ്ഥലത്തെ മുഴുവന്‍ യു.ഡി.എഫ് പ്രവര്‍ത്തകരും ഉദ്യാനത്തില്‍ സന്നിഹിതരായിരുന്നു. കുറവയുടെ ഹൃദയം കവര്‍ന്ന പര്യടനം ചേങ്ങോട്ടൂര്‍, പടിഞ്ഞാറ്റുംമുറി, ചേണ്ടി, ഭാസ്‌കരന്‍ പടി പ്രദേശങ്ങളില്‍ ആവേശ തിരതീര്‍ത്ത് 12 മണിയോടെ സമാപിച്ചു.
യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായ മൂര്‍ക്കനാട് പഞ്ചായത്തിലേക്കാണ് പര്യടനം പിന്നീട് പ്രവേശിച്ചത്. പടിഞ്ഞാറേ കുളമ്പില്‍ നിന്നും പ്രയാണം തുടങ്ങിയ യാത്ര യുവസാന്നിധ്യം കൊണ്ട് ആവേശം തീര്‍ത്തു. തുറന്ന വാഹനത്തിലും ബൈക്കിലുമായി നിരവധി പ്രവര്‍ത്തകര്‍ പര്യടനത്തെ അനുഗമിച്ചു. ഇമ്പമാര്‍ന്ന തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ പ്രവര്‍ത്തകരില്‍ ആവേശത്തിന്റെ പുതിയ തലങ്ങള്‍ തീര്‍ത്തു. കൂത്തല, ചേറ്റുപാറ, കീഴ്മുറി, പടിഞ്ഞാറ്റുംപുറം, ഇയ്യക്കാട്, പൂഴിപറ്റ, പൊട്ടിക്കുഴി, വടക്കുംപുറം, പുന്നക്കാട് മേഖലയിലെല്ലാം തെരഞ്ഞെടുപ്പ് ആവേശം പകര്‍ന്ന് ഉച്ചക്ക് 1.30 ഓടെയാണ് പര്യടനം സമാപിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ ഉസ്മാന്‍ താമരത്ത്, അമീര്‍ പാതാരി, റിയാസ് പുല്‍പറ്റ, പി.കെ ബാവ പ്രസംഗിച്ചു.
യു.ഡി.എഫ് നേതാക്കളായ ഉമര്‍ അറക്കല്‍, കെ. രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം അബ്ദുല്ല മാസ്റ്റര്‍, അഡ്വ. ടി. കുഞ്ഞാലി, ശശീന്ദ്രന്‍ മങ്കട, എം. മൊയ്തു മാസ്റ്റര്‍, രാജന്‍ കുറുവ, ജോര്‍ജ്ജ് കൊളത്തൂര്‍, കെ.എസ് അനീഷ്, കുന്നത്ത് മുഹമ്മദ്, ഹനീഫ പെരിഞ്ചീരി, സി.എച്ച് മുസ്തഫ, അഡ്വ. വി മൂസകുട്ടി, ജാഫര്‍ വെള്ളേക്കാട്ട്, പി. സലാം മാസ്റ്റര്‍ കുറുവ, റെനി എബ്രഹാം, കെ.പി ഹംസ മാസ്റ്റര്‍, സക്കീര്‍ കളത്തിങ്ങല്‍, സയ്യിദ് സഹല്‍ തങ്ങള്‍, എം.ടി ഹംസ മാസ്റ്റര്‍, കുരിക്കള്‍ മുനീര്‍, എന്‍.പി മുഹമ്മദാലി, ആലുങ്ങല്‍ മുഹമ്മദ്, യു. കുഞ്ഞു മുഹമ്മദ്, കെ. അബ്ബാസലി, മുജീബ് വെങ്ങാട്, റാഫി കൊളത്തൂര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ