പികെ ഫിറോസ് എത്തും? താനൂരില്‍ മുസ്ലിം ലീഗ് പാട്ടുംപാടി ജയിക്കും... അബ്ദുറഹ്മാന്‍ തന്ത്രം മാറ്റുമെന്ന് സൂചന
മലപ്പുറം: മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയാണ് താനൂര്‍ നിയോജക മണ്ഡലം. സിഎച്ച് മുഹമ്മദ് കോയയും സീതി ഹാജിയും ഇ അഹമ്മദും ഉമര്‍ ബാഫഖി തങ്ങളും അബ്ദുറബ്ബും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ മുന്‍നിര നേതാക്കള്‍ കൂറ്റന്‍ ലീഡില്‍ ജയിച്ചുകയറിയ മണ്ഡലം. കാര്യങ്ങള്‍ അടിമുടി മാറാന്‍ തുടങ്ങിയത് 2016ലാണ്. അബ്ദുറഹ്മാന്‍ രണ്ടത്താണി മൂന്നാമൂഴം തേടിയപ്പോള്‍ കാലിടറി.
സ്വതന്ത്രന്‍മാരെ വച്ച് സിപിഎം മലപ്പുറം ജില്ലയില്‍ കളി തുടങ്ങിയപ്പോള്‍ ആദ്യം ഇടറിയ മണ്ഡലവും താനൂര്‍ തന്നെ. വി അബ്ദുറഹ്മാന്‍ എന്ന പഴയ കോണ്‍ഗ്രസ് നേതാവിന് മുന്നില്‍ രണ്ടത്താണി വീണു. അതിലേക്ക് വഴി തെളിച്ചത് അന്നത്തെ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം കൂടിയാണ്. എന്നാല്‍ ഇത്തവണ കളി മാറും. വിശദാംശങ്ങള്‍ ഇങ്ങനെ...

അബ്ദുറഹ്മാന്‍ ജയിച്ചത് ഇങ്ങനെ
സിപിഎമ്മിനോ ഇടതുപക്ഷത്തിനോ മാത്രം അവകാശപ്പെട്ടതായിരുന്നില്ല താനൂരിലെ വി അബ്ദുറഹ്മാന്റെ ജയം. അബ്ദുറഹ്മാന്റെ വ്യക്തി പ്രഭാവവും പഴയ കോണ്‍ഗ്രസ് ബന്ധങ്ങളുമെല്ലാം അദ്ദേഹത്തിന് അനുകൂലമായിരുന്നു. കാലേ കൂട്ടിയുള്ള ടീം ഫൈവ് രൂപീകരണവും അബ്ദുറഹ്മാന് വിജയവഴിയൊുക്കി എന്ന് പറയാം.

ഇത്തവണ എല്ലാം മാറി
4918 വോട്ടുകള്‍ക്കാണ് വി അബ്ദുറഹ്മാന്‍ 2016ല്‍ ജയിച്ചത്. ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തിലെ കണക്കുകള്‍ മുസ്ലിം ലീഗിന് ആത്മവിശ്വാസം പകരുന്നു. മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും യുഡിഎഫിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ വി അബ്ദുറഹ്മാന്‍ ഇത്തവണ കളി മാറ്റിയേക്കുമെന്നാണ് സൂചന.

പൊന്മുണ്ടം കോണ്‍ഗ്രസ് ഇപ്പോഴില്ല
2016ല്‍ യുഡിഎഫില്‍ ശക്തമായ ഭിന്നത പ്രകടമായിരുന്നു താനൂരില്‍. കോണ്‍ഗ്രസിലെ വലിയ അളവിലുള്ള വോട്ടുകള്‍ അബ്ദുറഹ്മാന് ലഭിച്ചിരുന്നു എന്നാണ് കണക്കാക്കുന്നത്. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം അദ്ദേഹത്തിന് നേട്ടമായി. 'പൊന്മുണ്ടം കോണ്‍ഗ്രസ്' ഇപ്പോഴില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് മാത്രമാമുള്ളത്. കോണ്‍ഗ്രസും മുസ്ലിം ലീഗും ഒറ്റക്കെട്ടുമാണ്.

താനാളൂര്‍ മാത്രം എല്‍ഡിഎഫിനൊപ്പം
തദ്ദേശ തിരഞ്ഞെടുപ്പില്‍ താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ മികച്ച വിജയമാണ് യുഡിഎഫിനുണ്ടായത്. താനാളൂര്‍ പഞ്ചായത്ത് ഭരണം മാത്രമാണ് ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചത്. അവിടെയും തൊട്ടുപിന്നില്‍ യുഡിഎഫുണ്ട്. പൊന്മുണ്ടം, ചെറിയമുണ്ടം, ഒഴൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളും താനൂര്‍ മുന്‍സിപ്പാലിറ്റിയും യുഡിഎഫിനാണ്. അതുകൊണ്ടുതന്നെ മുസ്ലിം ലീഗ് നേതൃത്വം വലിയ പ്രതീക്ഷയിലാണ്.

അബ്ദുറഹ്മാന്‍ അല്ലെങ്കില്‍ ഇവര്‍...
രാഷ്ട്രീയ സാഹചര്യം മനസിലാക്കി അബ്ദുറഹ്മാന്‍ ഇത്തവണ തിരൂര്‍ മണ്ഡലത്തിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. തിരൂര്‍ മുന്‍സിപ്പാലിറ്റി ഉപാധ്യക്ഷനായിരുന്നു മുമ്പ് അബ്ദുറഹ്മാന്‍. തിരൂരില്‍ ഇടതുസ്വതന്ത്രനായി മല്‍സരിച്ചിരുന്ന ഗഫൂര്‍ ലില്ലീസ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ ജയന്‍ എന്നിവരുടെ പേരുകളും താനൂരില്‍ പരിഗണിക്കുന്നുണ്ടത്രെ. എന്നാല്‍ പ്രഥമ പരിഗണന അബ്ദുറഹ്മാന് തന്നെയാണ്. അദ്ദേഹം പിന്‍മാറിയാല്‍ മാത്രമാകും മറ്റുള്ളവരെ പരിഗണിക്കുക.

രണ്ടത്താണിയോ പികെ ഫിറോസോ
മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മണ്ഡലത്തില്‍ നിന്നുള്ളവര്‍ തന്നെ മല്‍സരിക്കണമെന്ന് പതിവ് പോലെ ഇത്തവണയും ആവശ്യമുണ്ട്. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് വരണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. അബ്ദുറഹ്മാന്‍ രണ്ടത്താണി തന്നെ തിരിച്ചെത്തി മണ്ഡലം പിടിക്കണമെന്ന് ആവശ്യപ്പെടുന്ന ലീഗുകാരുമുണ്ട്.

മലപ്പുറത്തെ ഇടതുപക്ഷ തന്ത്രം
ഇടതുപക്ഷം ഇത്തവണയും മലപ്പുറത്ത് സ്വതന്ത്രരെ വച്ച് കളി തുടരുമെന്നാണ് വ്യക്തമാകുന്നത്. നിയാസ് പുള്ളക്കലകത്ത്, ഗഫൂര്‍ ലില്ലീസ്, വി അബ്ദുറഹ്മാന്‍, പിവി അന്‍വര്‍ തുടങ്ങിയവരെല്ലാം ഇത്തവണയും കളത്തിലുണ്ടാകും. പൊന്നാനിയില്‍ ശ്രീരാമകൃഷ്ണനും തവനൂരില്‍ കെടി ജലീലും തന്നെയാകുമെന്നും കേള്‍ക്കുന്നു. അതേസമയം, ജലീല്‍ വീണ്ടും അധ്യാപക വൃത്തിയിലേക്ക് മടങ്ങുമെന്നും പറയപ്പെടുന്നു.
Recommended Video
ലോട്ടോസ്‌മൈലുമായി കൈകോർക്കൂ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം












Click it and Unblock the Notifications