അതും കുഞ്ഞാലിക്കുട്ടിയുടെ തന്ത്രം!! വേങ്ങരയിലെ ലീഗ് വിമതന്‍ സബാഹിന് പിന്നിലാര്? പക്ഷേ, ചിത്രം മാറി
മലപ്പുറം: മലപ്പുറത്തെ താര മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നതുകൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുകയാണ് ഇവിടെ പതിവ്. ഇത്തവണ കുഞ്ഞാലിക്കുട്ടി എംപി പദവി രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുന്നതില്‍ പലര്‍ക്കും അമര്‍ഷമുണ്ട്.
ഇതിന്റെ ഫലമാണ് വിമതന്‍ കെപി സബാഹിന്റെ സ്ഥാനാര്‍ഥിത്വം. എന്നാല്‍ കുഞ്ഞാലിക്കുട്ടി തന്നെയാണ് വിമതനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് എല്‍ഡിഎഫ് പ്രാദേശിക നേതാക്കള്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കമൽഹാസൻ, ചിത്രങ്ങൾ കാണാം
Recommended Video
പ്രതിഷേധമില്ലെന്ന് ലീഗ്
കുഞ്ഞാലിക്കുട്ടി എംപി പദവി രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുന്നതില്‍ വലിയ പ്രതിഷേധമുണ്ട്. മുസ്ലിം ലീഗ് നേതാക്കള്‍ വരെ ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയിരുന്നു. പ്രതിഷേധമില്ല എന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ പ്രതികരണം. പക്ഷേ, വിമതന്‍ സബാഹ് സ്ഥാനാര്‍ഥിയാകാനുള്ള ഏക കാരണം കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവാണ്.
ഇടതുപക്ഷത്തിന് കിട്ടരുത്
കുഞ്ഞാലിക്കുട്ടി വിരുദ്ധ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിക്കുമോ എന്ന് മുസ്ലിം ലീഗിന് ഭയമുണ്ട്. ഈ സാഹചര്യത്തിലാണ് വോട്ടുകള്‍ ഇടതുക്യാമ്പിലേക്ക് പോകാതിരിക്കാന്‍ വിമതനെ നിര്‍ത്തിയത് എന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇക്കാര്യം സമര്‍ഥിക്കാന്‍ അവര്‍ പഴയ വോട്ട് കണക്കുകളും നിരത്തുന്നു.
സിപിഎം നേതൃത്വം ചര്‍ച്ച നടത്തി
സബാഹുമായി ഇടുതപക്ഷം നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇടുതപക്ഷ സ്ഥാനാര്‍ഥിയായി സബാഹ് എത്തുമെന്ന് സിപിഎം കേന്ദ്രങ്ങള്‍ സൂചന നല്‍കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് ഇദ്ദേഹം പിന്‍മാറിയതത്രെ. അതോടെ മറ്റൊരു കരുത്തനെ കളത്തിലിറക്കാന്‍ സാധിച്ചില്ല. പിന്നീടുള്ള ചര്‍ച്ചകളാണ് പി ജിജിയിലേക്ക് എത്തിയത്.
സബാഹ് ഉന്നയിക്കുന്ന വിഷയം
മുസ്ലിം ലീഗ് അനുഭാവിയാണ് കെപി സബാഹ്. സ്വതന്ത്രനായി അദ്ദേഹം ജനവിധി തേടുന്നു. കുഞ്ഞാലിക്കുട്ടിയുടെ രാജിയും മടങ്ങിവരവുമാണ് പ്രധാന പ്രചാരണ വിഷയം. വേങ്ങരക്കാര്‍ക്ക് സ്വന്തമായി ഒരു എംഎല്‍എ വേണമെന്ന് അദ്ദേഹം പറയുന്നു. അതിന് വേണ്ടിയാണ് മല്‍സരിക്കുന്നതെന്നും സബാഹ് പറഞ്ഞു.
ചിഹ്നം ഫുട്‌ബോള്‍
കാല്‍പന്ത് കളിയുടെ ആവേശമുള്ള നാടാണ് മലപ്പുറം. കെപി സബാഹിനും അങ്ങനെ തന്നെ. ചിഹ്നം ഫുട്‌ബോള്‍ ലഭിച്ചതില്‍ സബാഹ് ഏറെ ആവേശത്തിലാണ്. യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് സബാഹ് കരുതുന്നു.
കടുത്ത സമ്മര്‍ദ്ദം
എല്ലാ പാര്‍ട്ടിയിലുള്ളവരും തനിക്ക് പിന്തുണ നല്‍കുന്നുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന-ജില്ലാ നേതാക്കള്‍ വരെ സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് മല്‍സര രംഗത്തിറങ്ങുന്നത്. സിപിഎമ്മുകാരും കോണ്‍ഗ്രസും എസ്ഡിപിഐയും മതസംഘടനകളുമെല്ലാം തന്നോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടു എന്നും സബാഹ് പറയുന്നു.
എന്നും വോട്ടെടുപ്പോ
ഒരു പാര്‍ട്ടിയിലും അംഗമല്ല എന്നാണ് സബാഹ് പറയുന്നത്. പക്ഷേ, ഇതുവരെ നിന്നിട്ടുള്ളത് മുസ്ലിം ലീഗിനൊപ്പമാണ്. വേങ്ങരയില്‍ ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് നടക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനങ്ങളാണ് അതിന് കാരണം. എന്നും വോട്ടുകള്‍ ചെയ്യുന്ന വേങ്ങരക്കാരുടെ അവസ്ഥ മാറണമെന്നും സബാഹ് പറയുന്നു.
എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചു
അതിനിടെ എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി മല്‍സര രംഗത്ത് നിന്ന് പിന്‍മാറി. സബാഹിന് പിന്തുണ പ്രഖ്യാപിച്ചു. ഇടതുപക്ഷമോ മുസ്ലിം ലീഗോ ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിയില്ല എന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പ്രതികരണം.
കുഞ്ഞാലിക്കുട്ടി എന്ന ചാണക്യന്‍
നേരത്തെ കുഞ്ഞാലിക്കുട്ടി മല്‍സരിച്ച വേളയില്‍ 38000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. സബാഹിന്റെ സ്ഥാനാര്‍ഥിത്വത്തോടെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം നേരിയ തോതില്‍ കുറഞ്ഞേക്കാം. പ്രതിഷേധ വോട്ടുകള്‍ ഇടതുപക്ഷത്തിന് ഇനി ലഭിക്കാന്‍ സാധ്യത കുറവാണ്. ആ വോട്ടുകള്‍ സബാഹിന് ലഭിക്കും. അതുതന്നെയാണ് കുഞ്ഞാലിക്കുട്ടി പദ്ധതിയിട്ടിരുന്നത് എന്നാണ് ഇടതുപക്ഷം കരുതുന്നത്.
യുഡിഎഫ് പ്രകടന പത്രിക കോപ്പിയടിച്ചതാണോ? മാസ്റ്റര്‍ ബ്രെയിന്‍ ശശി തരൂരിന്റെ മറുപടി ഇങ്ങനെ
ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി പേളി: പുതിയ ചിത്രങ്ങള്‍ വൈറല്‍