ജലീലിനെ വീഴ്ത്താന്‍ തവനൂര്‍ ലീഗ് ഏറ്റെടുക്കും; പകരം ഏറനാടോ പെരിന്തല്‍മണ്ണയോ കോണ്‍ഗ്രസിന് നല്‍കും
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി വളരെ നേരത്തെ തന്നെയുള്ള പ്രവര്‍ത്തനങ്ങളാണ് മുസ്ലിം ലീഗ് നടത്തുന്നത്. കഴിഞ്ഞ തവണ പരാജയപ്പെട്ട സീറ്റുകളില്‍ വിജയം ഉറപ്പിക്കുന്നതിനോടൊപ്പം മുന്നണിയില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് വാങ്ങാനുള്ള ശ്രമവും ലീഗ് ആരംഭിച്ചിട്ടുണ്ട്. എംപി സ്ഥാനം രാജിവെച്ച് പികെ കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇദ്ദേഹത്തിന് പുറമെ രാജ്യസഭാ എംപിയായ അബ്ദുള്‍ വഹാബും മത്സര രംഗത്ത് ഉണ്ടാവുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍
കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ പാര്‍ട്ടി നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും വഹാബിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഏപ്രിലില്‍ രാജ്യസഭാ കാലാവധി തീരുന്ന വഹാബിനെ മഞ്ചേരി, മങ്കട എന്നീ സീറ്റുകളില്‍ ഏതിലേലും ഒന്നില്‍ നിന്നും മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. മുമ്പ് പല തവണ മത്സരിച്ചിരുന്നെങ്കിലും വിജയിക്കാന്‍ കഴിയാതിരുന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും ഇത്തവണ ജനവിധി തേടിയേക്കും
വേങ്ങരയില്‍ ആര്
ലോക്സഭാ അംഗത്വം രാജിവെച്ച് മടങ്ങി വരുന്ന കുഞ്ഞാലിക്കുട്ടി വേങ്ങര തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത. വേങ്ങരക്ക് പകരം അദ്ദേഹം മറ്റേതെങ്കിലും സീറ്റുകളിലേക്ക് മാറുകയാണെങ്കില്‍ വേങ്ങരയിലേക്ക് മജീദ് വരും. കുഞ്ഞാലിക്കുട്ടിയുടെ ഒഴിവില്‍ വേങ്ങരിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച കെഎന്‍എ ഖാദറിനെ പാര്‍ട്ടി ഇത്തവണ മത്സരിപ്പിച്ചേക്കില്ല.
തവനൂര്‍ സീറ്റ് ഏറ്റെടുക്കും
തവനൂരില്‍ മന്ത്രി കെടി ജലീലിനെതിരെ മത്സരിക്കാന്‍ ലീഗിന് ആഗ്രഹമുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച് തോറ്റ സീറ്റില്‍ പൊതുസമ്മതനെ നിര്‍ത്തിയാല്‍ ജലീലിനെ പരാജയപ്പെട്ടുത്താന് കഴിയുമെന്നാണ് ലീഗിന്റെ ആത്മവിശ്വാസം. ഇതിനാല്‍ തവനൂര്‍ സീറ്റ് കോണ്‍ഗ്രസിനോട് ലീഗ് ആവശ്യപ്പെട്ടേക്കും. പകരം സിറ്റിങ് സീറ്റായ പെരിന്തല്‍മണ്ണ കോണ്‍ഗ്രസിന് നല്‍കും.
മഞ്ഞളാംകുഴി മങ്കടയിലേക്ക്
ഈ നീക്കത്തിന് കോണ്‍ഗ്രസ് തയ്യാറായാല്‍ മഞ്ഞളാംകുഴി അലി പെരിന്തൽമണ്ണ വിട്ട് പഴയ മണ്ഡലമായ മങ്കടയിലേക്ക് മടങ്ങിയേക്കാം. എന്നാല്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള പെരിന്തല്‍മണ്ണയില്‍ അലി തന്നെ മത്സരിക്കണമെന്ന വികാരവും ശക്തമാണ്. പെരിന്തല്മണ്ണയില്ലെങ്കില് തവനൂരിന് പകരം വള്ളിക്കുന്ന് വാങ്ങാനാണ് കോണ്‍ഗ്രസിന്റെ ആലോചന. മുസ്ലിംലീഗില്‍ നിന്നും പി കെ ബഷീര്‍ ജയിച്ചുവരുന്ന ഏറനാട് സീറ്റ് കോണ്‍ഗ്രസ് പരിഗണനയിലുണ്ട്.
എന്‍ ഷംസുദ്ദീന് മലപ്പുറത്തേക്ക്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഇടി മുഹമ്മദ് ബഷീറിന് ലഭിച്ചിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറായിരത്തിലേറെ വോട്ടിന്റെ മേല്‍ക്കൈ ആണ് എല്‍ഡിഎഫിന് ഉള്ളത്. മണ്ണാര്‍ക്കാട് വിട്ട് എന്‍ ഷംസുദ്ദീന് മലപ്പുറത്തെ ഏതെങ്കിലും മണ്ഡലത്തിലേക്ക് എത്തിയേക്കും.
മുനീര്‍ കൊടുവള്ളിയിലേക്ക്
മണ്ണാര്‍ക്കാടിന് പകരം തിരൂര്‍ ഷംസുദ്ദീന് നല്‍കാനാണ് സാധ്യത. കോഴിക്കോട് സൗത്തില്‍ നിന്നും എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ മുനീറിനെതിരെ പ്രാദേശിക നേതാക്കള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മൂനീറില്ലെങ്കില് എംഎ റസാഖിനാവും കൊടുവള്ളിയില്‍ നറുക്ക് വീഴുക.
സൗത്തില്‍ പികെ ഫിറോസ്
എംകെ മുനീര്‍ കൊടുവള്ളിക്ക് പോയാല്‍ കോഴിക്കോട് സൗത്തില്‍ പികെ ഫിറോസോ എംഎ റസാഖോ സ്ഥാനാര്‍ത്ഥിയാവും. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ മങ്കടയില്‍ സിറ്റിങ് എംഎല്‍എ അഹമ്മദ് കബീര്‍ മത്സരിച്ചേക്കില്ല. 5 തവണ മത്സരിച്ച് വിജയിച്ച മുന്‍മന്ത്രി പികെ അബ്ദുറബ്ബിന് സീറ്റ് നല്‍കേണ്ടെന്നാണ് തീരുമാനമെങ്കിലും പ്രാദേശിക വികാരം അദ്ദേഹത്തിന് അനുകൂലമാണ്.
കെഎം ഷാജി ഉണ്ടായേക്കില്ല
അഴിമതി കേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിനെയും എംസി കമറുദീനെയും ലീഗ് ഇത്തവണ മത്സരിപ്പിച്ചേക്കില്ല. ഇബ്രാഹീം കുഞ്ഞിന് പകരം അദ്ദേഹത്തിന്റെ മകനെ കളമശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സമര്‍ദ്ദം ശക്തമാണ്. വിജിലന്‍സ്, ഇഡി കേസുകള്‍ നേരിടുന്ന കെഎം ഷാജിക്കും അവസരം ലഭിച്ചേക്കില്ല.
Recommended Video
യൂത്ത് ലീഗ് പ്രതീക്ഷ
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇത്തവണ വലിയ പരിഗണന കിട്ടുമെന്നാണ് യൂത്ത് ലീഗിന്റെ പ്രതീക്ഷ. പി.കെ. ഫിറോസ്, പി.എം. സാദിഖലി, നജീബ് കാന്തപുരം, ടി.പി. അഷ്റഫലി, സി.എച്ച്. റഷീദ്, നൗഷാദ് മണ്ണിശേരി, കെപി മുസ്തഫ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കണമെന്ന ആവശ്യവും ലീഗ് നേതൃത്വം പരിഗണിക്കുന്നുണ്ട്.