മദ്രസയില്‍ അതിക്രമിച്ചു കയറി അക്രമം: പരുക്കേറ്റ അധ്യാപകരടക്കം ആറുപേര്‍ മെഡിക്കല്‍ കോളജില്‍
മലപ്പുറം: വാലില്ലാപ്പുഴ മദ്രസയില്‍ അതിക്രമിച്ചു കയറി അക്രമം, പരുക്കേറ്റ അധ്യാപകരടക്കം ആറുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍, മദ്രസയില്‍ സംഘംചേര്‍ന്ന് അതിക്രമിച്ച് കയറി പ്രധാനാധ്യാപകനടക്കം ആറുപേരെയാണ് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച്ച രാവിലെ ആറര മണിയോടെ വാലില്ലാപ്പുഴ തര്‍ബ്ബിയത്തുല്‍ ഉലൂം മദ്രസയിലാണ് സംഭവം.
ബീഹാറിൽ ഇതുവരെ മരിച്ചത് 73 കുഞ്ഞുങ്ങൾ; സ്ഥിതിഗതികൾ അതീവ ഗുരുതരം, ആരോഗ്യമന്ത്രി മുസാഫർപൂരിലേക്ക്
സദര്‍ മുദരിസും മസ്ജിദ് ഇമാമും ഖതീബുമായ നെല്ലിക്കുത്ത് പാറക്കല്‍ മുഹ്‌യുദ്ദീന്‍ സഖാഫി (40), അധ്യാപകരായ അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാര്‍ (50), പുല്‍പ്പറ്റ തോട്ടക്കാട് പെരുതനങ്ങോട് മുഹമ്മദ് സല്‍മാന്‍ (32), മദ്രസ കമ്മറ്റി അംഗങ്ങളായ എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഹനീഫ (30), മഹല്ല് സെക്രട്ടറി വൈ പി മൊയ്തീന്‍കുട്ടി (62), ഷമീര്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്രസയില്‍ അദ്ധ്യാപക നിയമനം സംബന്ധിച്ച് തര്‍ക്കം നില നിന്നിരുന്നു. 1993 മുതല്‍ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സിലബസ്സനുസരിച്ച് അധ്യയനം നടക്കുന്ന മദ്രസയില്‍ 93 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. മദ്രസ കമ്മറ്റിയെന്ന് വ്യാജരേഖയുണ്ടാക്കി ഒരു വിഭാഗം ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ജില്ലാ രജിസ്ട്രാറുടെ 2019 ഏപ്രില്‍ 30ലെ ഉത്തരവ് പ്രകാരം ഇതിന് കഴിയാതെ പോയതിലുള്ള വിരോധമാണ് പ്രതികളെ അക്രമത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കത്തി, വടി, പട്ടിക എന്നിവയുമായി മദ്രസയില്‍ അതിക്രമിച്ച് കയറിയ സംഘം വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അധ്യാപകരെ അക്രമിക്കുകയായിരുന്നു. കുട്ടികളുടെ കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ കമ്മറ്റിയംഗങ്ങള്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ വാലില്ലാപ്പുഴ സ്വദേശികളായ കാരങ്ങാടന്‍ അബ്ദുല്‍ ലത്തീഫ് (49), ശങ്കരന്‍കണ്ടി മുഹമ്മദ് (60), പാലാന്തൊടി റഷീദ് (42), ടി പി കബീര്‍ (45) എന്നിവര്‍ക്കെതിരെ അരീക്കോട് പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.