ഫായിസിന്റെ വാക്കുകൾക്ക് റോയൽറ്റിയും സമ്മാനങ്ങളുമായി മിൽമയെത്തി,കിട്ടിയ തുക ദുരിതാശ്വാസത്തിന്; കയ്യടി
മലപ്പുറം: 'ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല, റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ' മലപ്പുറത്തുകാരന് മുഹമ്മദ് ഫായിസിന്റെ ഈ വാക്കുകളാണ് ഇന്ന് മലയാളക്കരയാകെ തരംഗമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ കുഞ്ഞ് ഫായിസിന്റെ വാചകം നിറഞ്ഞോടുകയാണ്. വൈറലായതിന് പിന്നാലെ ഫായിസിന്റെ ഈ വാക്കുകള്‍ മില്‍മ തങ്ങളുടെ പരസ്യവാചകമായി ഉപയോഗിച്ചിരുന്നു. ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാര്‍തും ശരിയാവും പാല് മില്‍മ ആണെങ്കില്‍! എന്നാണ് വാചകം. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയും ചെയ്തു. എന്നാല്‍ ഈ വാക്കുകള്‍ക്ക് ഫായിസിന് റോയല്‍റ്റി നല്‍കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നതിന് പിന്നാലെ ഫായിസിനെ കാണാന്‍ മലബാര്‍ മില്‍മ അധികൃതര്‍ വീട്ടിലെത്തി.
Recommended Video
ഇന്ന് രാവിലെയാണ് മില്‍മ അധികൃതര്‍ റോയല്‍റ്റി തുകയും സമ്മാനങ്ങളുമായി വീട്ടിലെത്തിയത്. 14000 രൂപ വലിയുള്ള ഒരു സ്മാര്‍ട്ട് ടിവി, റോയല്‍റ്റിയായി 10000 രൂപ, മില്‍മയുടെ ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റ് എന്നിവയാണ് സമ്മനമായി അധികൃതര്‍ എത്തിച്ചത്. തനിക്ക് സമ്മാനമായി ലഭിച്ച 10000 രൂപയില്‍ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും പകുതി ബാപ്പയുടെ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് ധനസഹായമായി നല്‍കുമെന്നും ഫായിസ് പറഞ്ഞു.
അതേസമയം ഫായിസിന് തക്കതായ പ്രതിഫലം നല്‍കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരി ശാരദക്കുട്ടി അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മില്‍മ അധികൃതര്‍ ഫായിസിനെ തേടിയെത്തിയത്. കഴിഞ്ഞ ദിവസമാണ് മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ മുനീര്‍ സഖാഫിയുടേയും മൈമൂനയുടേയും മകന് ഫായിസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഒരു കടലാസ് പൂ നിര്‍മ്മിക്കുന്ന സെല്‍ഫി വീഡിയോയിരുന്നു ഫായിസ് ചെയ്തത്. പേപ്പറിലായിരുന്നു പൂ ഉണ്ടാക്കാന്‍ ശ്രമിച്ചത്. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പറഞ്ഞ് തന്നുവെങ്കിലും അവസാനം ആയപ്പോള്‍ പക്ഷേ ഫായിസ് പറഞ്ഞത് പോലെ പൂവിന്റെ ആകൃതി വന്നില്ല. എന്നാല്‍ അതില്‍ യാതൊരു നിരാശയും പ്രകടിപ്പിക്കാതെ 'ചെലോല്‍ത് ശര്യാവും ചെലോല്‍ത് ശര്യാവൂല, എന്റേത് ശര്യായില്ല, എനിക്കൊരു കൊയ്പ്പോല്ല' ന്ന് ഫായിസ് പറഞ്ഞു. ലക്ഷങ്ങളാണ് ഈ കൊച്ചുമിടുക്കന്റെ ആത്മവിശ്വാസത്തെ പുകഴ്ത്തി ഈ വീഡിയോ പങ്കുവെച്ചത്.
മുസ്ലീംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും നിലപാട് തന്നെയാണോ കോണ്‍ഗ്രസിനും; ചോദ്യങ്ങളുമായി കോടിയേരി