കരിപ്പൂരിന്റെ ചിറകരിയുമോ? റണ്‍വേ വികസനത്തില്‍ നിസാര തര്‍ക്കത്തിലിടഞ്ഞ് കേന്ദ്രവും സംസ്ഥാനവും
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം കുറെ നാളായി നീണ്ട് പോകുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള നിസാര തര്‍ക്കത്തിന്റെ പേരിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം അനന്തമായി നീളുന്നത്. പ്രവാസികള്‍ ഏറെ ഉള്ള മലബാറില്‍ കണ്ണൂര്‍ വിമാനത്താവളം കൂടി വന്നതോടെ കരിപ്പൂരിന്റെ ചിറകരിയുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടായിരുന്നു.
ഇതിന് ആക്കം കൂട്ടുന്നതാണ് ഇപ്പോള്‍ നിസാര തര്‍ക്കത്തിന്റെ പേരില്‍ വികസനം നീണ്ട് പോകുന്നത് എന്നാണ് ജനങ്ങള്‍ പറയുന്നത്. റണ്‍വേ വികസനത്തിനായി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ തയാറാണ് എന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്.

എന്നാല്‍ റണ്‍വേക്ക് സമമായി ഇതു നിരപ്പാക്കി നല്‍കണം എന്ന ആവശ്യം കൂടി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാരാണ് വഹിക്കേണ്ടത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയതാണ്. എന്നാല്‍, സര്‍വേയിലേക്ക് കടക്കണമെങ്കില്‍ 50 ലക്ഷം കണ്ടിന്‍ജന്‍സി ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കേണ്ടതുണ്ട്.
എന്നാല്‍ കണ്ടിന്‍ജന്‍സി ഫണ്ട് പ്രശ്‌നമല്ലെന്നും എപ്പോള്‍ വേണമെങ്കിലും അനുവദിക്കാമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ നിരപ്പാക്കുന്നതിലെ തര്‍ക്കമാണ് സംസ്ഥാന സര്‍ക്കാരിനെ പിന്നോട്ടടിപ്പിക്കുന്നത്. അതേസമയം അതില്‍ തീരുമാനമാകുന്നത് വരെ കാത്തിരിക്കാതെ ഭൂമിയേറ്റെടുക്കല്‍ നടപടിക്ക് വേഗം കൂട്ടണം എന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.
അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് കൊണ്ടോട്ടി എം എല്‍ എ ടി വി ഇബ്രാഹിം പറയുന്നത്. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് എം പി അബ്ദുസമദ് സമദാനി എം പി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സന്ദേശമയച്ചിട്ടുണ്ട്.












Click it and Unblock the Notifications