മലപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു, കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു
മലപ്പുറം: മലപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു, കാണാതായ മറ്റൊര് വിദ്യാര്‍ത്ഥിയെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. ചങ്ങരംകുളത്തിനടുത്തു കാഞ്ഞിയൂര്‍ മരംമില്ലിനു സമീപം താമസിക്കുന്ന കീഞ്ഞാലില് അബ്ദുറഹീമിന്റെ മകന് അദ്നാന് (14) ആണ് മുങ്ങി മരിച്ചത്. മൂക്കുതല ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഇന്നലെ രാവിലെ പത്തിനാണ് സംഭവം.
വളയംകുളത്ത് പള്ളിക്കുന്ന് റോഡില്‍ പുതുതായി നവീകരിച്ച പഞ്ചായത്ത് നീന്തല്‍കുളത്തില്‍ സഹോദരനൊപ്പം കുളിക്കാനെത്തിയ അദ്നാനെ നീന്തിക്കൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. വലിയ കുളത്തില്‍ നീന്തുന്നതിനിടെ കൈ കുഴഞ്ഞ് മുങ്ങിപ്പോവുകയായിരുന്നു എന്നാണ് നിഗമനം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുളം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും പോലീസും ചേര്‍ന്ന് കുട്ടിയെ കുളത്തില്‍ നിന്നു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ച അദ്നാന് (14)
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ക്കു ശേഷം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മാതാവ്: സാഹിത, സഹോദരങ്ങള്‍: ആദില്‍, അനസ്, ഹിബ.
അതേസമയം കടലുണ്ടിപ്പുഴയില്‍ തേഞ്ഞിപ്പലം മാതാപ്പുഴ കടവിനടുത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയെ രണ്ടാംദിവസവും കണ്ടെത്താനായില്ല. ചെനക്കലങ്ങാടി മാതാപ്പുഴയില്‍ താമസിക്കുന്ന കറുത്താമക്കത്ത് ഷാക്കിറയുടെ മകന് മുഹമ്മദ് റബീഹിനെയാണ് (ഏഴ്) കാണാതായത്. വീട്ടുമുറ്റത്ത് മൊബൈല്‍ ഫോണില്‍ കളിച്ചിരിക്കവെ ഞായറാഴ്ച വൈകിട്ട് നാലോടെയാണ് കുട്ടിയെ കാണാതായത്.
വീട്ടിനടുത്തുള്ള പുഴവക്കില്‍ നിന്ന് ചെരിപ്പും മൊബൈല്‍ ഫോണും കണ്ടെത്തി. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രാത്രി വരെ പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ വീണ്ടും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വെളിമുക്ക് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. പുഴയിലെ ശക്തമായ ഒഴുക്കും വെള്ളപ്പൊക്കവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.