Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്യമൃഗ ശല്യം തടയാന്‍ നിയമിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീം നോക്കുകുത്തി! നാട്ടുകാര്‍ ആക്രമണ ഭീതിയില്‍

മലപ്പുറം: വന്യമൃഗ ശല്യം തടയാനും മുന്‍കരുതലെടുക്കാനുംവേണ്ടി നിയമിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ (ആര്‍.ആര്‍.ടി) പ്രവര്‍ത്തനം നിര്‍ജീവ്യം. കാട്ടാനകളുടേയും കാട്ടുപന്നികളുടേയും അടക്കമുള്ള വന്യമൃഗശല്യങ്ങള്‍ പെരുകുമ്പോഴും ഇവതടയാനോ, മുന്‍കരുലെടുക്കാനോ ഈടീമിന് സാധിക്കുന്നില്ല. ആവശ്യത്തിനു ജീവനക്കാരില്ലാത്തത് ടീമിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായാണ് ആര്‍.ആര്‍.ടി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.


കാട്ടാനശല്യമടക്കം രൂക്ഷമായ സാഹചര്യത്തിലാണ് നിലമ്പൂര്‍ മേഖലയില്‍ 2011ല്‍ ആര്‍.ആര്‍.ടിയെ നിയമിച്ചത്. ഒരു ഡെപ്യൂട്ടി റേഞ്ചര്‍ക്കാണ് ഇതിന്റെ ചുമതല. ഇതിനു പുറമെ രണ്ടു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ഒരു റിസര്‍വ് വാച്ചര്‍, ഒരു ഡ്രൈവര്‍ സ്ഥിരമായും ഒരാള്‍ ദിവസവേതനത്തിലും എന്ന ക്രമത്തിലാണ് ടീമില്‍ ജീവനക്കാരുള്ളത്. കൂടാതെ രണ്ട് വാച്ചര്‍മാരും ടീമിലുണ്ട്. ഇതില്‍ ഒരാള്‍ പാമ്പുകളെ പിടികൂടുന്നതിനും മറ്റൊരാള്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിക്കുന്നു.

rapidresponseteam-

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരില്‍ ഒരാള്‍ ആറുമാസത്തെ സര്‍വേ പരിശീലനത്തിലാണ്. മലപ്പുറം ജില്ലയില്‍ മുഴുവന്‍ സ്ഥലങ്ങളിലും വനവുമായോ വന്യമൃഗങ്ങളുമായോ ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളിലും ഓടാന്‍ ഒരു വാഹനം മാത്രമാണ് ഇവര്‍ക്കുള്ളത്. ഈ വാഹനം ഒരുമാസം ഓടണമെങ്കില്‍ 20,000 രൂപയോളം ഡീസല്‍ ചെലവ് വരുന്നുണ്ടെന്നതും മറ്റൊരു പ്രത്യേകതയാണ്. കൂടുതല്‍ ജീവനക്കാരെയും വാഹനങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് വന്യജീവി വകുപ്പിനു നിരവധി തവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടിയായില്ല.

കാട്ടാനകള്‍, പുലികള്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍, മറ്റു മൃഗങ്ങള്‍ എന്നിവ ജനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുമ്പോള്‍ ഓടിയെത്താന്‍ നിലവിലുള്ള ജീവനക്കാര്‍ പെടാപാട് പെടുകയാണ്. നിലമ്പൂര്‍ മേഖലയിലാണ് വനം കൂടുതലുള്ളതെങ്കിലും ആര്‍.ആര്‍.ടിയുടെ പ്രവര്‍ത്തനം മലപ്പുറം ജില്ല മുഴുവനുമാണ്. കാട്ടുപന്നികള്‍, കുരങ്ങുകള്‍, വെരുകുകള്‍, മയിലുകള്‍, പാമ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ പരക്കെ ഓടിയെത്തേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. എന്നാല്‍ പുലികളെ പിടിക്കുന്നതിനു ഒരു കൂടും മറ്റു ചെറിയ മൃഗങ്ങളെ കുരുക്കുന്നതിനു ഒരു കൂടും മാത്രമാണ് ആര്‍.ആര്‍.ടി സംഘത്തിന്റെ പക്കലുള്ളത്. ഒരു സ്ഥലത്ത് കൊണ്ടു പോയി കൂട് സ്ഥാപിച്ചു കഴിഞ്ഞാല്‍ ആ കൂട് തിരികെ ലഭിക്കാതെ മറ്റൊരു സ്ഥലത്ത് സഥാപിക്കാന്‍ കഴിയാത്തതും ഇവര്‍ക്ക് ബുദ്ധിമുട്ടാവുകയാണ്. ജനങ്ങള്‍ വിളിച്ചയുടന്‍ സ്ഥലത്തെത്തിയില്ലെങ്കില്‍ പരാതി പ്രളയമാകും. ഇതിനു പരിഹാരം ഉണ്ടാകണമെങ്കില്‍ വനമേഖല കുറഞ്ഞ സ്ഥലങ്ങളായ ജില്ലയിലെ തിരൂര്‍, പൊന്നാനി, എടപ്പാള്‍ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് രണ്ടു ഉപകേന്ദ്രങ്ങളെങ്കിലും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

ആന കൃഷിയിടത്തിലിറങ്ങിയാല്‍ ഓടിക്കുന്നതിന്, നാട്ടിലിറങ്ങുന്ന പുലികളെ കൂട്ടിലാക്കാനും ശല്യക്കാരായ കുരങ്ങന്‍മാരെ പിടിച്ചുകെട്ടാനും കിണറുകളിലും മറ്റും വിഴുന്ന കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ കരയ്്ക്കു കയറ്റാനും അവയെ സംരക്ഷിക്കാനും പരിമിതമായ ജീവനക്കാര്‍ തന്നെയാണുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പിടികൂടുന്ന പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ജീവികളെ സംരക്ഷിച്ച് നിലമ്പൂര്‍ കാടുകളിലാണ് കയറ്റി വിടുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം നിലമ്പൂര്‍ മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുമ്പോള്‍ ആര്‍.ആര്‍.ടിയിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ വന്യജീവി വകുപ്പ് കടുത്ത അനാസ്ഥയിലാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.


നിലമ്പൂരിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ വാഹനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+