കുഞ്ഞ് ജിവനു വേണ്ടി ട്രാഫിക് സിനിമയെ വെല്ലുന്ന സംഭവം, മലപ്പുറം-തിരുവനന്തപുരം വെറും 4 മണിക്കൂർ...
മലപ്പുറം: പ്രസവിച്ച് പന്ത്രണ്ട് മണിക്കൂര്‍ മാത്രം പ്രായമായ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്കായി അഞ്ചുമണിക്കൂറിനുള്ളില്‍ റോഡ്മാര്‍ഗം മഞ്ചേരിയില്‍നിന്നും തിരുവനന്തപുരത്തെത്തിച്ചു. ട്രാഫിക് സിനിമയെയും വെല്ലുന്ന യാത്രയിലൂടെയാണു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും ചൊവ്വാഴ്ച രാത്രി 11.45ന് പുറപ്പെട്ട ആംബുലന്‍സിന്റെ യാത്ര നാലു മണിക്കൂര്‍ 55 മിനുട്ടുകള്‍ കൊണ്ട് കുഞ്ഞുമായി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സുരക്ഷിതമായെത്തി.
ചൊവ്വാഴ്ച രാവിലെ 11ന് തുവ്വൂര്‍ സ്വദേശിനിക്കു പിറന്ന പെണ്‍കുഞ്ഞിനാണ് ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തിയത്. ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ചികില്‍സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഹൃദയ രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹൃദ്യം പദ്ധതി പ്രയോജനപ്പെടുത്താന്‍ തീരുമാനമായത്.
ഹൃദ്യം പദ്ധതി പ്രവര്‍ത്തകരുടെ സഹായത്തോടെ വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. വിദഗ്ധ ചികില്‍സക്ക് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെത്തിക്കാനായിരുന്നു നിര്‍ദേശം. കോഴിക്കോടു നിന്നും വെന്റിലേറ്റര്‍ ഘടിപ്പിച്ച പ്രത്യേക ആംബുലന്‍സുമെത്തി. ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതി പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരും പോലിസും ആള്‍കേരള ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സ് സംഘടന പ്രവര്‍ത്തകരും കൈകോര്‍ത്തപ്പോള്‍ ദൗത്യം പ്രാവര്‍ത്തികമാക്കാന്‍ വഴി തുറന്നു.
പത്തനംതിട്ട സ്വദേശി ശ്രീജിത്താണ് ആംബുലന്‍സ് ഓടിച്ചത്. പേസ്‌മേക്കര്‍ ഘടിപ്പിച്ച ശേഷം കുഞ്ഞിനെ ക്രിട്ടിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വഴിമധ്യേ പോലിസിന്റേയും ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സിന്റേയും കൃത്യമായ ഇടപെടലുകള്‍ യാത്രക്ക് തുണയായി.