മലപ്പുറത്തെ കതിർമണ്ഡപത്തിൽ നിന്ന് നേരെ ആശുപത്രിയിലേക്ക്; രക്തം ദാനം ചെയ്ത് വരനും കൂട്ടരും മടങ്ങി
മുക്കം: വിവാഹ ദിവസം കതിർമണ്ഡപത്തിൽ നിന്ന് രക്ത ദാനത്തിനായി ഷിൽജു നേരെ ചെന്നുകയറിയത് ബ്ലഡ് ബാങ്കിലേക്ക്. വധു രേശ്മയുടെ വീട്ടിൽ വെച്ച് താലികെട്ടു കഴിഞ്ഞിറങ്ങുമ്പോഴാണ് കൂട്ടത്തിൽ നിന്നാരോ രക്തം ആവശ്യമായ രോഗിയുമായി മൊബൈലിൽ സംസാരിക്കുന്നതു ഷിൽജുകേട്ടത്. ഉടൻ ആശുപത്രിയിലെത്തി സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക കാട്ടി ഏവരേയും വിസ്മയിപ്പിച്ചു കാരശ്ശേരി സർക്കാർ പറമ്പ് സ്വദേശി ഷിൽജു. മലപ്പുറം വെട്ടുപാറ സ്വദേശി രേശ്മയാണ് ഭാര്യ.
കാരശ്ശേരി കക്കാട് സ്വദേശിനിയായ 21 കാരിക്കാണ് ബി പോസിറ്റീവ് രക്തം ആവശ്യമായിരുന്നത്. ഉടൻ തന്നെ ഷിൽജു രക്തദാനത്തിന് സന്നദ്ധനാവുകയായിരുന്നു. വിവാഹ ദിവസം വീട്ടിൽ പോലും പോവുന്നതിന് മുൻപ് തന്നെ രക്തം നൽകാനായി തയ്യാറായ ഷിൽജുവിനോട് സുഹൃത്തുക്കൾ അത് വേണോ എന്ന് തിരക്കി. എന്നാൽ കെ.എം.സി.ടി മെഡിക്കൽ കോളെജിൽ കഴിയുന്ന പാവപ്പെട്ട രോഗിയിലായിരുന്നു ഷിൽജുവിന്റെ മനസ്. തന്റെ ഭർത്താവിന്റെ ഈ നല്ല മനസ് തിരിച്ചറിഞ്ഞ രേശ്മയും സുഹൃത്തുക്കളും പിന്നെ ഒട്ടും താമസിച്ചില്ല. നേരെ ആശുപത്രിയിലേക്ക്.

മുഹമ്മദ് കക്കാട്യി എന്ന പൊതുപ്രവർത്തകനായിരുന്നു പാവപ്പെട്ട രോഗിക്ക് രക്തത്തിനു വേണ്ടി "എന്റെ മുക്കം " എന്ന വാട്സാപ് കൂട്ടായ്മയുടെ സഹായം തേടിയത്. ആശുപത്രിയിലക്ക് കല്യാണ ചെക്കനും പെണ്ണും മറ്റ് നിരവധി പേരും വരുന്നത് കണ്ടപ്പോൾ ആശുപത്രി ജീവനക്കാരും ആദ്യമൊന്ന് അമ്പരന്നെങ്കിലും കാര്യമറിഞ്ഞപ്പോൾ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. അതിനിടെ ഭാര്യ വീട്ടിൽ നിന്ന് കല്യാണം കഴിഞ്ഞ് തിരിച്ചു പോന്ന ചെക്കനേയും പെണ്ണിനേയും കാണാതായതോടെ വീട്ടുകാർ അൽപ്പം പരിഭ്രാന്തരായങ്കിലും കാര്യമറിഞ്ഞതോടെ അവരും സന്തോഷത്തോടെ കാത്തിരുന്നു. രക്തദാനത്തിനു ശേഷമായിരുന്നു ഇവർവീട്ടിലെത്തി സ്വീകരണവും സൽക്കാരവുമെല്ലാം.












Click it and Unblock the Notifications