കേരളത്തിലെ എല്ലാ സ്കൂളുകളിലും നിരീക്ഷണ കാമറകൾ; ഇനി എല്ലാം ഹൈടെക്ക്...
മലപ്പുറം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഇനി സി.സി.ടി.വി നിരീക്ഷണത്തിലാകും. മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലും സിസിടിവി ക്യാമറകള്‍, ടിവി, ഡിഎസ്എല്‍ ക്യാമറ, മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍ എന്നിവ നല്‍കുന്നതിനുള്ള തെയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലാണ്. ഇതുസംബന്ധിച്ചു ജില്ലാതലങ്ങളിലുള്ള കണക്കെടുപ്പുകളും ഇതിനോടകം നടന്നു.
ഓരോ ജില്ലയിലും മേല്‍പറഞ്ഞവ എത്രയെണ്ണം വീതംവേണമെന്ന് അതത് ജില്ലാകോര്‍ഡിനേറ്റര്‍മാരാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. സി.സി.ടി.വി സ്‌കൂളിന് പുറത്തായാകും സ്ഥാപിക്കുകയെന്നും കൈറ്റ് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 40,083 ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയതിന് പിന്നാലെ വിവിധ കാരണങ്ങളാല്‍ ഇനിയും ഹൈടെക്കാവാന്‍ കഴിയാത്ത ക്ലാസ് മുറികളിലേക്ക് ഹൈടെക് ഉപകരണങ്ങള്‍ ഇനി മൊബൈല്‍ യൂണിറ്റായി എത്തിക്കാനുള്ള നടപടികളും ഉടനുണ്ടാകും.
വിവിധ കാരണങ്ങളാല്‍ ഹൈടെക് ക്ലാസ് മുറികളൊരുക്കാന്‍ കഴിയാത്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ നിലവാരത്തകര്‍ച്ച ചൂണ്ടിക്കാട്ടി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് ഹൈടെക് ക്ലാസ് മുറികളൊരുക്കിയിട്ടുള്ളത്.
എന്നാല്‍ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഹൈടെക് ക്ലാസിലൂടെ വിശദമായി പഠനംസാധ്യമാകുമ്പോള്‍ ഈ സൗകര്യമില്ലാത്ത മറ്റൊരു വിഭാഗത്തിന്റെ പഠനനിലവാരത്തകര്‍ച്ചക്ക് ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് മൊബൈല്‍ യൂണിറ്റ് എന്ന അടിയന്തര നടപടി കൈകൊള്ളാന്‍ കൈറ്റ് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, മൗണ്ടിംഗ് കിറ്റ്, യു.എസ്.ബി. സ്പീക്കര്‍ തുടങ്ങിയവ സ്ഥാപിച്ചാണ് ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നത്.
നിലവില്‍ 702 സ്‌കൂളുകളില്‍ 70% ക്ലാസ് മുറികള്‍ ഹൈടെക്കായപ്പോള്‍ 315 സ്‌കൂളുകളില്‍ 50% ത്തിനു താഴെ ക്ലാസ് മുറികളേ ഹൈടെക്കായിട്ടുള്ളു. ഏറ്റവും കൂടുതല്‍ ക്ലാസ് മുറികള്‍ ഹൈടെക് ആയതും ഹൈടെക് ആവാനുള്ളതും മലപ്പുറം ജില്ലയിലാണ് ഇവിടെ 5,096 ക്ലാസ് റൂമുകളില്‍ ഹൈടെക് ആയപ്പോള്‍ 1779 ക്ലാസ് മുറികള്‍ ഇനിയും ഹൈടെക് ആകാന്‍ബാക്കിയാണ്.
അടച്ചുറപ്പില്ലാത്ത കെട്ടിടം, സ്ഥലപരിമിതി, പുതിയ കെട്ടിട നിര്‍മാണ പ്രവൃത്തി തുടങ്ങിയ പ്രശ്‌നങ്ങളാണ് മറ്റു ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. ഇതിനാല്‍തന്നെ ഇവിടങ്ങളിലെ ക്ലാസ് മുറികളിലേക്ക് മറ്റു ഹൈടെക് ക്ലാസ് മുറികളിലുള്ള മുഴുവന്‍ ഉപകരണങ്ങളും മൊബൈല്‍ യൂണിറ്റായി എത്തിക്കുകയും ഇവയുടെ ചുമതല അതത് സ്‌കൂള്‍ പ്രധാനധ്യാപകനെ ഏല്‍പിക്കാനുമാണ് നീക്കം. ആവശ്യമാകുന്ന സമയങ്ങളില്‍ മാത്രം ഇവ ക്ലാസ് മുറികളിലേക്കെത്തിക്കുകയും മറ്റു സമയങ്ങളില്‍ സ്‌കൂളിലെ ലാബുകളിലോ മറ്റോ സൂക്ഷിക്കാനുമാണ് നിര്‍ദ്ദേശിക്കുക.
ഇതിന് പുറമെ ഹൈടെക് ക്ലാസ് മുറികളിലെ പഠനത്തിനായുള്ള പ്രവര്‍ത്തന രീതിക്കായി തെയ്യാറാക്കിയ സമഗ്ര എന്ന വെബ്‌പോര്‍ട്ടല്‍ കൂടുതല്‍ വികസിപ്പിക്കാനും തീരുമാനിച്ചു. ക്ലാസ് മുറികളിലേക്കുള്ള മൊബൈല്‍ യൂണിറ്റ് എന്ന പ്രവണത യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ലെന്നും മറ്റ് യാതൊരു മാര്‍ഗങ്ങളില്ലാത്ത ക്ലാസ് മുറികള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ അനുവദിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി. വിവിധ സ്‌കൂളുകള്‍ നാട്ടുകാരുടെകൂടി സഹായത്തോടെയാണു ക്ലാസ് മുറികള്‍ സജ്ജമാക്കിയതെന്നതിനാല്‍ തന്നെ ഈ മാതൃകാപദ്ധതി അതത് മേഖലകളില്‍ നടപ്പാക്കാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനം നല്‍കുന്നുണ്ട്.
ഹൈടെക്
ക്ലാസ്
മുറിയില്‍
പഠനം
നടത്തുന്ന
വിദ്യാര്‍ഥികള്‍