പൊന്നാനി പൊതു ശ്മശാനത്തിൽ പാതി ദഹിപ്പിച്ച മൃതദേഹം; ജീവനക്കാരുടെ അലംബാവം, പ്രതിഷേധം!
മലപ്പുറം: പൊതുശ്മശാനത്തില്‍ പാതിദഹിപ്പിച്ച മൃതദേഹം ചൂളയില്‍ ഉപേക്ഷിച്ച് ശ്മശാനം ജീവനക്കാര്‍ സ്ഥലം വിട്ടതില്‍ വ്യാപക പ്രതിഷേധം. പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിലാണ് പാതി ദഹിപ്പിച്ച മൃതദേഹം ചൂളയില്‍ ഉപേക്ഷിച്ചു ശ്മശാനം ജീവനക്കാര്‍ സ്ഥലം വിട്ടത്. ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി.
പൊന്നാനി കൊല്ലന്‍പടി പുല്ലൂണത്ത് അത്താണിയിലുള്ള 70 വയസ്സ് പ്രായമുള്ളയാളുടെ മൃതദേഹമാണ് പാതിദഹിപ്പിച്ച നിലയില്‍ ഉപേക്ഷിച്ചത്. മൃതദേഹം ചൂളയില്‍ ഉപേക്ഷിച്ച് കത്തിത്തീരും മുമ്പ് ശ്മശാനം ജീവനക്കാര്‍സ്ഥലം വിടുകയായിരുന്നു. ബന്ധുക്കള്‍ മറ്റു ചടങ്ങുകള്‍ക്കായ് പോയതിനാല്‍ സംഭവം അറിഞ്ഞുമില്ല.

നൈതല്ലൂരില്‍നിന്നും മറ്റൊരു മൃതദേഹവുമായി എത്തിയവരാണ് ചൂളയില്‍ പാതിപോലും ദഹിപ്പിക്കാതെ ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പ്രതിഷേധം കനപ്പിച്ചതോടെയാണ് മണിക്കൂറുകള്‍ക്കു ശേഷം മൃതദേഹം രണ്ടാമതും ദഹിപ്പിച്ചത്. പൊന്നാനി നഗരസഭയുടെ കീഴിലുള്ള ഈ ശ്മശാനത്തില്‍ മൃതദേഹത്തിന്റെ വസ്ത്രങ്ങള്‍ പോലും ദഹിപ്പിക്കാത്ത നിലയിലാണ് ചൂളയില്‍ ഉപേക്ഷിക്കപ്പെട്ടിരുന്നത്.
ഏറ്റവും പരിപാവനമായി നടത്തേണ്ട അന്ത്യകര്‍മ്മങ്ങള്‍ പോലും വെറും ചടങ്ങു മാത്രമാക്കി ജീവനക്കാര്‍ മുങ്ങുന്നത് നേരത്തെയുമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം സംസ്‌ക്കരിക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങള്‍ പലപ്പോഴും ഈ ശ്മശാനത്തില്‍ പാലിക്കുന്നില്ലെന്നാണ് ആരോപണം. അയ്യായിരം രൂപയോളമാണ് മൃതദേഹം ദഹിപ്പിക്കാനായി നല്‍കുന്നത്. നിലവില്‍ മൂന്നിടങ്ങളില്‍ മാത്രമാണ് ദഹിപ്പിക്കാനുള്ള സൗകര്യമുള്ളത്.
പൊതു ശ്മശാനങ്ങളില്‍ മൂന്ന് മണിക്കൂറുകള്‍ കൊണ്ട് ദഹിപ്പിക്കല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാകുമെങ്കിലും ഈശ്വരമംഗലം ശ്മശാനത്തില്‍ ആറു മണിക്കൂറുകളോളം സമയമാണ് മൃതദേഹം പൂര്‍ണ്ണമായും ദഹിപ്പിക്കാന്‍ വേണ്ടി വരുന്നത്. ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുകശല്യം പ്രദേശവാസികള്‍ക്ക് വലിയ പ്രയാസമാണുണ്ടാക്കുന്നത്. പുകക്കുഴല്‍ ഉണ്ടെങ്കിലും പുക മുഴുവന്‍ പുറത്തേക്ക് പോകുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങളുടെ തലയോട്ടിയും സ്വര്‍ണ്ണപ്പല്ലുകളുംമോഷ്ടിക്കുന്ന സംഘത്തെ അന്നത്തെ എസ് ഐ മൂസ വള്ളിക്കാടന്‍ അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം പാതി ദഹിപ്പിച്ച് മുങ്ങിയ ശ്മശാനം നടത്തിപ്പുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് വിവിധ രാഷ്ര്ടീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications