മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലിംലീഗിനൊപ്പം ചേര്‍ന്ന് ബാങ്ക് വൈസ്പ്രസിഡന്റായി: കോണ്‍ഗ്രസ് പ്രവര്‍ത്തകന് രാജി സമ്മര്‍ദ്ദം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: വേങ്ങര സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്റെ നിര്‍ദ്ദേശം മറികടന്ന് മത്സരിച്ച് വിജയിച്ച പി.കെ.ഹാഷിമിനോട് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ വി.വി.പ്രകാശ് കത്ത് നല്‍കി. എന്തെങ്കിലും വിശദീകരണം നല്‍കാനുണ്ടെങ്കില്‍ കത്ത് കിട്ടി ഏഴു ദിവസത്തിനകം നല്‍കണമെന്ന അറിയിപ്പും കത്തിലുണ്ട്. വേങ്ങര സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം കാമ്പ്രന്‍ അബ്ദുള്‍ മജീദിനെയാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും ഇത് ലംഘിച്ച് പി.കെ.ഹാഷിം മത്സരിക്കുകയും ഇദ്ദേഹത്തെ ലീഗ് അംഗങ്ങള്‍ പിന്തുണക്കുകയും ചെയ്തതോടെ ഇയാള്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഈ നടപടികോണ്‍ഗ്രസ്, ലീഗ് അണികളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

യു.ഡി.എഫ്- സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ലീഗ് -കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നിയോജക മണ്ഡലം, ജില്ലാ നേതൃത്വങ്ങളിടപെട്ടാണ് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് ചര്‍ച്ചകള്‍ നടത്തിയത്.തുടക്കത്തില്‍ ആകെയുള്ള പതിമൂന്നില്‍ ആറ് സീറ്റ് ആവശ്യപ്പെട്ടു കൊണ്ട് ചര്‍ച്ച തുടങ്ങിയ കോണ്‍ഗ്രസിന് അഞ്ചു സീറ്റ് നല്‍കണമെന്ന ധാരണയില്‍ നേതൃത്വമെത്തിയെങ്കിലും ലീഗിന്റെവേങ്ങര, കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റികളില്‍ ഒരു വിഭാഗത്തിന്റെ വാശിക്കു മുമ്പില്‍ തീരുമാനം മാറ്റുകയായിരുന്നു.

dccletter-

യു.ഡി.എഫ് സംവിധാനം ശക്തമാക്കുന്നതിന് പരമാവധി വിട്ടുവീഴ്ച ചെയ്യണമെന്ന കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം മാനിച്ച് നാലു സീറ്റില്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പ്രാദേശിക നേതൃത്വം സമ്മതിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അംഗങ്ങളെല്ലാം വിജയിക്കുകയും ചെയ്തു - തുടര്‍ന്ന് ബാങ്ക് പ്രസിഡണ്ടായി ലീഗിലെ എന്‍.ടി.അബ്ദുള്‍ നാസര്‍ എന്ന കുഞ്ഞുട്ടി ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതൃത്വം കാമ്പ്രന്‍ അബ്ദുള്‍ മജീദിനെയാണ് നിര്‍ദ്ദേശിച്ചത്.

എന്നാല്‍ കോണ്‍ഗ്രസിലെ തന്നെ പി.കെ.ഹാഷിം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.ലീഗിന്റെ നിയോജക മണ്ഡലം കമ്മിറ്റിയുടെ അബ്ദുള്‍ മജീദിന് വോട്ടു ചെയ്യണമെന്ന കത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കാദറിന്റെ കൈവശം ലീഗംഗങ്ങള്‍ക്ക് നല്‍കിയെങ്കിലും ഒരാള്‍ മാത്രമാണ് മജീദിന് വോട്ടു നല്‍കിയത്. കോണ്‍ഗ്രസിലെ ഒരംഗത്തിന്റേതടക്കം മൂന്ന് വോട്ടു നേടി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു - ഇരു പാര്‍ട്ടികളുടേയും മണ്ഡലം ജില്ലാ നേതൃത്വങ്ങളുടെ തീരുമാനങ്ങള്‍ ചെവിക്കൊള്ളാത്ത ബാങ്ക് ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ നടപടി മൂലമാണ് ഇരു പാര്‍ട്ടികളിലും കലഹം കൊടുമ്പിരി കൊള്ളുന്നത്.

ഇതിന് മുമ്പ് നടന്ന ബാങ്ക് തിരഞ്ഞെടുപ്പിലും, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇവിടെ യു.ഡി.എഫ്.സംവിധാനമില്ലാതെയാണ് മത്സരങ്ങള്‍ നടന്നത്. മുന്നണി സംവിധാനം ശക്തമാക്കുന്നതിന് കഴിഞ്ഞ രണ്ട് ( എം.പി, എം.എല്‍.എ )ഉപതിരഞ്ഞെടുപ്പുകളിലും സംസ്ഥാന, ജില്ലാ നേതൃത്വം ശക്തമായ ഇടപെടലുകള്‍ നടത്തിയിരുന്നു. 2019 ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള വിശ്വാസവും, കെട്ടുറപ്പും തകര്‍ക്കുന്ന നടപടിയിലേക്കു നീങ്ങിയവര്‍ക്കെതിരെ ഇരു കക്ഷിനേതൃത്വവും എന്തു സമീപനമാണ് കൈകൊള്ളുക എന്നതിനെ ആശ്രയിച്ചിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങളെന്നാണ് ഇരുകക്ഷികളിലേയും അണികളില്‍ ഒരു വിഭാഗം പറയുന്നത്.

Malappuram
English summary
Malappuram Local News dcc seeks resignation of bank vice president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X