പത്താം ക്ലാസ് പാസായിട്ടും കാര്യമില്ല; ഉന്നത വിദ്യാഭ്യാസം അവതാളത്തിൽ, മലബാറിലെ പ്ലസ് ടു പ്രതിസന്ധി...
കോഴിക്കോട്: എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉതവിജയം നേടിയിട്ടും ഉപരിപഠനത്തിന് അവസരം നിഷേധിക്കപ്പെടുന്ന മലബാര്‍ മേഖലയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
അര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് തുടര്‍ പഠനത്തിന് സീറ്റുകളില്ലാതെ മലബാര്‍ മേഖലയില്‍ പ്രയാസപ്പെടുന്നത്. സന്ദര്‍ഭത്തിനൊത്ത് നടപടികള്‍ സ്വീകരിച്ച് അടിയന്തിരമായി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുതിനുപകരം നിരുത്തരവാദ സമീപനമാണ് കേരള സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും സ്വീകരിക്കുന്നത്. ആവശ്യമായ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും ബാച്ചുകളും അനുവദിച്ച് ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. വനിതാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി കുല്‍സു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. ജൂലൈ 21,22 തിയതികളില്‍ വയനാട്ടില്‍ സംസ്ഥാന എക്‌സികുട്ടിവ് ക്യാമ്പ് നടത്തും. സംസ്ഥാന ഭാരവാഹികള്‍ക്ക് വിവിധ ജില്ലാ ചുമതലകള്‍ നല്‍കി.
ദേശീയ സെക്രട്ടറി അഡ്വ. നൂര്‍ബിനാ റഷീദ്, ജയന്തി രാജന്‍, സംസ്ഥാന ഭാരവാഹികളായ സീമ യഹ്‌യ, ശാഹിന നിയാസി, റസീന അബ്ദുല്‍ ഖാദര്‍, ആയിശത്തു താഹിറ, പി സഫിയ, ബീഗം സാബിറ, റോഷിനി ഖാലിദ്, സെറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്‍, സബീന മറ്റപ്പള്ളി, അഡ്വ. സാജിദ സിദ്ദീഖ്, ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.