മലപ്പുറത്ത് അനധികൃത ക്വാറികൾ; ആത്മഹത്യ ഭീഷണി മുഴക്കി യുവാക്കൾ, ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ചു!
മലപ്പുറം: സ്റ്റോപ്പ് മെമ്മോ നല്‍കിയ ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച് രണ്ട് യുവാക്കള്‍ 300അടിയോളം ഉയരമുള്ള പാറയില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം ഈ മാസം 30 വരെ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അടിയന്തര ഉത്തരവ്.
ഏറനാട്, കൊണ്ടോട്ടി, നിലമ്പൂര്‍ താലൂക്കുകളിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് കലക്ടര്‍ ഉത്തരവിട്ടത്. പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ ക്വാറിയുടെ 300അടിയോളം ഉയരമുള്ള പാറയില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂരില്‍ ഇന്നലെയാണ് യുവാക്കള്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തുവന്നത്. ഉരുള്‍പൊട്ടിയ പ്രദേശത്തെ സ്വകാര്യ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ ക്വാറിയുടെ 300അടിയോളം ഉയരമുള്ള പാറയില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് കനത്തമഴയില്‍ പടിഞ്ഞാറെചാത്തല്ലൂരില്‍ കുട്ടാടന്‍ മലയില്‍ ആനക്കല്ല് പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായത്. നാലോളം വീടുകള്‍ ഭാഗികമായി കേടുവരികയും നിരവധി കൃഷികളും പ്രദേശത്ത് നശിച്ചിരുന്നു. ആളപായമുണ്ടായിരുന്നില്ല. അന്ന് ക്വാറികള്‍ നിര്‍ത്തിവെക്കാന്‍ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നായിരുന്നു വിവരം. ഇന്നലെ തിങ്കളാഴ്ചയും ക്വാറി പ്രവര്‍ത്തിക്കുന്നതായി ആരോപിച്ച് പ്രദേശത്തെ രണ്ട് യുവാക്കളായ കുമ്പളവന്‍ ഉദൈവും, വി എം ഷിനോജും രാവിലെ പത്തോടെയാണ് പാറക്കുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
വണ്ടൂര്‍ സിഐ ബാബുരാജ്, എടവണ്ണ എസ്ഐ ടി.പി. ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും, തിരുവാലി ഫയര്‍ഫോഴ്സും ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ഏറെ പണിപെട്ട് യുവാക്കളെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. കലക്ടറെത്തി ചര്‍ച്ച നടത്തിയെങ്കില്‍ മാത്രമേ ഞങ്ങള്‍ പിന്മാറുകയുള്ളൂവെന്നായിരുന്നു ഇവരുടെ ആവശ്യം.
കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏറനാട് തഹസില്‍ദാറെത്തി ആദ്യം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് വൈകീട്ട് നാലോടെ വണ്ടൂര്‍ സിഐയും ഏറനാട് തഹസില്‍ദാര്‍ സുരേഷും, പെരകമണ്ണ വില്ലേജ് ഓഫീസര്‍ ആര്‍.ജയപ്രകാശ് തുടങ്ങിയവര്‍ വീണ്ടും യുവാക്കളുമായി ചര്‍ച്ച നടത്തി കലക്ടര്‍ സ്ഥലം പരിശോധിച്ചതിനു ശേഷമേ ഇനി ക്വാറി പ്രവര്‍ത്തിക്കുകയുള്ളുവെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
ഇതോടെയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയ ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് കലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നായിരുന്നു അടിയന്തര ഉത്തരവ പുറപ്പെടുവിച്ചത്. കാലവര്‍ഷം ശക്തമായതിനൊപ്പം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ജില്ലയില്‍ വര്‍ദ്ധിച്ചതോടെ ഏറനാട്, കൊണ്ടോട്ടി, നിലമ്പൂര്‍ താലൂക്കുകളിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം ഈ മാസം 30 വരെ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഇന്നലെ ഉത്തരവിട്ടു.
ജിയോളജി വകുപ്പ്, ജില്ലാ പൊലീസ് മേധാവി, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് ഉത്തരവ് കൈമാറിയിട്ടുണ്ട്. കാലവര്‍ഷം ശക്തമായി തുടരുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് ഏറെ നാശനഷ്ടങ്ങള്‍ നേരിട്ട താലൂക്കുകളിലെ ക്വാറികളുടെ പ്രവര്‍ത്തനത്തിന് ജില്ലാ കലക്ടര്‍ തടയിട്ടത്. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ അടിയന്തിര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിരാവരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.