ആ ചുരുണ്ട മുടിക്കാരി കാണാതായ ജസ്നയോ? കോട്ടക്കുന്നിൽ എത്തി? ഫോട്ടോ വൺഇന്ത്യക്ക്...
Recommended Video
മലപ്പുറം: പത്തനംതിട്ടയില്‍ നിന്നു കാണാതായ ജെസ്‌ന മലപ്പുറത്തെത്തിയെന്ന വിവരത്തെത്തുടര്‍ന്നു അന്വേഷണസംഘം മലപ്പുറത്തേക്ക്. മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലാണ് ജെസ്‌ന എത്തിയതായി വിവരമുള്ളത്. മേയ് മൂന്നിനു രാവിലെ എത്തിയ ജെസ്‌ന രാത്രി എട്ടുവരെ പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം കണ്ടിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. ജെസ്‌നയെന്ന് സംശയിക്കുന്ന് പെണ്‍കുട്ടി പാര്‍ക്കില്‍ സംസാരിക്കുന്നതു പാര്‍ക്കിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇത് ജെസ്നയാണോ?
ജെസ്‌നയെ കാണാതായ വിവരം മാധ്യമങ്ങളില്‍ നിരന്തരം വന്നതോടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതേക്കുറിച്ചു പാര്‍ക്കിലെയും ടൗണിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അന്വേഷണ സംഘമെത്തിയാല്‍ തുടര്‍നടപടികളെക്കുറിച്ചു ആലോചിക്കുമെന്നു മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ അറിയിച്ചു. അന്വേഷണ സംഘത്തിലെ രണ്ടു പേരാണ് മലപ്പുറത്തേക്കു തിരിച്ചിട്ടുള്ളത്. തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖര പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പോലീസ് പരിശോധിച്ചു വരികയാണ്.
ഇതാണാ ഫോട്ടോ
ചിത്രകാരനായ ജസ്ഫര്‍കോട്ടക്കുന്ന് എടുത്ത ഫോട്ടോയിലും ജസ്‌നയെന്ന് സംശയിക്കുന്ന ഫോട്ടോ ലഭിച്ചിട്ടുണ്ട്. ഈഫോട്ടോ വണ്‍ഇന്ത്യക്ക് ലഭിച്ചു. കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു ജെസ്‌നയുടെയും കൂട്ടുകാരിയുടെയും വേഷം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാര്‍ക്കിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. വിവരം അന്വേഷണ സംഘത്തിനു കൈമാറിയതായാണു സൂചന. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി, അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയിരിക്കാമെന്നാണു കരുതുന്നത്. പാര്‍ക്കില്‍ നിന്നുളള സിസി ടിവി ദൃശ്യങ്ങളും നഗരത്തില്‍ നിന്നുളള സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചതിനു ശേഷമാകും പൊലീസ് ഈ കാര്യത്തില്‍ തീരുമാനത്തില്‍ എത്തുക.
അന്വേഷണം തുടരുന്നു
മംഗലാപുരം ബെംഗളൂരു ഭാഗത്തുനിന്ന് വയനാട് വരെ ജെസ്‌ന സഞ്ചരിച്ചിരുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും അവിടെനിന്നു തെക്കോട്ടുള്ള യാത്ര സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ചാത്തന്‍തറ, കൊല്ലമുള, മുക്കൂട്ടുതറ എന്നിവിടങ്ങളില്‍ പൊലീസ് സ്ഥാപിച്ചിട്ടുള്ള വിവര ശേഖരണ പെട്ടിയില്‍നിന്നു ലഭിച്ച അഞ്ച് കുറിപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കൂടാതെ ജെസ്‌ന ഫോണിലൂടെ നടത്തിയ സംഭാഷണങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സന്ദേശങ്ങൾ പരിശോധിക്കുന്നു
ജെസ്‌ന മൊബൈല്‍ ഫോണില്‍ ആണ്‍ സുഹൃത്തിനയച്ച എല്ലാ സന്ദേശങ്ങളും വീണ്ടെടുത്തു. സുഹൃത്തിനെ ഇരുപതോളം തവണ പൊലീസ് ചോദ്യംചെയ്തു. വീണ്ടും ചോദ്യംചെയ്‌തേക്കും. ജെസ്‌നയുടെ പിതാവ് കരാറെടുത്ത് പണിയുന്ന വീട്ടിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ജെസ്‌നയെ അപായപ്പെടുത്തി ദൃശ്യം സിനിമാ മാതൃകയില്‍ കെട്ടിടത്തിനടിയില്‍ ഒളിപ്പിച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് ഇവിടെ പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു. ആവശ്യമെങ്കില്‍ കോട്ടയം ഏന്തയാറില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടവും മുക്കൂട്ടുതറയിലെ വീടും കുഴിച്ച് പരിശോധിക്കുമന്ന് പത്തനംതിട്ട എസ്.പി. ടി.നാരായണന്‍ പറഞ്ഞു. നേരത്തെ ജസ്‌നയുടെ വീട്ടിലും പരിസരത്തും പലപ്രാവശ്യം പൊലീസ് പരിശോധന നടത്തിയിരുന്നു.