പോലീസിനെ കണ്ട് മണൽ ലോറി ഡ്രൈവറും ,ക്ലീനറും പുഴയിൽ ചാടി, ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി!
കാണായ യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. തിരൂർകാവിലക്കാട് ഭാഗത്ത് നിന്നും മണൽ കയറ്റി കൊണ്ടുപോവുകയായിരുന്ന ലോറി ജീവനക്കാരാണ് പൊന്നാനി ചമ്രവട്ടം പാലത്തിൽ വെച്ച് പുഴയിലേക്ക് എടുത്തു ചാടിയത്.
മലപ്പുറം: പോലീസിനെ കണ്ട് മണൽ ലോറി ഡ്രൈവറും ,ക്ലീനറും പുഴയിൽ ചാടി, ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. കാണായ യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. തിരൂർകാവിലക്കാട് ഭാഗത്ത് നിന്നും മണൽ കയറ്റി കൊണ്ടുപോവുകയായിരുന്ന ലോറി ജീവനക്കാരാണ് പൊന്നാനി ചമ്രവട്ടം പാലത്തിൽ വെച്ച് പുഴയിലേക്ക് എടുത്തു ചാടിയത്. പുലർച്ചെ ആറു മണിയോടെയാണ് സംഭവം.
ലോറി ജീവനക്കാരനായ തവനൂർ അതളൂർ സ്വദേശി പുളിക്കൽ മൻസൂർ (20)നെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ചമ്രവട്ടം അത്താണിപ്പടി സ്വദേശി ഉമർഷാദ് (24) നീന്തി രക്ഷപ്പെട്ടു. കാവിലക്കാട് ഭാഗത്ത് നിന്നും മണലുമായി ലോറിയിൽ വരികയായിരുന്ന ഇരുവരും ചമ്രവട്ടം ബസ്സ്റ്റോപ്പ് പാലത്തിൽ വെച്ച് പൊലീസിനെ കണ്ടതോടെ സ്പീഡിൽ പോവുകയായിരുന്നു.

തുടർന്ന് പൊലീസ് പിന്തുടർന്നെത്തി. പാലത്തിൽ വെച്ച് പൊലീസുകാർ ജീപ്പിൽ നിന്നും ഇറങ്ങുമ്പോഴേക്കും ഇരുവരും പാലത്തിന്റെ ജലം സംഭരിച്ച് നിർത്തുന്ന വടക്ക് ഭാഗത്തേക്ക് ചാടി. ഒഴുക്കിൽപ്പെട്ട് കാണാതായ മൻസൂറ്റാണ് ആദ്യം പുഴയിലേക്ക് എടുത്തു ചാടിയത്.തുടർന്ന് ഉമർഷാദും പുഴയിലേക്ക് ചാടി.

വെള്ളത്തിന്റെ കുത്തൊഴുക്ക് വർധിച്ചതിനാലും, ഷട്ടറുകൾ തുറന്നതിനാലും, ഇരുവരും പാലത്തിന്റെ തെക്കുഭാഗത്തേക്ക് ഒഴുകിപ്പോയി. പാലത്തിനടയിലെ കല്ലിൽ പിടിച്ചു നിന്ന ഉമർഷാദ് പിന്നീട് തൊട്ടടുത്ത തുരുത്തിലേക്ക് നീന്തിക്കയറുകയായിരുന്നു. മൻസൂറും കല്ലിൽ പിടിച്ചു നിന്നെന്ന് രക്ഷപ്പെട്ട ഉമർഷാദ് പറഞ്ഞു.

പിന്നീട് മൻസൂറിനെ കാണാതാവുകയായിരുന്നു. യുവാക്കൾ പുഴയിൽ ചാടിയത് കണ്ടിട്ടും പൊലീസ് രക്ഷപ്പെടുത്താൻ ശ്രമിക്കാതെ ലോറിയുമായി പോയെന്ന് ആരോപിച്ച് നാട്ടുകാർ ഏറെനേരം പൊലീസുമായി വാക്കുതർക്കമുണ്ടാവുകയും, സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു.നാലു മണിക്കൂറിന് ശേഷം പത്തു മണിയോടെയാണ് ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചത്. നാവിക സേനയും തെരച്ചിലിനെത്തി. കാണാതായ ആൾക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications