മാലിന്യം കെട്ടികിടക്കുന്നു... മഞ്ചേരി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നിൽ പ്രതിഷേധം!
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചന്ദന തിരി കത്തിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു. പകര്‍ച്ച പനി ബാധിച്ച് ജില്ലയില്‍ ആറു മരണങ്ങള് സംഭവിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ട കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും വീടുകളില്‍ പോലും മാലിന്യം കെട്ടി കിടക്കുകയാണ്.
ആരോഗ്യ വകുപ്പിന് കീഴിലുള്ള മഞ്ചേരി മെഡിക്കല്‍ കോളേജിന് ഈ നിര്‍ദേശം വെറുമൊരു പ്രഹസനം മാത്രമാണ്. സെപ്റ്റിക് ടാങ്കിന്റെ തകര്‍ന്ന അടപ്പ് കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കാതെ കേവലം ഒരു ഷീറ്റ് വലിച്ചുകെട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്. ദുര്‍ഗന്ധം മൂലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും മറ്റുമുണ്ടാകുന്ന പ്രയാസങ്ങള്‍ വിവരണാതീതമാണ്. ആശുപത്രിയില്‍ കൊതുക് ശല്യവും രൂക്ഷമാണ്. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് സമരവുമായി മുന്നോട്ട് വന്നത്.
അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്നും കത്തിച്ച ചന്ദന തിരികള്‍ മാലിന്യ ടാങ്കിന് സമീപം സ്ഥാപിച്ചു. രണ്ടാഴ്ചക്കകം വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സൂപ്രണ്ടിനെയും ആര് എം ഒയേയും വെരാവോ ചെയ്യുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് മുന്നറിയിപ്പ് നല്കി. അറ്റകുറ്റ പണികളുടെ ചുമതല പിഡബ്ല്യുഡി ക്ക് ആണെന്നും റിപ്പോര്‍ട്ട് നല്‍കിയിട്ട് മാസങ്ങള്‍ ഏറെ ആയെന്നും പൊതുമരാമത്ത് ജീവനക്കാരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ആര് എം ഒ മറുപടി നല്കി.
മണ്ഡലം പ്രസിഡന്റ് അക്ബര്‍ മീനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അനസ് അത്തിമണ്ണില്‍ അധ്യക്ഷത വഹിച്ചു. മനോജ് തടപ്പറമ്പ്, ശ്രീനിവാസന്, ജയകുമാര്‍, നൗഫലുന്നീസ, സാദിഖലി, ഹനീഫ, അസിഫ്, മുബാറക്, ഷാഫി, നാണി, സലാം, ഫിറോസ് മാനു കിടങ്ങഴി, സുരേഷ്, അഫ്സല്, സംഷാദ്, ശങ്കരന് നേതൃത്വം നല്കി.