റിയാദിൽ ജോലിക്കിടയിൽ പാസ്പോർട്ട് നഷ്ടമായി; പിന്നീട് നടന്നത്... മലപ്പുറതെത്തിയ മുഹമ്മദീസ പറയുന്നു...
മലപ്പുറം: 12വര്‍ഷത്തിനു ശേഷം മുഹമ്മദീസ(54) കുടുംബത്തിലെത്തി. 2006ലാണ് തൃക്കലങ്ങോട് കാരക്കുന്ന് ആനക്കോട്ടുപുറം കൊട്ടേക്കോടന്‍ മൊയ്തീന്‍ മകന്‍ മുഹമ്മദീസ ജോലി തേടി റിയാദിലെത്തിയത്. റിയാദിലെ കാരയ്ക്ക തോട്ടത്തിലായിരുന്നു ജോലി. വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ പോകുന്നതിനിടയിലാണ് ഒരു ദിവസം മുഹമ്മദീസയുടെ പാസ്‌പോര്‍ട്ടും ഇഖാമയുമടങ്ങിയ ബാഗ് താമസ സ്ഥലത്തുവെച്ച് നഷ്ടപ്പെടുന്നത്.
നിതാഖാത്ത് പ്രശ്‌നം കൊടുമ്പിരി കൊള്ളുന്ന സമയത്തായിരുന്നു ഇത്. ഇതോടെ മാനസികമായി തകര്‍ന്ന മുഹമ്മദീസയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പൊലീസ് സഹായത്തോടെ ബോംബെയിലേക്ക് കയറ്റി അയച്ചു. 2013 ജനുവരി 15 നായിരുന്നു മുഹമ്മദീസ മുംബൈയില്‍ ഇറങ്ങിയത്.
എന്നാല്‍ തുടര്‍ന്ന് ഇദ്ദേഹത്തെ കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ലായിരുന്നു. ഭാര്യ ഫാത്തിമ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. മരുമകന്‍ പയ്യനാട് നെല്ലിക്കുത്ത് സ്വദേശി ലത്തീഫ് 2016ല്‍ ബോംബെയിലെത്തി ഒരാഴ്ചയോളം താമസിച്ച് മുംബൈ കേരള മുസ്‌ലിം ജമാഅത്ത് മുഖേന അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
വീട്ടില്‍ നിന്നിറങ്ങി 12 വര്‍ഷത്തിന് ശേഷം അപ്രതീക്ഷിതമായാണ് ഇക്കഴിഞ്ഞ ദിവസം മുഹമ്മദീസ കാരക്കുന്നിലെ സ്വന്തം വീട്ടില്‍ എത്തുന്നത്. മുംബൈയിലിറങ്ങിയ മുഹമ്മദീസ മാനസികമായി തളര്‍ന്നതിനാല്‍ വീട്ടിലേക്ക് മടങ്ങാനാവാതെ അലഞ്ഞ് നടക്കുകയായിരുന്നു. വിവിധ ദര്‍ഗകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങി.
മുംബൈയിലെ ശ്രദ്ധ റീഹാബിലിറ്റേഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതാണ് മുഹമ്മദീസക്ക് തുണയായത്. ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ രണ്ടു മാസത്തോളം മുഹമ്മദീസക്ക് മതിയായ ചികിത്സ നല്‍കുകയും വിലാസവും മറ്റും ചോദിച്ച് മനസ്സിലാക്കി വീട്ടിലെത്തിക്കുകയായിരുന്നു.
ചെറിയ പെരുന്നാള്‍ സുദിനത്തില്‍ ബാപ്പയെ തിരികെ കിട്ടിയ സന്തോഷത്തിലാണ് മക്കളായ റുബീന, റസീന, ഷാഹിന, സലീന എന്നിവര്‍. മുഹമ്മദീസ എത്തിയ വിവരമറിഞ്ഞ സഹോദരങ്ങളായ മുഹമ്മദലി, സുല്‍ത്താന്‍, ഹൈദ്രു, അലവി, ആയിശ എന്നിവരും നാട്ടുകാരും വീട്ടിലെത്തി ആഹ്ലാദത്തില്‍ പങ്കു ചേര്‍ന്നു.