തിരൂരങ്ങാടിയില്‍ 23 കോടി രൂപയുടെ പദ്ധതികള്‍നാടിന് സമര്‍പ്പിക്കും;12 കോടി ചിലവിൽ 5 നില കെട്ടിടം
മലപ്പുറം: പരപ്പനങ്ങാടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും ഒരു കുടക്കീഴിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി 12 കോടി രൂപ ചെലവിലാണ് മുന്‍ ഉപമുഖ്യമന്ത്രിയായ പികെ അവുഖാദര്‍ കുട്ടി നഹയുടെ നാമദേയത്തില്‍ അഞ്ച് നില കെട്ടിടം പണികയിപ്പിച്ചത്. പരപ്പനങ്ങാടി കോടതിക്ക് സമീപമുള്ള ഇറിഗേഷന്റെ കൈവശമുണ്ടായിരുന്ന ഭൂമിയില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്.
3257 തറ വിസ്തീരണമുള്ള കെട്ടിടത്തിന് അഞ്ച് നിലകളാണുള്ളത്. കോണ്‍ഗ്രീറ്റ് പൈല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ റിസപ്ഷന്‍, ടോയ്ലറ്റ്, കാര്‍പാര്‍ക്കിംഗ് സൗകര്യം എന്നിവയും മറ്റു നിലകളില്‍ ഓഫീസുകളും കോണ്‍ഫ്രന്‍സ് ഹാളുകളുമാണ് സജീകരിച്ചിട്ടുള്ളത്.

പൊതുമരാമത്ത് വകുപ്പ് കെട്ടിട സബ് ഡിവിഷന്‍ ഓഫീസ്, സെക്ഷന്‍ ഓഫീസ്, റോഡ് സെക്ഷന്‍ ഓഫീസ്, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, അസിസ്റ്റന്റ് എജുക്കേഷണല്‍ ഓഫീസ്, ഡിസ്ട്രിക്റ്റ് എജുക്കേഷ്ണല്‍ ഓഫീസ്, ടെക്സ്റ്റ് ബുക്ക് ഡിപ്പോ, മേജര്‍ ഇറിഗേഷന്‍ ഓഫീസുകള്‍ എന്നിവ ഇവിടേക്ക് മാറ്റാവുന്ന തരത്തിലാണ് കെട്ടിടം ഒരുക്കിയിട്ടുള്ളത്. കൂടാതെ അഞ്ച് നിലകളിലേക്കുള്ള പ്രവേശന സൗകര്യത്തിന് വേണ്ടി കോണി മുറികളും രണ്ട് ലിഫ്റ്റുകളും സാനിറ്ററി, വാട്ടര്‍ സപ്ലൈ വര്‍ക്കുകള്‍, ലാന്റ് സ്‌കേപ്പിംഗ് തുടങ്ങിയവയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വൈദ്യുതീകരണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി തുടങ്ങാനിരിക്കെയാണ്. ഒരു മാസത്തിനകം എല്ലാ ഓഫീസുകളും ഇതിലേക്ക് മാറി പരപ്പനങ്ങാടിയിലെ ഒരു മിനി സിവില്‍ സ്റ്റേഷനായാണ് കെട്ടിടം പ്രവൃത്തിക്കുക. പി.കെ അബ്ദുറബ്ബിന്റെ പിതാവാണ് പി.കെ അവുഖാദര്‍ കുട്ടി നഹ.
അതേസമയം തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ പ്രവൃത്തി പൂര്‍ത്തിയായ 23 കോടി രൂപയുടെ പദ്ധതികള്‍ നാളെ നാടിന് സമര്‍പ്പിക്കുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചക്ക് 2.30 മുതല്‍ നടക്കുന്ന പരിപാടിയില്‍ പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും. 2.30-ന് കാളം തിരുത്തിയില്‍ വെച്ച് ചീര്‍പ്പിങ്ങല്‍ പാലവും 3 മണിക്ക് പരപ്പനങ്ങാടിയില്‍ വെച്ച് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ്, അവുഖാദര്‍ കുട്ടി നഹ മെമ്മോറിയല്‍ കെട്ടിട സമുഛയവും ഉദ്ഘാടനംം ചെയ്യും. ചടങ്ങില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ സംബന്ധിക്കും. എല്ലാ പദ്ധതികളും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് തുടങ്ങിയത്.
ആറ് കോടി രൂപ ചെലവിലാണ് ചീര്‍പ്പിങ്ങല്‍ പാലം പണി കയിപ്പിച്ചത്. ജലവിഭവ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 91 സെന്റ് ഭൂമിയില്‍ മനോഹരമായ രൂപ കല്‍പ്പന കൊണ്ട് ശ്രദ്ധേയമായ രണ്ട് നിലകളുള്ള പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ആറ് കോടി രൂപ ചെലവിലും 12 കോടി രൂപ ചെലവില്‍ അഞ്ച് നിലകളുള്ള അവുഖാദര്‍ കുട്ടി നഹ മെമ്മോറിയല്‍ കെട്ടിട സമുഛയവും പണി കയിപ്പിച്ചു.
മണ്ഡലത്തിന്റെ വികസന കുതിപ്പിന് വേഗത പകര്‍ന്നു എന്നതിലുപരി മണ്ഡലത്തിന്റെ മുഖഛായ തന്നെ മാറ്റാനുതകുന്ന കെട്ടിടങ്ങളും പദ്ധതികളുമാണ് നാളെ നാടിന് സമര്‍പ്പിക്കുന്നതെന്നും ഇനിയും 25 കോടിയോളം രൂപയുടെ കെട്ടിടങ്ങള്‍ പ്രവൃത്തി പുരോഗമിക്കുകയാണെന്നും അബ്ദുറബ്ബ് പറഞ്ഞു. പത്ര സമ്മേളനത്തില്‍ സ്വാഗതസംഘം ചെയ്ര്‌പേഴ്സണ്‍ വി.വി ജമീല ടീച്ചര്‍, വൈസ് ചെയ്ര്മാന്‍ എച്ച് ഹനീഫ, തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി, എം ഉസ്മാന്‍, എ ഉസ്മാന്‍, പി.ഒ റസിയ സലാം, എന്‍.പി നസീമ, പി.എസ്.എച്ച് തങ്ങള്‍, സി.എച്ച് മഹ്മൂദ് ഹാജി, ഉമ്മര്‍ ഓട്ടുമ്മല്‍ എന്നിവരും പങ്കെടുത്തു.
ആഢംബര കെട്ടിടത്തിന്റെ പ്രൗഢിയില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് പരപ്പനങ്ങാടിയില്‍ പുതുതായി പണി കഴിപ്പിച്ച പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ്. ആകാരഭംഗി കൊണ്ടും രൂപ കല്‍പ്പനകൊണ്ടും മറ്റു സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മാതൃകയാകുകയാണ്. രണ്ട് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തിന് 902 ചതുരശ്ര മീറ്റര്‍ തറ വിസ്തീരണമാണുള്ളത്. അതില്‍ താഴത്തെ നിലയില്‍ ആധുനിഖ രീതിയില്‍ സജ്ജീകരിച്ച ഒരു വി.ഐ.പി റൂം, രണ്ട് ബെഡ് റൂം, ഡൈനിംഗ് റൂം, അടുക്കള, ബാല്‍ക്കണി, കെയര്‍ ടേക്കര്‍ റൂം, രണ്ട് കാര്‍പോര്‍ച്ച് എന്നിവയും ഒന്നാം നിലയില്‍ മൂന്ന് വി.ഐ.പി റൂം, മൂന്ന് ബെഡ് റൂം, കോണ്‍ഫ്രന്‍സ് ഹാള്‍, ലോബി, ടോയ്ലറ്റ്, കോണി മുറി തുടങ്ങിയവയുമുണ്ട്. കൂടാതെ വൈദ്യുതീകരണം, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍, ലാന്റ് സ്‌കേപ്പിംങ്ങ് തുടങ്ങിയവയും പൂര്‍ത്തിയായിട്ടുണ്ട്.
കോണ്‍ഗ്രീറ്റ് പൈലിംഗ് ചെയ്ത് നിര്‍മ്മിച്ച കെട്ടിടത്തില്‍ ചുമരുകള്‍ക്ക് സോളിഡ് ബ്ലോക്ക് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ശേഷം പ്ലാസ്റ്റര്‍ ചെയ്തും, വി.ഐ.പി റൂമുകള്‍, ഡൈനിംഗ്, കോണ്‍ഫ്രന്‍സ് ഹാള്‍, ബെഡ്റൂം എന്നിവ ജിപ്സം സിലിംഗ് നടത്തിയും തറ പോളിഷ്ഡ് മാര്‍ബിള്‍ സ്ലാബ് ഉപയോഗിച്ചുമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. വാതിലുകള്‍ക്കും ജനലുകള്‍ക്കും തേക്ക് തടിയാണ് ഉപയോഗിച്ചിട്ടുള്ളത്. പെയിന്റിംഗിലും പോളിഷിലും കെട്ടിടത്തിന്റെ ഭംഗി എടുത്ത് കാണിക്കത്തക്ക തരത്തിലാണ് ഒരുക്കിയിട്ടുള്ളത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയേയും നന്നമ്പ്ര പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കൊണ്ട് ചീര്‍പ്പിങ്ങല്‍ തോടിന് കുറുകെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലം നാടിന് സമര്‍പ്പിക്കുകയാണ്. കഴിഞ്ഞ യുഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ആറ് കോടി രൂപ ചെലവില്‍ 2013-ല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയത്. തുടക്കത്തില്‍ വേഗത്തിലായിരുന്ന പ്രവൃത്തി പിന്നീട് ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. പരപ്പനങ്ങാടി കീരനെല്ലൂര്‍ ഭാഗത്ത് 200 മീറ്ററും നന്നമ്പ്ര കാളം തിരുത്തി ഭഗത്ത് 180 മീറ്ററും അപ്രോച്ച് റോഡടക്കം പാലത്തിന് അരകിലോ മീറ്റര്‍ നീളമാണുള്ളത്. പാലത്തിന് 11.5 മീറ്റര്‍ വീതിയില്‍ 28.5 മീറ്റര്‍ നീളത്തില്‍ ഒരു സ്പാനാണുള്ളത്. വാഹനങ്ങള്‍ പോകുന്നതിന് ഏഴര മീറ്ററും പാലത്തിന്റെ ഇരു വശത്തും ഒന്നര മീറ്റര്‍ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ഇത് ഒരേ സമയം ഇരു ഭാഗത്തു നിന്നും വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ സൗകര്യമാകും. പാലത്തിന് ഇരുവശത്തും ഒരു മീറ്റര്‍ ഉയരത്തില്‍ കൈവരിയുമുണ്ട്. അപ്രോച്ച് റോഡിന് പാലത്തിന്റെ ഭാഗത്ത് 15 മീറ്റര്‍ വീതിയും അവസാനത്തേക്ക് എട്ട് മീറ്റര്‍ വീതിയുമാണുള്ളത്.
നിര്‍മ്മാണം പൂര്‍ത്തിയായ പാലത്തില്‍ സൂചന ബോര്‍ഡുകള്‍, റിഫ്ളക്ഷന്‍ കട്ടകള്‍, രേഖകള്‍, പൈന്റിംഗ് എന്നിവയെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. വീതിയോട് കൂടിയ പുതിയ പാലം നാടിന് സമര്‍പ്പിക്കുന്നതോടെ പ്രദേശത്തേക്ക് കൂടുതല്‍ ഗതാഗത സൗകര്യമാകും.
നാല് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് കാളംതിരുത്തി. ഇവിടേക്ക് വീതി കുറഞ്ഞ പലം മാത്രമാണുണ്ടായിരുന്നത്. തിരൂരങ്ങാടി, കൊടിഞ്ഞി ഭാഗങ്ങളുമായി ബന്ധപ്പെടാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച പാലമാണുള്ളത്. ചീര്‍പ്പിങ്ങല്‍ ഭാഗത്തും വീതി കൂറഞ്ഞ പഴയ പാലമാണുള്ളത്. പുതിയ പാലം വരുന്നതോടെ ഇവിടത്തുകാര്‍ക്ക് പരപ്പനങ്ങാടി ഭാഗത്തേക്കും ഈ ഭാഗത്തുള്ളവര്‍ക്ക് കൊടിഞ്ഞി, ചെമ്മാട് ഭാഗത്തേക്കും വരുന്നതിന് കൂടുതല്‍ എളുപ്പമാകും. അത് കൊണ്ട് തന്നെ പാലം ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.












Click it and Unblock the Notifications