ബൈക്ക് യാത്രികൻ വെള്ളകെട്ടിലെ കുഴിയിൽ വീണു; പിന്നീട് അതേ വെള്ളത്തിൽ കിടന്നുരുണ്ട് പ്രതിഷേധം...
മലപ്പുറം: റോഡിലെ വെള്ളക്കെട്ടിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികര്‍ ഇതെ വെള്ളത്തില്‍ കിടന്ന് പ്രതിഷേധിച്ചു. ഇതു മൂലം നാലു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. കച്ചേരിപ്പടി - കക്കാടംപുറം റോഡില്‍ ഇല്ലിക്കല്‍ ചിറക്ക് സമീപം റോഡിലെ വെള്ളക്കെട്ടിലെ കുഴിയില്‍ ബൈക്ക് ഉടക്കി യാത്രികരായ കെ.കെ.മുഹമ്മദ് യാസിര്‍, മാണി തൊടി ഷിബിലി എന്നിവരാണ് വെള്ളക്കെട്ടില്‍ വീണത്.
ഇവിടെ ഇടക്കിടെ അപകടം നടക്കുന്നതിന് കാരണമായ വെള്ളക്കെട്ടിന് അറുതി കാണണമെന്നാവശ്യപ്പെട്ട് ഇവര്‍ വെള്ളത്തില്‍ തന്നെ കിടക്കുകയായിരുന്നു. ഇതോടെ റോഡിലെ ഗതാഗതം മുടങ്ങി. വെള്ളത്തില്‍ വീണവര്‍ക്ക് പിന്തുണയുമായി നാട്ടുകാരുമെത്തിയതോടെ പ്രതിഷേധം ശക്തമായി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്താത്തത് പ്രതിഷേധം ശക്തമാകുന്നതിനിടയാക്കി.
എസ്.ഐ. സംഗീത് പുനത്തില്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ വ്യാഴം നാലിന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്ന ധാരണയില്‍ പ്രതിഷേധമവസാനിപ്പിക്കുകയായിരുന്നു. ജലനിധി പദ്ധതിക്ക് പൈപ്പു സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാതിരുന്നതും അശാസ്ത്രീയമായ റോഡ് നിര്‍മാണവുമാണ് വെള്ളക്കെട്ടിന് കാരണം. ഈ റോഡിന്റെ പുനരുദ്ധാരണത്തിന് രണ്ടു കോടി രൂപ ഭരണാനുമതിയായിട്ടുണ്ടെങ്കിലും മറ്റു നടപടികളൊന്നുമായിട്ടില്ല.
മഴയെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസ്സിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്ലെന്നും ആരോപണമുണ്ട്. പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് നെട്ടോട്ടമോടുമ്പോഴും അമരമ്പലത്തെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ മൗനത്തില്‍. പൂക്കോട്ടുംപാടം അങ്ങാടിയോട് ചേര്‍ന്ന് മാത്രം അഞ്ചിടത്താണ് ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്ന വാടക കെട്ടിടങ്ങള്‍ ഉള്ളത്.
മിക്ക കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത് മൂന്നാം നിലകളിലും നാലാം നിലകളിലുമാണ്. അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ കെട്ടിട നമ്പര്‍ ലഭിക്കാത്ത കെട്ടിടങ്ങളില്‍ വരെ അന്യസംസ്ഥാനക്കാരെ കൂട്ടമായി പാര്‍പ്പിച്ച് വരുകയാണ്. ചെറിയ മുറികളില്‍ പോലും പത്തും പതിനാലും വരെ തൊഴിലാളികളെ കൂട്ടമായി പാര്‍പ്പിക്കുകയാണ്. മിക്ക ഇടങ്ങളിലും ശുചിത്വക്കുറവ് പ്രകടവുമാണ്. ചെറുമുറികളില്‍ കൂട്ടമായി താമസിച്ച് ഭക്ഷണം പാകം ചെയ്യുന്നവരും കൂട്ടത്തിലുണ്ട്.
വൃത്തിഹീനമായ രീതിയിലാണ് പൂക്കോട്ടുംപാടത്തെ അന്യസംസ്ഥാനക്കാര്‍ താമസിക്കുന്നത്. ആളുകളുടെ എണ്ണത്തിനനുസൃതമായി ശൗചാലയങ്ങളുടെ കുറവും, ശുദ്ധജലത്തിന്റെ അഭാവവും കനത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ വിളിച്ച് വരുത്തുമെന്ന് ഉറപ്പാണ്. യാതൊരു ശുചീകരണ സംവിധാനങ്ങളും ഒരുക്കാതെ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ഇടങ്ങളില്‍ കര്‍ശന പരിശോധന നടത്താതെ അമരമ്പലത്തെ ആരോഗ്യ വകുപ്പും നിസംഗത തുടരുകയാണ്.
രാത്രി കാലങ്ങളില്‍ രഹസ്യമായി ആരോഗ്യ വകുപ്പ് ചെറു പരിശോധന നടത്തി കെട്ടിട ഉടമകളെ സംരക്ഷിക്കുകയാണന്ന ആരോപണവും ശക്തമാണ്. യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും അഗ്‌നി സുരക്ഷാ ലൈസന്‍സും ഇല്ലാത്ത കെട്ടിടങ്ങളില്‍ പോലും പാചകം ചെയ്യുന്നതായും ആരോപണം ഉയരുന്നുണ്ട്.