കുട്ടികളുമായി തന്നെ വേണോ ഈ ക്രൂരത? ബൈക്ക് രജിസ്ട്രേഷനുമായി സ്കൂൾ വാഹനത്തിന്റെ അനധികൃത സർവ്വീസ്
മലപ്പുറം: പെര്‍മിറ്റില്ലാതെ അനധികൃതമായി വിദ്യാര്‍ഥികളെ കയറ്റി സര്‍വ്വീസ് നടത്തിയിരുന്ന വാഹനം മലപ്പുറം സ്‌പെഷല്‍ സ്‌ക്വാഡ് പടികൂടി. രണ്ട് വര്‍ഷത്തോളമായി സി.എഫ്.ഒ പെര്‍മിറ്റ്, ടാക്‌സ്, ഇന്‍ഷൂറോ മറ്റും ഇല്ലാതെ വിദ്യാര്‍ത്ഥികളെ കയറ്റി സര്‍വ്വീസ് നടത്തിയിരുന്ന കെ.എല്‍.56 എ 51 10 രജിസ്‌ട്രേഷനിലുള്ള ടാറ്റ വിന്നര്‍ കോണ്‍ട്രേറ്റ് കാരിയര്‍ വാഹനമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് എം.വി.ഐ.ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പരിശോധന നടത്തിയപ്പോള്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കൊയിലാണ്ടിയിലെ ഒരു ബൈക്കിന്റേതാണന്ന് കണ്ടെത്തി. റോഡില്‍ സര്‍വ്വീസ് നടത്തുന്ന വാഹനത്തിന് വേണ്ട ഒരു പേപ്പര്‍ പോലും ഇല്ലാതെ പിഞ്ചു വിദ്യാര്‍ഥികളെ കയറ്റി കൊണ്ടു പോകുന്നത് ഗുരുതര കുറ്റമാണ് ചെയ്തിട്ടുള്ളത്. താനൂരിലെ കെ.ടി.ഡി.ഒ പ്രവര്‍ത്തകര്‍ അധികൃതര്‍ക്ക് നല്‍കിയ രഹസ്യവിവരമാണ് അനധികൃത വാഹനം പിടിക്കൂടാന്‍ സഹായകമായത്. തിരൂര്‍ എം.വി.ഐ, താനൂര്‍ എസ്.ഐ. എന്നിവരും വാഹനം പിടികൂടിയ മൂലക്കല്‍ പെട്രോള്‍ പമ്പിന് സമീപം എത്തിയിരുന്നു. വാഹനം താനൂര്‍ പോലീസ് കസറ്റഡിയില്‍ എടുത്തു.

അതേ സമയം സുരക്ഷാ സ്റ്റിക്കര്‍ പതിക്കാതെ സ്‌കൂള്‍ കുട്ടികളുമായി പോകുന്ന ടാക്സി വാഹനങ്ങള്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നു മോട്ടാര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി. സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും ആറുമാസം വരെ റദ്ദാക്കാനും പിഴ ഈടാക്കാനുമാണ് തീരുമാനം. ജൂലൈ ഒന്നുവരെ സ്റ്റിക്കര്‍ പതിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ജൂലൈ ഒന്നുമുതല്‍ സംസ്ഥാന വ്യാപകമായി പരിശോധന കര്‍ശനമാക്കും.
സ്‌കൂള്‍ കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ വേഗം തിരിച്ചറിയുന്നതിനാണ് സ്റ്റിക്കര്‍ സംവിധാനം. ഓട്ടോറിക്ഷയുള്‍പ്പടെയുള്ള ഇത്തരം വാഹനങ്ങള്‍ തിരക്കേറിയ സമയങ്ങളില്‍ നിര്‍ദേശങ്ങള്‍ തെറ്റിച്ചു സഞ്ചരിക്കുന്നതു വേഗത്തില്‍ കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. ആര്‍.ടി.ഒകളില്‍നിന്നുള്ള സ്റ്റിക്കര്‍ കൈപ്പറ്റുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിലൂടെ ഇത്തരം വാഹങ്ങളെക്കുറിച്ചുള്ള വിവരശേഖരണവും സാധ്യമാകും.
വാഹനത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമായാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്.സ്റ്റിക്കറില്‍ വാഹനനമ്പറും രേഖപ്പെടുത്തിയിരിക്കും.അപകടങ്ങളേറെ ഉണ്ടായിട്ടും ഡ്രൈവിങ് സീറ്റില്‍ കുട്ടികളെ ഇരുത്തുക, സ്‌കൂള്‍ ബാഗുകള്‍ വശങ്ങളില്‍ തൂക്കിയിടുക തുടങ്ങിയ പ്രവണത തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കൊച്ചിയില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്കു മറിഞ്ഞ് കുട്ടികളും ആയയും മരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളുമായി പോകുന്ന വാഹനങ്ങളുടെമേല്‍ കര്‍ശന നിരീക്ഷണമാണ് മോട്ടോര്‍വാഹന വകുപ്പ് ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണ് നടപടി.
അമിതവേഗം, കുട്ടികളെ നിര്‍ത്തിക്കൊണ്ടുപോകുക, അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുക എന്നിവയ്ക്കെതിരേയും കര്‍ശന നടപടി കൈക്കൊള്ളും.












Click it and Unblock the Notifications