മോഷണക്കേസിലെ പ്രതികളെ ജാമ്യത്തിലിറക്കാന്‍ വ്യാജ നികുതി ചീട്ട് ഉപയോഗിച്ചു: ഒരാൾ അറസ്റ്റിൽ
മലപ്പുറം: മോഷണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട്ടുകാരായ പ്രതികളെ ജാമ്യത്തിലിറക്കാന്‍ പെരിന്തല്‍മണ്ണ കോടതിയില്‍ വ്യാജ നികുതിച്ചീട്ട് സമര്‍പ്പിച്ച കേസില്‍ വലിയന്നൂര്‍ സ്വദേശി താനംപറമ്പത്ത് കമാലിനെ(54) അറസ്റ്റ് ചെയ്തു. 2011ല്‍ മങ്കട പൊലീസ് സേ്റ്റഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ ജാമ്യത്തിലെടുക്കാനാണ് വ്യാജ നികുതിച്ചീട്ട് സമര്‍പ്പിച്ചത്. വിചാരണ സമയത്ത് പ്രതികള്‍ ഹാജരാകാഞ്ഞതിനെ തുടര്‍ന്ന് ജാമ്യമെടുത്തവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് വന്നപ്പോഴാണ് തട്ടിപ്പ് പുറത്തായത് .
തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ക്ക് ജാമ്യം എടുക്കാന്‍ ആരുടെയൊക്കെ സഹായം ലഭിച്ചിട്ടുണ്ടെന്നറിയാന്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട് .പ്രതി സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും കൂട്ടു പ്രതികളുണ്ടോയെന്നും അന്വേഷിക്കുമെന്ന് മങ്കട എസ്.ഐ സതീഷ് അറിയിച്ചു. 2011 ല്‍ അങ്ങാടിപ്പുറം വലമ്പൂരിലെ വീട്ടില്‍ അതിക്രമിച്ച് കയറി തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് മോഷണം നടത്തിയ കേസിലും മറ്റൊരു വീട്ടില്‍ രാത്രി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറി സ്ത്രീയുടെ മാലപൊട്ടിച്ച കേസിലുമാണ് ഇയാള്‍ പ്രതികള്‍ക്ക് ജാമ്യം നിന്നത്.
വനിതാ പോലീസ് ഉദ്യോഗസ്ഥയായ ബിന്ദു, എസ്.സി.പി.ഒ ബൈജു, ഹോം ഗാര്‍ഡ് ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട്ടുകാരായ പ്രതികളെ ജാമ്യത്തിലിറക്കാന്‍ പെരിന്തല്‍മണ്ണ കോടതിയില്‍ വ്യാജ നികുതിച്ചീട്ട് സമര്‍പ്പിച്ച കേസില്‍ വലിയന്നൂര്‍ സ്വദേശി താനംപറമ്പത്ത് കമാലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളോടൊപ്പം കൂട്ടുപ്രതികള്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.