പത്രപരസ്യം നല്‍കി വിവാഹത്തട്ടിപ്പ്; പൊന്നാനി സ്വദേശിയായ യുവാവ് അറസ്റ്റില്‍
മലപ്പുറം: പത്രപരസ്യം നല്‍കി വിവാഹത്തട്ടിപ്പ് നടത്തിയയാള്‍ പൊന്നാനി പോലീസിന്റെ പിടിയിലായി. പൊന്നാനി കുറ്റിക്കാട് സ്വദേശി പുതുവീട്ടില്‍ തന്‍സീര്‍ എന്ന തേജ (30)യാണ് വിവാഹ തട്ടിപ്പ് കേസില്‍ പോലീസിന്റെ പിടിയിലായത്. തൃശൂര്‍ സ്വദേശിനിയുമായി ബാംഗ്ലൂരില്‍ ഒരു വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചതിനു ശേഷം പൊന്നാനി ബിയ്യം സ്വദേശിനിയെ വിവാഹം കഴിക്കുകയും ഒരു വര്‍ഷം ഒന്നിച്ച് താമസിക്കുകയും ചെയ്തു.
ഡോക്ടര്‍മാരുടെ അനാസ്ഥ; ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ചു, ആശുപത്രി വരാന്തകള്‍ കയറിയിറങ്ങത് 3 മണിക്കൂർ
ഇതില്‍ ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്. തുടര്‍ന്ന് ഈ യുവതിയെ ഒഴിവാക്കുകയും, പത്രപരസ്യം നല്‍കി ചെമ്മാട് സ്വദേശിനിയെ വിവാഹം കഴിക്കുകയും ചെയ്തു. മാസങ്ങളോളം ഒരുമിച്ചു താമസിക്കുകയും, പിന്നീട് നിയമപരമായി വിവാഹമോചനം നടത്താതെ വിദേശത്തേക്ക് മുങ്ങുകയുമായിരുന്നു. തുടര്‍ന്ന് 16 ദിവസം മുമ്പ് നാട്ടിലെത്തുകയും, പരസ്യം നല്‍കി ആറു ദിവസം മുമ്പ് കുടക് സ്വദേശിനിയെ വിവാഹം ചെയ്യുകയുമായിരുന്നു. ഇയാള്‍ വീണ്ടും വിവാഹം ചെയ്ത വിവരമറിഞ്ഞ മുന്‍ ഭാര്യയായ ചെമ്മാട് സ്വദേശിനി പൊന്നാനി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊന്നാനി എസ്.ഐ. ബേബിച്ചന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിശ്വാസ വഞ്ചന കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേ സമയം പതിനാറുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പൊന്നാനി സ്വദേശിയായ നാല്‍പത് വയസുകാരനെതിരെ ചങ്ങരംകുളം പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയെ ഉപദ്രവിച്ച യുവാവിനെ മര്‍ദ്ധിച്ച് ആശുപത്രിയിലാക്കിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയും ചങ്ങരംകുളം പോലീസ് കേസ് എടുത്തു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ചങ്ങരംകുളം ചിറവല്ലൂര്‍ റോഡിലാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പതിനാറുകാരിയായ വിദ്യാര്‍ഥിയെ പൊന്നാനി സ്വദേശിയായ യുവാവ് പുറകെ നടന്ന് ശല്യം ചെയ്യുന്നതായി പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളായ ഏതാനും പേര്‍ എത്തി ഇയാളെ കൈകാര്യം ചെയ്തത്.
ഇതോടെ ടൗണില്‍ ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു. തുടര്‍ന്ന് ചങ്ങരംകുളം പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സാരമായി പരുക്കേറ്റ ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരവും ഇയാളെ മര്‍ദ്ധിച്ച് പരിക്കേല്‍പിച്ചതിന് കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയുമാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ കേസെടുത്തത്.