മലപ്പുറം മനോഹരമായ ചരിത്രമുള്ള നാട്; മലക്കം മറിഞ്ഞ് മനേക ഗാന്ധി, തെറ്റിധരിപ്പിച്ചത് വനം മന്ത്രി
ദില്ലി; പാലക്കാട് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ വിവാദമായിരുന്നു. സംഭവം നടന്നത് പാലക്കാടായിരിന്നിട്ട് കൂടി മലപ്പുറത്തിനെതിരെ കടുത്ത വർഗീയ പ്രചരണമായിരുന്നു സംഘപരിവാർ കേന്ദ്രങ്ങൾ നടത്തിയത്. മുൻ കേന്ദ്രമന്ത്രി കൂടിയായ മനേക ഗാന്ധിയായിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഇപ്പോഴിതാ നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ് മേനക. സംഭവത്തിൽ മലപ്പുറത്തെ പരാമർശിച്ചത് സംസ്ഥാന വനംമന്ത്രി കെ രാജു പറഞ്ഞത് അനുസരിച്ചാണെന്നാണ് മേനക പറഞ്ഞത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വനംമന്ത്രിയും വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞത് അനുസരിച്ചായിരുന്നു തന്റെ പ്രതികരണമെന്നും മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും മനേക പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരതയെ കുറിച്ചായിരുന്നു തന്റെ പരാമർശമെന്നും മേനക വ്യക്തമാക്കി. മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗിനെയാണ് മേനക ഇക്കാര്യം അറിയിച്ചത്. മനേകയുടെ പരാമർശത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധ സൂചകമായി കത്തെഴുതിയിരുന്നു. മലപ്പുറത്തെ നേരിട്ടറിയുന്നതിന് ജില്ലയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനാണ് മേനക മറുപടി നൽകിയത്.
ഇതിനെ ഒരു സാമുദായികവിഷയമായി മാറ്റാൻ ആഗ്രഹിച്ചിട്ടില്ല. ഞാനും ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ആളാണ്. ഉദ്ദേശിച്ച യഥാർഥപ്രശ്നം ഏവരും മനസ്സിലാക്കണമെന്നും അവർ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്നത് മലപ്പുറം ജില്ലയിലാണെന്നും അവിടെ ദിവസവും മനുഷ്യരെയും മൃഗങ്ങളേയും കൊല്ലുകയാണെന്നുമായിരുന്നു മനേക പറഞ്ഞത്.
ഏറ്റവും അധികം സ്ത്രീകളെ കൊല്ലുന്ന സ്ഥലമാണ് മലപ്പുറം, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ കലാപം നടക്കുന്നു. കേരളത്തിലെ സർക്കാരിന് അവിടുത്തെ ജനങ്ങളെ പേടിയാണ് എന്നായിരുന്നു മേനകയുടെ വാക്കുകൾ. കേരളത്തിൽ ഓരോ വർഷവും അറുന്നൂറിനടുത്താണ് ആനകളെ കൊല്ലുന്നത് എന്നായിരുന്നു മേനകയുടെ മറ്റൊരു വാദം. സംഭവത്തിൽ മനേകയ്ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തിരുന്നു.
Recommended Video
തെലങ്കാനയില് കൊവിഡ് ബാധിച്ച് 33കാരനായ മാധ്യമപ്രവര്ത്തകന് മരിച്ചു, സംസ്ഥാനത്ത് 137 മരണം