വയനാട്ടില്‍ മരിച്ച മാവോയിസ്റ്റ് മഞ്ചേരിക്കാരന്‍ ജലീല്‍, മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ സഹോദരന്‍
മലപ്പുറം: വയനാട്ടില്‍ മരിച്ച മാവോയിസ്റ്റ് മഞ്ചേരിക്കാരന്‍ ജലീല്‍, മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ സഹോദരനാണ്. വയനാട് വൈത്തിരി ലക്കിടിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മഞ്ചേരി പാണ്ടിക്കാട് കാഞ്ഞിരപ്പടി സ്വദേശി ചെറുകപ്പള്ളി ജലീലാണ്. 2015 ല്‍ വീടുവിട്ടിറങ്ങിയതാണ് ജലീല്‍. സിപിഐ മാവോയിസ്റ്റ് ആശയങ്ങളിലാകൃഷ്ടനായാണു വീട്ടില്‍നിന്നും പോയത്.
തൊളിക്കോട് പീഡനം; മുന്‍ ഇമാം പിടിയില്‍, പിടിയിലായത് മധുരയിൽ വെച്ച്
നിലമ്പൂര്‍ കരുളായി പടുക്ക വനത്തില്‍ പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും വെടിയേറ്റു കൊല്ലപ്പെട്ട കുപ്പു ദേവരാജന്‍ എന്ന കുപ്പുസ്വാമി (60), കാവേരി എന്ന അജിത (45) എന്നിവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ജലീല്‍ മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്, ആന്‍മേരി, മഹാലിംഗം, പഴനി വേല്‍, അയ്യപ്പന്‍, കാളിദാസന്‍, കന്യാകുമാരി, ഡാനിഷ് എന്നിവരുമായും നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി പറയപ്പെടുന്നു.

ജലീലിന്റെ മറ്റു സഹോദരന്‍മാരായ റഷീദ്, ഉസ്മാന്‍ എന്നിവരും സമാന ആശയക്കാരാണെന്നും പറയുന്നുണ്ട്. ഇളയ സഹോദരനായ ജിഷാദ് വിദ്യാര്‍ത്ഥി വിപ്ലവ യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ്.
നേരത്തെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രി ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടിലെത്തിയ തോക്കുധാരികളായ സംഘം 50000 രൂപയും ഭക്ഷണവും ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ വിവരം നേരത്തെയറിഞ്ഞ പൊലീസും തണ്ടര്‍ ബോള്‍ട്ടും സംഘത്തെ അക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ജലീലിന് പുറമെ ഒരാള്‍ക്കു കൂടി വെടിയേറ്റു. പ്രത്യാക്രമണത്തില്‍ രണ്ട് പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റ് തീവ്രവാദ സംഘടനയുടെ ഭവാനി, ശിരുവാണി, നാടുകാണി ദളങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ജലീല്‍ എന്നും നിലമ്പൂരില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ രക്തത്തിന് പ്രതികാരം ചെയ്യണമെന്ന് വാദിച്ചവരില്‍ മുഖ്യനായിരുന്നു ഇയാള്‍ എന്നും കരുതപ്പെടുന്നു.












Click it and Unblock the Notifications