ലോറിയിൽ കുത്തിനിറച്ച് അതിഥി തൊഴിലാളികളെ കടത്താൻ ശ്രമം: പൊക്കിയത് തമിഴ്നാട് പോലീസ്, തിരിച്ചയച്ചു
മലപ്പുറം: കൊറോണ വൈറസ് വ്യാപനത്തിനിടെ കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികളെ കടത്താൻ ശ്രമിക്കുന്നതിനിടെ 72 പേർ പിടിയിലായി. കൊച്ചിയിൽ നിന്ന് രാജസ്ഥാനിലേക്ക് പോയ 72 അംഗ അതിഥി തൊഴിലാളികളുടെ സംഘമാണ് പിടിയിലായത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരിനടുത്തെ കാക്കനഹള്ളിയിൽ വെച്ച് തമിഴ്നാട് പോലീസാണ് ഇവരെ പിടികൂടിയത്. യാത്രക്കാരെ കുത്തിനിറച്ചുകൊണ്ട് പോകുകയായിരുന്ന വാഹനം പോലീസ് പിടിച്ചെടുക്കുകകയായിരുന്നു.
ദുബായില്‍ നിന്നെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ 406 പേര് കൂടി നിരീക്ഷണത്തില്‍
കൊച്ചിയിൽ നിന്ന് പുറപ്പെട്ട വണ്ടി പല ജില്ലകളും കടന്നാണ് വാഹനം തമിഴ്നാട്ടിലെത്തുന്നത്. മലപ്പുറം ജില്ലയിലെ കേരള- തമിഴ്നാട് അതിർത്തിയിലെ വഴിക്കടവ് കാക്കനഹള്ളി ചെക്ക് പോസ്റ്റിലെത്തിയതോടെയാണ് വണ്ടിക്ക് പിടിവീണത്. ഇതോടെ വാഹനത്തിലുണ്ടായിരുന്ന മുഴുവൻ തൊഴിലാളികളെയും തമിഴ്നാട് സർക്കാർ അനുവദിച്ച് ബസുകളിലായി തിരിച്ച് കൊച്ചിയിലേക്ക് തന്നെ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
അതിഥി തൊഴിലാളികളെ ലോറിയിൽ കുത്തിനിറച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ ലോറി ഡ്രൈവർ, വാഹനത്തിന്റെ ഉടമ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തൊഴിലാളികളെ രാജസ്ഥാനിൽ നിന്ന് ജോലിക്കായി കൊച്ചിയിൽ എത്തിച്ച കമ്പനി തന്നെയാണ് ജീവനക്കാരെ തിരിച്ചയച്ചതെന്ന വിവരമാണ് തമിഴ്നാട് പോലീസ് നൽകുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.