പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ സംഭവം; മുഖ്യപ്രതിയുടെ ഭാര്യയും അറസ്‌റ്റില്‍
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു.ഫസ്‌നയെ വയനാട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു പൊലീസ് പറയുന്നു. തെളിവ് നശിപ്പിക്കാൻ ഫസന ശ്രമിച്ചു എന്നും പൊലീസ് വ്യക്തമാക്കി.
മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് പോയത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫും സംഘവും ആയിരുന്നു തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താനായിരുന്നു സംഘത്തിന്‍റെ ശ്രമം.

എന്നാല്‍ ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്‍റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറിൽ മര്‍ദ്ദനത്തിനിടെ ഷാബ ഷരീഫ് മരിച്ചു. മൃതദേഹം കഷണങ്ങളാക്കി ചാലിയാറിൽ തള്ളാൻ ഷൈബിൻ അഷ്‌റഫ് കൂട്ടുകാരുടെ സഹായം തേടിയിരുന്നു.എന്നാല്‍ വാഗ്‌ദാനം ചെയ്‌ത പ്രതിഫലം നല്‍കാൻ അഷറഫിന് കഴിഞ്ഞില്ല. തുടര്‍ന്ന് 2022 ഏപ്രിൽ 24ന് ഈ കൂട്ടുപ്രതികള്‍ ഷൈബിൻ അഷ്‌റഫിനെ ബന്ദിയാക്കി പണം കവർന്നു. വൈദ്യന്റെ മൃതദേഹം വെട്ടിമുറിക്കാൻ സഹായിച്ചവരും അവരുടെ കൂട്ടാളികളും ആയിരുന്നു കവർച്ചയ്ക്ക് പിന്നിൽ.
കവർച്ചയിൽ പരാതിയുമായി ഷൈബിൻ പോലീസിനെ സമീപിച്ചു. ഇതോടെ കവർച്ചക്കേസിലെ പ്രതികളായ മൂന്നു പേർ തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.ഇവരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് ഷാബ ഷെരീഫിന്‍റെ കൊലപാതകം പുറത്ത് വരുന്നത്. ഇവർ നൽകിയ പെൻഡ്രൈവിൽ നിന്ന് വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടി. പിന്നാലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫ്, സഹായത്തിനെത്തിയ വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ് , നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവരും കേസില്‍ അറിസ്റ്റിലായിരുന്നു.












Click it and Unblock the Notifications