ആ പ്രമുഖന്‍ മുസ്ലിം ലീഗ് വിടില്ല; എ വിജയരാഘവന്‍ വീട്ടില്‍ വന്നിരുന്നു... യുഡിഎഫ് ജയിക്കണം
കല്‍പ്പറ്റ: മുസ്ലിം ലീഗിലെ പ്രമുഖനായ നേതാവ് രാജിവച്ച് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിയുടെ പേരാണ് പിന്നീട് പറഞ്ഞുകേട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ അദ്ദേഹത്തെ വീട്ടിലെത്തി കണ്ടിരുന്നു.
ഇതിന്റെ ചിത്രങ്ങളും പ്രചരിച്ചു. ഇതോടെയാണ് ബാവ ഹാജി ലീഗ് വിടുന്നു എന്ന പ്രചാരണം ശക്തമായത്. എന്നാല്‍ താന്‍ ഒരിക്കലും മുസ്ലിം ലീഗ് വിടില്ലെന്ന് ബാവ ഹാജി കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാത്രമല്ല, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് എന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

15000 വോട്ടിന് ജയിക്കും
തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചാരണ രംഗത്തുണ്ടായിരുന്നു ബാവ ഹാജി. കോട്ടക്കലിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആബിദ് ഹുസൈന്‍ തങ്ങളുടെ പ്രചാരണ രംഗത്തും സജീവമായിരുന്നു. കല്‍പ്പറ്റയിലെത്തിയത് ടി സിദ്ദിഖിന് വേണ്ടിയാണ്. സിദ്ദിഖ് 15000 വോട്ടിന് ജയിക്കുമെന്നും ബാജ ഹാജി പറഞ്ഞു.

50 വര്‍ഷമായി ലീഗില്‍
പ്രമുഖ വ്യവസായിയും മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ തുടക്കം മുതലുള്ള അധ്യക്ഷനുമാണ്. 50 വര്‍ഷമായി മുസ്ലിം ലീഗില്‍ പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ലെന്നും ബാവ ഹാജി പറഞ്ഞു.

വിജയരാഘവന്‍ വന്നിരുന്നു
മാണൂരിലെ വീട്ടില്‍ എ വിജയരാഘവന്‍ കാണാന്‍ വന്നിരുന്നു. ഭക്ഷണം കഴിക്കുന്ന വേളയിലാണ് എത്തിയത്. ഇതിന്റെ ഫോട്ടോ എടുത്തിരുന്നു. നിരവധി നേതാക്കള്‍ വീട്ടില്‍ വരാറുണ്ട്. ഭക്ഷണ സമയത്താണ് വരുന്നതെങ്കില്‍ അവര്‍ക്കും വിളമ്പും- അതാണ് രീതി എന്നും ബാവ ഹാജി പറഞ്ഞു.

ഈ പോക്ക് ശരിയല്ല
ഇടതുപക്ഷത്തിനെതിരെയും ബാവ ഹാജി തുറന്നടിച്ചു. മതവും ജാതിയും പറഞ്ഞാണ് ഇടതുപക്ഷം കളിക്കുന്നത്. ശബരിമല വിഷയത്തില്‍ വ്യക്തമായ നിലപാടില്ല. ദേവസ്വം മന്ത്രി പറയുന്നതും പാര്‍ട്ടി പറയുന്നതും രണ്ടാണ്. മതേതരത്വം നശിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ബാവ ഹാജി പറഞ്ഞു.

വളരെ മുമ്പേ തുടങ്ങി
സിപി ബാവ ഹാജി ഇടതുപക്ഷ സ്ഥാനാര്‍ഥിയാകുമെന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രചാരണമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ ബാവ ഹാജി സംഭാവന നല്‍കിയതും ചര്‍ച്ചയായി. കെഎം ഷാജി ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിയുടെ ഫണ്ടിന്റെ സുതാര്യത ചോദ്യം ചെയ്യുമ്പോഴായിരുന്നു ബാവ ഹാജിയുടെ സംഭാവന.

കുറിപ്പ് പുറത്തുവന്നു
എന്നാല്‍ അന്ന് തന്നെ ബാവ ഹാജി പ്രതികരണവുമായി രംഗത്തുവന്നിരുന്നു. താന്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയാകാനില്ലെന്നും മുസ്ലിം ലീഗിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും ബാവ ഹാജി ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തെ വഴി തിരിച്ചുവിടാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രചരണം എന്നും ബാവ ഹാജി പറഞ്ഞിരുന്നു.

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാവ ഹാജിക്ക് മുസ്ലിം ലീഗ് സീറ്റ് നല്‍കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. തുടര്‍ന്നാണ് എടപ്പാളിലെ മാണൂരില്‍ അദ്ദേഹത്തിന്റെ അനുയായികളായ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ബാവ ഹാജി പദവികള്‍ രാജിവെക്കുമെന്നും സൂചനയുണ്ടായി. എന്നാല്‍ പാണക്കാട് നടന്ന ചര്‍ച്ചയില്‍ എല്ലാം സമവായത്തിലെത്തുകയായിരുന്നു.












Click it and Unblock the Notifications