മുസ്ലിം ലീഗിന് 2 ലക്ഷം അംഗങ്ങള്‍ വര്‍ധിച്ചു; കൂടുതലും സ്ത്രീകള്‍... ആരെയും മാറ്റി നിര്‍ത്തില്ലെന്ന് തങ്ങള്‍
മലപ്പുറം: സംസ്ഥാനത്ത് മുസ്ലിം ലീഗ് മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തിയായി. ഇത്തവണ രണ്ട് ലക്ഷത്തിലധികം അംഗങ്ങളുടെ വര്‍ധനവാണുണ്ടായത്. സംസ്ഥാനത്ത് മൊത്തം 2433295 അംഗങ്ങളാണ് ലീഗിനുള്ളത്. 2016ലെ ക്യാമ്പയിനില്‍ 22 ലക്ഷം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. മൊത്തം അംഗങ്ങളില്‍ 51 ശതമാനം സ്ത്രീകളാണ്. ട്രാന്‍സ്‌ജെന്റേഴ്‌സിനെ മാറ്റി നിര്‍ത്തില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചത്. വീടുകള്‍ കയറിയിറങ്ങി ഓരോ വ്യക്തികളെയും കണ്ടാണ് കൈയ്യൊപ്പോട് കൂടിയുള്ള അംഗത്വം പുതുക്കലും വിതരണവും നടന്നത്.
അതേസമയം, മുജാഹിദ് വിഭാഗവുമായുണ്ടായ അസ്വാരസ്യത്തില്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് മുജാഹിദ് വിഭാഗം പിന്മാറിയ സംഭവത്തില്‍ ഇനി മറ്റു തര്‍ക്കങ്ങളില്ല. അടുത്ത യോഗത്തില്‍ അവര്‍ പങ്കെടുക്കും. സാദിഖലി തങ്ങളും മുജാഹിദ് വിഭാഗം നേതാക്കളും സംസാരിച്ചു.
സ്‌കൂള്‍ കലോല്‍സവത്തിലെ സ്വാഗതഗാന നൃത്താവിഷ്‌കാരത്തില്‍ ഒരു മതവിഭാഗത്തെ തീവ്രവാദികളാക്കി ചിത്രീകരിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളരെ മോശമായ കാര്യമാണ് നടന്നത്. ഒരു സര്‍ക്കാരിന് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. തീവ്ര വാദക്കാരെ സൂചിപ്പിക്കാന്‍ മുഖംമൂടിയോ മറ്റോ ആണ് കാണിക്കുക. ഇത് ഒരു മുസ്ലിം വസ്ത്രത്തെയാണ് കാണിച്ചത്. മോശമായിപ്പോയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കലോല്‍സവ വിവാദത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ നേരത്തെ സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. കെപിഎ മജീദ്, പികെ അബ്ദുറബ്ബ്, പികെ ഫിറോസ്, ഫാത്തിമ തഹ്ലിയ തുടങ്ങിയവരെല്ലാം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിക്ക് ആര്‍എസ്എസുമായി ബന്ധമുണ്ട് എന്ന ആരോപണവും ഉയരുകയുണ്ടായി. മന്ത്രിമാരും മറ്റു പ്രമുഖ വ്യക്തികള്‍ക്കും മുമ്പിലാണ് നൃത്താവിഷ്‌കാരം നടന്നത്. അപ്പോള്‍ തന്നെ അതിനെതിരെ നടപടിയെടുക്കേണ്ടിയുരുന്നു എന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്.