മലപ്പുറത്തെ സംഘർഷത്തിന്റെ ഭൂമിയാക്കാൻ സിപിഎം ശ്രമിക്കുന്നു; ശക്തമായി ചെറുക്കേണ്ടതുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: മലപ്പുറത്തിനെ പതുക്കെ പതുക്കെ സംഘര്‍ഷത്തിന്റെ രാഷ്ട്രീയ ഭൂമിയാക്കാന്‍ സി പി എം നടത്തുന്ന ശ്രമത്തിന്റെ ഉദാഹരണമാണ് സമീറിന്റെ കൊലപാതകമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഒരു ചെറുപ്പക്കാരന്റെ ജീവന്‍ രാഷ്ട്രീയത്തിന്റെ പേരില്‍ പൊലിഞ്ഞിരിക്കുന്നുവെന്നത് അത്യധികം വേദനാജനകമാണെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
സമാധാനത്തിനും സ്വസ്ഥതക്കും ഏറെ കേളികേട്ടതാണ് മലപ്പുറത്തിന്റെ മണ്ണും, രാഷ്ട്രീയവും. ഈ പ്രദേശം സി പി എം സംഘര്‍ഷഭരിതമാക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. മുസ്ലിം ലീഗ് നേതൃത്വം അധികാരികളുടെ ശ്രദ്ധയിലേക്ക് വിഷയത്തിന്റെ ഗൗരവം പലയാവര്‍ത്തി എത്തിച്ചിട്ടും ഭരണത്തിന്റെ ഹുങ്കില്‍ സി പി എം മനപൂര്‍വ്വം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചതിന്റെ ദാരുണ ഫലമാണ് ഈ കൊലപാതകമെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ഫേസ്്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..
ഒരു ചെറുപ്പക്കാരന്റെ ജീവന്‍ രാഷ്ട്രീയത്തിന്റെ പേരില്‍ പൊലിഞ്ഞിരിക്കുന്നുവെന്നത് അത്യധികം വേദനാജനകമാണ്. സമാധാനത്തിനും സ്വസ്ഥതക്കും ഏറെ കേളികേട്ടതാണ് മലപ്പുറത്തിന്റെ മണ്ണും, രാഷ്ട്രീയവും. മലപ്പുറത്തിനെ പതുക്കെ പതുക്കെ സംഘര്‍ഷത്തിന്റെ രാഷ്ട്രീയ ഭൂമിയാക്കാന്‍ സി പി എം നടത്തുന്ന ശ്രമത്തിന്റെ ഉദാഹരണമാണ് സമീറിന്റെ കൊലപാതകം.
ഈ പ്രദേശം സി പി എം സംഘര്‍ഷഭരിതമാക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. മുസ്ലിം ലീഗ് നേതൃത്വം അധികാരികളുടെ ശ്രദ്ധയിലേക്ക് വിഷയത്തിന്റെ ഗൗരവം പലയാവര്‍ത്തി എത്തിച്ചിട്ടും ഭരണത്തിന്റെ ഹുങ്കില്‍ സി പി എം മനപൂര്‍വ്വം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചതിന്റെ ദാരുണ ഫലമാണ് ഈ കൊലപാതകം. സമീറിന്റെ കൊലപാതകത്തിലൂടെ ഒരു കുടുംബത്തിന്റെ തീരാവേദനയാണ് സംഭവിച്ചത്. ഈ പാപത്തില്‍ നിന്നും സി പി എമ്മിന് രക്ഷപ്പെടാനാവില്ല. ഈ കൊലപാതകത്തെ അത്യധികം വേദനയോടെയും ദുഃഖത്തോടെയും അപലപിക്കുകയാണ്.
അടിക്കടിയായി ഉണ്ടാവുന്ന ഇത്തരം കൊലപാതകങ്ങള്‍ ആര് നടത്തിയാലും അതിനെയൊക്കെ ശക്തമായി ചെറുക്കേണ്ടതുണ്ട്. രാഷ്ട്രീയം രാജ്യത്തിന്റെ നന്മക്ക് വിനിയോഗിക്കേണ്ടതാണ്. അല്ലാതെ നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ളതല്ല. പലപ്പോഴും ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സി പി എം കൈകൊള്ളാറുള്ളത്. അന്വേഷണ ഏജന്‍സികള്‍ വരുന്നത് ഭരണവും കോടതികളും ഉപയോഗിച്ച് തടയുക, അന്വേഷണത്തെ തന്നെ അട്ടിമറിക്കുക തുടങ്ങിയ സമീപനങ്ങളാണ് സ്വീകരിക്കാറുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനും കുറ്റങ്ങള്‍ അവര്‍ത്തിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. കുറ്റക്കാര്‍ക്കെതിരെ പെട്ടെന്നുള്ള നടപടികളാണ് ബന്ധപ്പെട്ടവരില്‍നിന്നും ഉണ്ടാകേണ്ടത്. വളരെ വേഗത്തില്‍ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയാണ്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പാണ്ടിക്കാട് അങ്ങാടിയില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26) കുത്തേറ്റ് കൊല്ലപ്പെടുന്നത്. കൊലയ്ക്ക് പിന്നില്‍ സിപിഎം എന്നാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് സിപിഎം വിശദീകരണം.
Recommended Video