പാണക്കാട്ടെ കൂട്ടപ്രാര്‍ഥനക്ക് ശേഷം വെള്ളിയാഴ്ച്ച മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
മലപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറും വെള്ളിയാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11നു ഇരുവരും ജില്ലാ കലക്ടറും വരണാധികാരിയുമായ അമിത് മീണക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക. യു.ഡി.എഫ് നേതാക്കളോടൊപ്പം പാണക്കാട്ടെത്തി പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് കലക്ടറേറ്റിലേക്ക് പോവുക.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
ജനദ്രോഹ നടപടികളിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനജീവിതം താറുമാറാക്കിയെന്നും ഇതിനെതിരെയുളള വിധിയെഴുത്താവും പാര്‍ലിമെന്റ് തെരഞ്ഞെടുപ്പെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൂന്നിയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനത്തിലൂടെയും മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതിലൂടെയും എന്തു നേട്ടമാണ് രാജ്യത്തുണ്ടായതെന്ന് വ്യക്തമാക്കാന്‍ ഇന്നേവരേ നരേന്ദ്ര മോഡിക്ക് ആയിട്ടില്ല. മികച്ച നടനായ മോദിക്ക് മികച്ച ഭരണ കര്‍ത്താവാവാനാവില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ശാസ്ത്രലോകം കൈവരിച്ച നേട്ടങ്ങളാണ് ഭരണ നേട്ടമായി മോദി കൊട്ടിഘോഷിച്ചത്. തുഗ്ലക് പരിഷ്‌ക്കാരം നടപ്പാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെട്ട യുവത മധുര പ്രതികാരത്തിനായി കാത്തിരിക്കുകയാണ്. രാജ്യത്തെ ജനം ഒന്നടങ്കം മാറ്റത്തിനായി കാതോര്‍ക്കുകയാണെന്നും ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ജനാധിപത്യ - മതേതര മുന്നണി അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബ സംഗമത്തോടെ തുടങ്ങി ഇ.ടി പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ തൃത്താല മണ്ഡലത്തില്‍ പര്യടനം നടത്തി. ഇന്ന് പട്ടിത്തറ പഞ്ചായത്തിലെ തൊഴുക്കാട് കുടുംബ സംഗമത്തോടെയാണ് പര്യടന പരിപാടികള്‍ തുടങ്ങിയത്. കപ്പൂര്‍ പറക്കുളത്ത് കുടുംബയോഗത്തിലും സ്ഥാനാര്‍ഥി പങ്കെടുത്തു. പറക്കുളം എന്‍ എസ് എസ് കോളെജ്, റോയല്‍ കോളെജ് തൃത്താല സന്ദര്‍ശിച്ചു.
തൃത്താല സി എന്‍ എസ് ഔഷധശാലയിലെത്തി തൊഴിലാളികളെ കണ്ടു. തൃത്താല വൈദ്യമഠം, കൂറ്റനാട് പ്രതീക്ഷ പാലിയേറ്റിവ് കെയര്‍ എന്നിവയും സന്ദര്‍ശിച്ചു. തൃത്താല ഐ ഇ എസ് സ്‌കൂളില്‍ രക്ഷിതാക്കളുടെ യോഗത്തിനും ഇ. ടിയെത്തി. മണ്ഡലം നേതാക്കളായ വി ടി ബല്‍റാം എം എല്‍ എ, സി വി ബാലചന്ദ്രന്‍, പി ഇ എ സലാം മാസ്റ്റര്‍, യു ഹൈദ്രോസ്, എസ് എം കെ തങ്ങള്‍, സി എം അലി മാസ്റ്റര്‍, സുനില്‍കുമാര്‍, ബാലകൃഷ്ണന്‍, അലി കുമരനെല്ലൂര്‍, വി പി മുഹമ്മദ്, പത്തില്‍ അലി, മുഹമ്മദലി തൃത്താല, പി ബാലന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.