കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ട 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് ജില്ലാ കളക്ടർ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. എല്ലാവരുടെയും പരിശോധനഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മീഡിയ വണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ എത്രയും പെട്ടെന്ന് സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും കളക്ടര്‍ അറിയിച്ചു. 180 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
Recommended Video
അപകടത്തില്‍ പരിക്കേറ്റവര്‍ മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആകെ 149 പേരാണ് ചികിത്സയില്‍ കഴിയുന്നത്. നാല് കുട്ടികളടക്കം 18 പേരാണ് മരണപ്പെട്ടത്. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം 23 പേര്‍ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം, കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നന്ദി അറിയിച്ചിരുന്നു. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ്. നാട്ടുകാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്സ്, സുരക്ഷാ ജീവനക്കാര്‍, ആംബുലന്‍സ് പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചത്.
പെട്ടന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ പലരും കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാന്‍ സാധിക്കാതെയാണ് ദുരന്തമുഖത്തേയ്ക്ക് ഇറങ്ങിയത്. പരമാവധി ആള്‍ക്കാരെ രക്ഷിക്കാനും സാധിച്ചു. അതേസമയം കണ്ടൈന്‍മെന്റ് സോണായ എയര്‍പോര്‍ട്ട് പരിസരത്ത് രക്ഷാദൗത്യവുമായിറങ്ങിയ എല്ലാവരും സ്വരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അപകടത്തിന്റെ യഥാര്‍ത്ഥ കാരണം? ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ കണ്ടെത്തി..!! അന്വേഷണത്തില്‍ നിര്‍ണായകം
'പിടിച്ചു വലിച്ചപ്പോള്‍ കൈകൾ അടർന്ന് എന്റെ കയ്യിലെത്തി'; രക്ഷാപ്രവര്‍ത്തനത്തിലെ നടുക്കുന്ന അനുഭവം