ബീഹാര്‍ ബോംബ് കേസ് പ്രതികള്‍ മലപ്പുറത്ത്; എങ്ങിനെ എത്തി, ആര് സഹായിച്ചു, എന്‍ഐഎ അന്വേഷണം തുടങ്ങി
മലപ്പുറം: ബീഹാറിയിലെ ബോധ്ഗയ ക്ഷേത്രത്തില്‍ ബോംബ് വച്ച കേസുമായി ബന്ധപ്പെട്ടു മലപ്പുറം കോട്ടക്കലില്‍ നിന്നു പിടിയിലായ ബംഗാളികള്‍ കേരളത്തിലെത്തിയതു സംബന്ധിച്ചു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കു കേരളത്തിലെത്താന്‍ ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടോയെന്നും താമസസൗകര്യമൊരുക്കിയത് ആരാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചാണ് അന്വേഷണം. മലപ്പുറത്തിനു പുറമെ സംസ്ഥാനത്തെ മറ്റേതെങ്കിലും ജില്ലകളില്‍ ഇവര്‍ എത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി 19നു ബോധ്ഗയ ക്ഷേത്രത്തില്‍ ബോംബ് കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടു ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി അബ്ദുള്‍ കരീം (19), ബിര്‍ഭം സ്വദേശി മുസ്തഫിസുര്‍ റഹ്മാന്‍ (37), അബ്ബാസ് ശൈഖ്(40) എന്നിവരെയാണ് കഴിഞ്ഞദിവസം എന്‍ഐഎ സംഘം അറസ്റ്റു ചെയ്തത്. എന്‍.ഐ.എയും കോട്ടയ്ക്കല്‍ പോലീസുംചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
രണ്ടുപേരെ കോട്ടയ്ക്കല്‍ ബസ്റ്റാന്‍ഡില്‍നിന്നും ഒരാളെ കോട്ടയ്ക്കല്‍ ടൗണിനോടടുത്ത് ബംഗാളികള്‍ മാത്രം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. മൂവരും വിവിധ കൂലിജോലികള്‍ക്കുപോയതായി കൂടെ താമസിച്ച ബംഗാളികള്‍മൊഴി നല്‍കി. ഇവര്‍ ജമാത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) എന്ന ഭീകര സംഘടനയില്‍ പെട്ടവരാണെന്നാണു എന്‍.ഐ.എ നല്‍കുന്ന സൂചന. ഇവരുടെ അറസ്റ്റിന് ശേഷം ഇവരുടെ കൂട്ടാളിയെന്ന സംശയിക്കുന്ന മറ്റൊരുപ്രതിയായ മുഹമ്മദ് ഷഹീദുല്‍ ഇസ്ലാമിനെ ബംഗളൂരുവില്‍നിന്നും എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ ജെ.എം.ബി ഭീകര സംഘടനയുടെ സജീവ പ്രവര്‍ത്തകനാണെന്ന് എന്‍.ഐ.എ സ്ഥിരീകരിച്ചു.

അറസ്റ്റിലായ മൂന്നുപ്രതികള്‍ക്ക് കേരളത്തിലെത്താന്‍ സഹായം ചെയ്തവരേയും കോട്ടയ്ക്കലില്‍ കൂടെ പാര്‍പ്പിച്ചവരെ കുറിച്ചുമുള്ളള്ള വിവരങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചു. ഇവര്‍പോലീസ് നിരീക്ഷണത്തിലാണ്. ആവശ്യമാകുന്ന മുറയക്ക് ഇവരെ കസറ്റഡിയിലെടുക്കും. പ്രതികള്‍ ബോധ്ഗയയില്‍ സ്‌ഫോടകവസ്തു നിക്ഷേപിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം.പ്രതികളെ പട്‌ന കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. റോഹിങ്ഗ്യന്‍ അഭയാര്‍ഥികളോട് മ്യാന്‍മര്‍ കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയെ വകവരുത്താനായിരുന്നു ബോധ്ഗയയില്‍ 2018 ജനുവരി 14ന് പത്തുകിലോവരെഭാരമുള്ള മൂന്ന് സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചത്.
ജനുവരി 19നാണ് ഇവകണ്ടെത്തിയത്. ഒരെണ്ണം ഭക്ഷണം പാകം ചെയ്യുന്നിടത്തായിരുന്നു. അവിടെ ധാരാളം ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിട്ടുള്ളതിനാലാണ് ആ സ്ഥലം തെരഞ്ഞെടുത്തതെന്ന് അറസ്റ്റിലായ ഒരാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.ഒരെണ്ണം മുഖ്യവാതിലില്‍ ആയിരുന്നു. ആദ്യ സ്‌ഫോടനത്തെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വകവരുത്താന്‍ ഉദ്ദേശിച്ചായിരുന്നുഇതെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ അടുക്കളയില്‍ സുക്ഷിച്ചത് പ്രവര്‍ത്തിക്കാതെ വരികയും തീപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി മറ്റ് ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുകയുമായിരുന്നു. ബുദ്ധ തീര്‍ഥാടന കേന്ദ്രമായ മഹാബോധി ക്ഷേത്രത്തില്‍ മുമ്പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ജനുവരിയിലെ സ്‌ഫോടന ശ്രമത്തിന് അഞ്ചുവര്‍ഷം മുമ്പ 12സ്‌ഫോടകവസ്തുക്കള്‍ ക്ഷേത്രത്തില്‍ സ്ഥാപിക്കുകയും ഇതില്‍ പത്തെണ്ണം പൊട്ടി അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications