പ്രസവ വാര്‍ഡില്‍ നിന്ന് കുറിപ്പ്... കണ്ണുതുറപ്പിച്ച് സിന്ധു, ക്ഷമ ചോദിച്ച് പിവി അന്‍വര്‍, പ്രതികരിച്ച് മന്ത്രി
മലപ്പുറം: വളരെ ദയനീയമായ ഒരു കുറിപ്പ് പ്രസവ വാര്‍ഡില്‍ നിന്ന് എഴുതേണ്ടി വരിക എന്നത് കഷ്ടമാണ്. ഏറ്റവും അവശ്യം വേണ്ട സൗകര്യങ്ങള്‍ പോലുമില്ലാത്ത ആശുപത്രി. സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പദ്ധതിയിട്ട പുതിയ കെട്ടിട നിര്‍മാണം പാതിവഴിയില്‍. ഒരു ദിവസം മാത്രം 35 അഡ്മിഷന്‍. ആകെ പതിനാല് ബെഡ്. രണ്ടെണ്ണം സംവരണമാണ്. ജീവനക്കാര്‍ സാധ്യമാകുന്ന രീതിയില്‍ ഓടി നടന്ന് പ്രവര്‍ത്തിക്കുന്നു.
ഇക്കാര്യങ്ങളെല്ലാം വിവരിച്ചാണ് സിന്ധു സൂരജ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. ചുങ്കത്തറ സ്വദേശിനിയുടെ ഈ കുറിപ്പ് അധികാരികളുടെ കണ്ണുതുറപ്പിച്ചു എന്ന് പറയാം. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച്, വേഗത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുന്ന ഉറപ്പ് നല്‍കുന്നതോടൊപ്പം ക്ഷമ ചോദിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അടിയന്തര നടപടിയുണ്ടാകുമെന്ന ഉറപ്പ് നല്‍കി.

സോഷ്യല്‍ മീഡിയയില്‍ വൈറലായ സിന്ധു സൂരജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്... ഞാനിതെഴുതുന്നത് നിലമ്പൂർ ഗവൺമെൻറാശുപത്രിയുടെ പ്രസവ വാർഡിൽ നിന്നാണ് , പ്രസവ വാർഡ് എന്നല്ല നരകവാർഡ് എന്നു വിളിക്കാനാണ് ഇപ്പൊ ഇതിനെ പറ്റുക ..... ഒരാൾക്കു തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികളാണ് , ആകെ ഉള്ളത് പതിനാലു ബെഡ്ഡ് ,അതിൽ രണ്ടെണം SC ST സംവരണ ബെഡ്.
ഇന്നലെ മാത്രം വന്നത് 35 അഡ്മിഷൻ , അതിൽ 90 ശതമാനവും പൂർണ്ണ ഗർഭിണികൾ , വേദന തുടങ്ങിയവരും , ഓപ്പറേഷനുള്ളവരും ,വെള്ളം പോയി തുടങ്ങിയതും .... അങ്ങനെ വേദനയുടെ പരകോടി താങ്ങുന്നവർ , നിലത്തുപോലും പാ വിരിച്ചു കിടക്കാൻ ഇടമില്ല,
പരിമിതമായ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങൾ ഈ തിരക്കിനിടയിൽ എത്തിക്കാൻ പെടാപെടാപെടുന്ന ജീവനക്കാർ , നഴ്സുമാരെ ഒക്കെ രണ്ടു കൈ കൊണ്ടു തൊഴണം,
പ്രസവിക്കാനുള്ളവരും ,പ്രസവിച്ചു കഴിഞ്ഞവരും ഓപ്പറേഷനുള്ളവരും ഓപ്പറേഷൻ കഴിഞ്ഞവരും ഒക്കെ ഈ കുഞ്ഞു കെട്ടിടത്തിനുള്ളിൽ .... വയറു കഴുകിയവരും ഓപ്പറേഷൻ കഴിഞ്ഞവർക്കും കക്കുസിൽ പോവാനുള്ള നരകമാണ് സഹിക്കാനാവാത്തത് ആകെ കൂടി മൂന്നേ മൂന്നു കക്കുസ് ആണുള്ളത് , അതിൽ തന്നെ ഒരൊറ്റ യൂറോപ്യൻ ക്ലോസറ്റ് മാത്രം,
ഇത്രയും സ്ത്രീകൾ പ്രസവിക്കാനായി ,വെറും രണ്ടേ രണ്ടു ടേബിൾ മാത്രം , ഇന്നലെ രാത്രി സിസ്റ്റർ പറയുന്നതു കേട്ടു ,ആരും നടന്ന് വേദന ഒന്നും ഉണ്ടാക്കേണ്ട ,വേദന വന്നവർ ഒന്നു പ്രസവിച്ചു തീരട്ടെ ,ഗതിയില്ലെങ്കിൽ മഞ്ചേരിക്ക് വിടേണ്ടി വരും എന്ന് ,അവരെ കുറ്റം പറയാൻ പറ്റില്ല മൂന്നോ നാലോ പേർ ഒരുമിച്ചു പ്രസവിക്കേണ്ടി വന്നാൽ എന്തു ചെയ്യും നിസ്സഹായ രായി നോക്കി നിൽക്കേണ്ടി വരും.
വേദനയും ബ്ലീഡിഗും കൊണ്ട് ഒന്ന് ഊരചായ്ക്കാൻ പോലും പറ്റാതെ നരകിച്ച ഇന്നലത്തെ ദിവസം ഞാൻ മരണം വരെ മറക്കില്ല ,തൊട്ടപ്പുറത്ത് പകുതി പണി കഴിഞ്ഞ ഒരു വലിയ കെട്ടിടം നോക്കുകുത്തി പോലെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഭരണപക്ഷത്തിനും ,പ്രതിപക്ഷത്തിനും ഒന്നും താത്പര്യമില്ലാതെ അതേ നിൽപ്പു തുടരുന്നു.
ഈ നരകത്തിൽ നിന്നും നിലമ്പൂർ ഗവൺമെൻ്റാശുപത്രിയുടെ പ്രസവവാർഡിന് ഇനിയും മോചനം വന്നില്ല എങ്കിൽ ഒരു ദിവസം വേണ്ടവിധത്തിൽ സൗകര്യങ്ങളില്ലാത്തതിൻ്റെ പേരിൽ ജീവനുകൾ നഷ്ടമാവും ...... ഒരു നിവൃത്തിയും ഇല്ലെങ്കിൽ നിറവയറുമായി ഗർഭിണികൾ റോഡിലേക്കിറങ്ങും ,അത് നാടിനു തീർത്താൽ തീരാത്ത നാണക്കേടാവും'
സിന്ധു സൂരജ്
ചുങ്കത്തറ
നിലമ്പൂർ ഗവൺമെൻ്റാശുപത്രിയുടെ പ്രസവവാർഡിൽ നിന്നും












Click it and Unblock the Notifications