പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഘി പിവി അന്‍വര്‍ മംഗലാപുരത്തെ 2.60 കോടിയുടെ ക്രഷറിന്റെ വിവരം മറച്ചുവച്ചു, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് അരക്കോടിയുടെ തട്ടിപ്പിനിരയായ പ്രവാസി എന്‍ജിനീയര്‍
മലപ്പുറം: പൊന്നാനിയിലെ ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ അരക്കോടി രൂപയുടെ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട മംഗലാപുരത്തെ 2..60 കോടിരൂപയുടെ ക്രഷറും വസ്തുവകകളും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തട്ടിപ്പിനിരയായ പ്രവാസി എന്‍ജിനീയര്‍ മലപ്പുറം നടുത്തൊടി സലീമാണ് രേഖകള്‍ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
മഞ്ചേരി പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീര്‍പ്പന്ത വില്ലേജില്‍ 1.87 ഏക്കര്‍ വരുന്ന തുര്‍ക്കുളാക ക്രഷര്‍ എന്ന സ്ഥാപനം പി.വി അന്‍വര്‍ 2.60 കോടി രൂപക്ക് ഇബ്രാഹിംഹാജിയില്‍ നിന്നും വിലക്കുവാങ്ങിയതായി വ്യക്തമാക്കിയിട്ടുള്ളത്. മഞ്ചേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മുഖേന 23-7-2018ന് ഹൈക്കോടതിയില്‍ ഡബ്യൂ.പി.സി 11213/2018 നമ്പര്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ ഭൂമിയും സ്വത്തുവിവരവും നാമനിദ്ദേശപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ സലീമില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്തത്. തട്ടിപ്പു സംബന്ധിച്ച സലീമിന്റെ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറാകാഞ്ഞതോടെ സലീം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പി.വി അന്‍വറിനെ പ്രതിയാക്കി മഞ്ചേരി പോലീസ് വഞ്ചനാകുറ്റക്കിന് 588/2017 ആയി കേസെടുത്തത്.ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ പോലീസ് ചുമത്തിയത്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെങ്കിലും അന്‍വറിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായില്ല. തട്ടിപ്പുകേസ് സിവില്‍കേസാക്കി മാറ്റാനും പോലീസ് ശ്രമം നടത്തി.
ഇതോടെ പോലീസ് കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എം.എല്‍.എ പ്രതിയായ കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തിലെടുത്ത ഹൈക്കോടതി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ഉത്തരവിട്ടു.ഇതിനെതിരെ് അന്‍വര്‍ നല്‍കിയ പുനപരിശോധന ഹര്‍ജി തള്ളിയ ഹൈക്കോടതി ക്രൈം ബ്രാഞ്ചിനോട് അന്വേഷണം തുടരാനും ആവശ്യപ്പെട്ടു.
ക്രൈം ബ്രാഞ്ച് എഡി.ജി.പിയുടെ നേതൃത്വത്തിലാണിപ്പോള്‍ അന്‍വറിനെതിരെ അന്വേഷണം നടക്കുന്നത്. ബല്‍ത്തങ്ങാടിയില്‍ തുര്‍ക്കുളാകെ ക്രഷര്‍ 2016ല്‍ നിലമ്പൂരില്‍ നിന്നും പി.വി അന്‍വര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 2015ലാണ് സ്വന്തമാക്കിയത്. നിലമ്പൂരില്‍ നിന്നും മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സ്വത്തുവിവരങ്ങളില്‍ നിന്നും ഇതു മറച്ചുവെച്ചിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications