ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപ്പന, പ്രതി പിടിയിൽ; അട്ടപ്പാടിയിലും തെങ്കരയിലും രഹസ്യകേന്ദ്രങ്ങൾ
മലപ്പുറം: നാലരകിലോഗ്രാം കഞ്ചാവുമായി ഒരാള്‍ മേലാറ്റൂര്‍ പോലീസിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് തെങ്കര സ്വദേശി ചക്കാലക്കുന്നന്‍ അസീസ് എന്ന ഇരുമ്പന്‍ അസീസ് (52) ആണ് പിടിയിലായത്. മേലാറ്റൂര്‍ കാര്യവട്ടത്ത് വച്ച് ബൈക്കില്‍ കടത്തിയ 4.400 കിലോ കഞ്ചാവുമായാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ മൊത്തവില്‍പ്പനക്കാരില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് വാങ്ങി അട്ടപ്പാടി, തെങ്കര എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളില്‍ സംഭരിച്ച് പാലക്കാട്, മലപ്പുറം ജില്ലകളില്‍ ചെറുകിട വില്‍പ്പനക്കാര്‍ക്ക് ബൈക്കില്‍ എത്തിച്ച് കൈമാറുകയാണ് ഇയാളുടെ പതിവ്.
ബിജെപിയിൽ ചേർന്ന് കശ്മീരിൽ മത്സരിക്കും'! സുനന്ദ പുഷ്കറിനെ കുറിച്ച് വെളിപ്പെടുത്തലുമായി പുസ്തകം
മലപ്പുറം ജില്ലാപോലീസ് മേധാവി യു അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെഎ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ മേലാറ്റൂര്‍ എസ്‌ഐ പി എം ഷമീറും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പാലക്കാട്,മലപ്പുറം ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിലും കഞ്ചാവു കേസുകളിലും പ്രതിയായ അസീസിനെ പാലക്കാട് എക്‌സൈസും കഞ്ചാവുമായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നിലമ്പൂര്‍ സ്വദേശിയായ അസീസ് ഏറെക്കാലമായി മണ്ണാര്‍ക്കാട് തെങ്കരയില്‍ താമസിച്ച് വരികയാണ്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെഎ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ മേലാറ്റൂര്‍ എസ്‌ഐ പി എം ഷമീര്‍, എഎസ്‌ഐ മണികണ്ഠന്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി പി മുരളി, ടി ശ്രീകുമാര്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, ഷൈജു, ഫക്രുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.