നിരോധിച്ച നോട്ടുകളുടെ ഒരു കോടി കൈമാറിയ പാലക്കാട്ടുകാരന് 5 ലക്ഷം അഡ്വാന്‍സ് നല്കി, കരാര്‍ 10ലക്ഷത്തിന്, എന്‍ഐഎ അന്വേഷണം തുടങ്ങി
മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 500, 1000 നോട്ടുകളുടെ ഒരു കോടിരൂപ കൈമാറിയ പാലക്കാട് സ്വദേശിക്ക് അഞ്ചുലക്ഷം അഡ്വാന്‍സ് നല്കി ഏജന്റുമാര്‍. കരാര്‍ ഉറപ്പിച്ചത് 10ലക്ഷത്തിന്.പാലക്കാട് സ്വദേശിയായ റിയല്‍എസ്റ്റേറ്റ് വ്യാപാരിക്കാണ് നിരോധിച്ച നോട്ടുകളുടെ ഒരു കോടിരൂപക്ക് ഏജന്റുമാര്‍ അഞ്ചുലക്ഷംരൂപ അഡ്വാന്‍സായി കൈമാറിയത്.
ബാക്കി അഞ്ചുലക്ഷം പണം മാറ്റിയ ശേഷം നല്‍കാമെന്നും ഏജന്റുമാരുടെ ഉറപ്പ്. പണം കൈമാറിയ റിയല്‍എസ്റ്റേറ്റ് വ്യാപാരിയെ പോലീസ് ചോദ്യംചെയ്യാന്വിളിപ്പിച്ചു. സംഭവത്തെ കുറിച്ചു പോലീസിന് പുറമെ എന്‍.ഐ.എയും തമിഴ്നാട് ക്യൂബ്രാഞ്ചും അന്വേഷണം തുടങ്ങി. നിരോധിത നോട്ടുകളുടെ ഒരുകോടി രൂപക്ക് 10ലക്ഷം രൂപ നല്‍കാമെന്ന ഓഫറുമായി ഏജന്റുമാര്‍ സജീവം.
വിവരം ലഭിച്ചത് ഇങ്ങനെ...
നിരോധിത നോട്ടുകളുടെ ഒരു കോടിരൂപയുമായി കഴിഞ്ഞ ദിവസം നിലമ്പൂരില്‍ പിടിയിലായ അഞ്ചംഗ സംഘത്തെ ചോദ്യം ചെയ്തതില്‍നിന്നാണ് സര്‍ക്കാര്‍ നിരോധിച്ച അഞ്ഞൂറിന്റേയും ആയിരത്തിന്റേയും പണം മാറ്റിക്കൊടുക്കാമെന്ന വാഗ്ദാനവുമായി നിരവധി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ ഇത്തരത്തില്‍ നിയമപരമായി പണം മാറ്റിക്കൊടുക്കാന്‍ കഴിയില്ലെന്നിരിക്കെ ചില സഹകരണ ബാങ്കുകള്‍ വഴി പണം മാറ്റിക്കൊടുക്കാമെന്ന പ്രതീക്ഷയിലാണു ഏജന്റുമാര്‍ പണം കൈപ്പറ്റുന്നതെന്നാണു പോലീസിന് ലഭിച്ചവിവരം.
എന്താണ് സംഭവിച്ചത്?
നിലവില്‍ സഹകരണ ബാങ്കുകള്‍ വഴി ഇത്തരത്തില്‍ പണംമാറ്റിക്കൊടുക്കാന് യാതൊരു സാധ്യതയും ഇല്ലെന്നും പണം വാങ്ങുന്നവര്‍ക്ക് ഇതെ കുറിച്ചു കൃത്യമായ അവബോധമില്ലെന്നുമാണു പോലീസ് പറയുന്നത്. മുമ്പ് ഒരു കോടിരൂപക്ക് 35ലക്ഷംരൂപവരെ നല്‍കാമെന്ന ഓഫറുകളുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നിന്നും പിടികൂടിയ ഒരുകോടിരൂപ പാലക്കാട് സ്വദേശിയായ ഒരു റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടേതാണെന്നു പിടിയിലായ പ്രതികള്‍ പോലീസിന് മൊഴി നല്കി. ഒരു കോടിരൂപക്ക് 10ലക്ഷം നല്‍കാമെന്നാണ് ഇദ്ദേഹത്തിന് ഏജന്റ് സംഘം വാഗ്ദാനം നല്‍കിയത്. അഡ്വാന്‍സായി അഞ്ചുലക്ഷം രൂപ ഇദ്ദേഹത്തിന് കൈമാറുകയും ചെയ്തു.
പണം എത്തിയത് തമിഴ്നാട്ടിൽ നിന്നും
എന്നാല്‍ ഈപണം റിയല്‍എസ്റ്റേറ്റ് വ്യാപാരി തമിഴ്നാട്ടില്‍നിന്നും എത്തിച്ചതാണെന്ന വിവരത്തെ തുടര്‍ന്ന തമിഴ്നാട് ക്യൂബ്രാഞ്ച് സംഘവും അന്വേഷണം ആരംഭിച്ചു. പോലീസ് പിടികൂടുന്ന നിരോധിത നോട്ടുകളുടെ അഞ്ചിരട്ടി തുകയാണ് പ്രതികള്‍ പിഴയായി അടക്കേണ്ടത്. രേഖയില്ലാത്ത ഇത്തരത്തിലുള്ള പഴയ, അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ ഇപ്പോഴും നിരവധി ഭൂവുടമകള്‍, റിയല്‍എസ്റ്റേറ്റ് വ്യാപാരികള്‍, വ്യവസായികള്‍ എന്നിവരുടെ പക്കലുണ്ടെന്നും ഇത്തരക്കാര്‍ നിലവില്‍ എത്ര ചെറിയ തുകക്ക് ഇവ കൈമാറ്റം ചെയ്യാന്‍ തെയ്യാറാകുന്ന അവസ്ഥയിലാണെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പണം കൈമാറ്റംനടത്താതെ തന്നെ അഡ്വാന്‍സ് തുക കൈമാറിയതും ഇവര്‍പണം വാങ്ങാനുണ്ടായ കാരണത്തെ കുറിച്ചുമാണ്
അന്വേഷണം ആരംഭിച്ചു
എന്‍.ഐ.എ അന്വേഷിക്കുന്നത്. നിലമ്പൂരില്‍നിന്നും ഒരുകോടി രൂപ പിടികൂടിയ പോലീസ് സംഘത്തില്‍നിന്നും ഇന്നലെ എന്‍.ഐ.എ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഇതിന് പുറമെ എന്‍ഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചു. നിലമ്പൂരില്‍നിന്നും നിരോധിത നോട്ടുകളുടെ ഒരു കോടിരൂപയുമായി തിരുവനന്തപുരം ശ്രീകാര്യം ചവടിക്കോട് സന്തോഷ് ഭവനില്‍ സന്തോഷ്(43), ചെന്നൈ ഭജന കോവില്‍ മുനീശ്വര്‍ സ്ട്രീറ്റിലെ സോമനാഥന് എന്ന നായര്‍(71), കൊണ്ടോട്ടി സ്വദേശികളായ കൊളത്തൂര്‍ നീറ്റാണി കുളപ്പള്ളി ഫിറോസ് ബാബു(34), ചിറയില്‍ ജസീന മന്‍സിലില്‍ ജലീല്‍(36), മഞ്ചേരി പട്ടര്‍കുളം എരിക്കുന്നന്‍ ഷൈജല്‍(32) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി. എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍
പ്രതികളുടെ മൊഴി ഇങ്ങനെ..
സി.ഐ: കെ.എം.ബിജു അറസ്റ്റ് ചെയ്തത്. ഒരു കോടി വരുന്ന നിരോധിക്കപ്പെട്ട 1000, 500 രൂപകളുമായാണ് ഇവരെ നിലമ്പൂര്‍ വടപുറം പാലപറമ്പില്‍ നിന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ, സ്വിഫ്റ്റ് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര്‍, പാലക്കാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാന ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. 10ലക്ഷം രൂപയ്ക്കാണ് ഇവര്‍ ഒരു കോടിയുടെ നിരോധിക്കപ്പെട്ട പഴയ കറന്‍സി വാങ്ങിയത്. 35 ലക്ഷത്തിന് വില്‍ക്കാനാണ് ഇവ വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയത്.