പിവി അൻവറില്ലാതെ നിലമ്പൂർ, എംഎൽഎ ആഫ്രിക്കയിൽ, പകരം സ്ഥാനാർത്ഥിയെ നോക്കാൻ സിപിഎം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ നീണ്ട അസാന്നിധ്യം മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നു. രണ്ട് മാസമായി വിദേശത്താണ് പിവി അന്‍വര്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കേ എംഎല്‍എ സ്ഥലത്ത് ഇല്ലാത്തത് ഇടത് മുന്നണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
മാത്രമല്ല കോണ്‍ഗ്രസ് നേരത്തെ മുതല്‍ക്കെ തന്നെ പിവി അന്‍വര്‍ മണ്ഡലത്തില്‍ ഇല്ലാത്തതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നിലമ്പൂരില്‍ അന്‍വറിന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ ഇടത് പക്ഷം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ
കോണ്‍ഗ്രസ് കോട്ട
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി കളത്തില്‍ ഇറങ്ങിയാണ് നിലമ്പൂര്‍ മണ്ഡലം പിവി അന്‍വര്‍ പിടിച്ചെടുത്തത്. വര്‍ഷങ്ങളായുളള കോണ്‍ഗ്രസ് കോട്ടയാണ് പിവി അന്‍വര്‍ തകര്‍ത്തെറിഞ്ഞത്. 1987 മുതല്‍ 2011 വരെയുളള 6 തിരഞ്ഞെടുപ്പുകളില്‍ നിലമ്പൂരില്‍ നിന്ന് തുടര്‍ച്ചയായി നിയമസഭയിലേക്ക് എത്തിയത് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ആയിരുന്നു.
ഇടത് പിന്തുണയോടെ ജയം
2011ലെ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ ആണ് കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയത്. ഇടത് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച പിവി അന്‍വര്‍ 11504 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് മണ്ഡലത്തില്‍ ചരിത്ര വിജയം നേടിയത്. ആര്യാടന്‍ ഷൗക്കത്തിന് 66354 വോട്ടുകള്‍ ആണ് ലഭിച്ചത്. പിവി അന്‍വറിന് 77858 വോട്ടുകളും നിലമ്പൂരില്‍ ലഭിച്ചു.
ആഫ്രിക്കയിലെ സിയറ ലിയോണില്‍
നിലമ്പൂരില്‍ ഇക്കുറിയും പിവി അന്‍വര്‍ തന്നെ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഒരുപക്ഷേ മാറി മറിഞ്ഞേക്കും. ആഫ്രിക്കയിലെ സിയറ ലിയോണില്‍ ആണ് നിലവില്‍ എംഎല്‍എ ഉളളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേക്കും അന്‍വര്‍ മണ്ഡലത്തില്‍ മടങ്ങി എത്തും എന്നാണ് നേരത്തെ സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നത്.
ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം
എന്നാല്‍ കഴിഞ്ഞ ദിവസം വൈകിട്ട് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്. മാര്‍ച്ച് 2ന് അന്‍വര്‍ തിരിച്ചെത്തും എന്നാണ് അറിയുന്നത്. വിദേശത്ത് നിന്നുളള തിരിച്ച് വരവ് ആയത് കൊണ്ട് തന്നെ അന്‍വറിന് ക്വാറന്റൈനിലും കഴിയേണ്ടി വരും. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ പ്രചാരണത്തിന് ഇറങ്ങാന്‍ സാധിക്കുകയുളളൂ.
എന്ത് ബിസ്സിനസ്സാണ് ആഫ്രിക്കയില്‍
നിലമ്പൂര്‍ മണ്ഡലം തിരിച്ച് പിടിക്കാനുളള ശക്തമായ കരുനീക്കങ്ങളിലാണ് കോണ്‍ഗ്രസ്. മണ്ഡലത്തില്‍ മാസങ്ങളായി എംഎല്‍എ ഇല്ലാത്തത് കോണ്‍ഗ്രസ് വലിയ ചര്‍ച്ചാ വിഷയമാക്കുന്നുണ്ട്. കഴിഞ്ഞ മാസം യൂത്ത് കോണ്‍ഗ്രസ് അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുക പോലുമുണ്ടായി. ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ എന്ത് ബിസ്സിനസ്സാണ് ആഫ്രിക്കയില്‍ അന്‍വര്‍ നടത്തുന്നത് എന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യം.
ജയിലില്‍ എന്ന് പ്രചാരണം
സാമ്പത്തിക തട്ടിപ്പ് കേസില്‍ ഘാനയില്‍ എംഎല്‍എയെ ജയിലില്‍ അടച്ചിരിക്കുകയാണ് എന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുകയുണ്ടായി. അസാന്നിധ്യം വലിയ ചര്‍ച്ചയായി മാറിയതോടെ മറുപടിയുമായി ആഫ്രിക്കയില്‍ നിന്ന് ഫേസ്ബുക്കിലൂടെ അന്‍വര്‍ രംഗത്ത് വന്നിരുന്നു. പുതിയ സംരംഭവുമായാണ് താന്‍ ആഫ്രിക്കയിലെത്തിയത് എന്നും എംഎല്‍എ വിശദീകരിക്കുന്നു.
പുതിയ സ്ഥാനാർത്ഥിയെ തേടുന്നു
ഖാന പ്രസിഡണ്ടിന്റെ ഫേസ്ബുക്ക് പേജില്‍ ചിലര്‍ എംഎല്‍എയെ വിട്ട് തരണം എന്നാവശ്യപ്പെട്ട് പരിഹാസ രൂപത്തില്‍ കമന്റുകളുമിട്ടിരുന്നു. മാര്‍ച്ചില്‍ തിരിച്ചെത്തുമെന്ന് പറയുന്ന എംഎല്‍എയ്ക്ക് ക്വാറന്റീനും കഴിഞ്ഞ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് എപ്പോള്‍ ഇറങ്ങാനാവും എന്നത് സംശയമാണ്. ഇതോടെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ സിപിഎം ആലോചിക്കുന്നുവെന്നാണ് വിവരം. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം വിഎം ഷൗക്കത്ത്, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം എന്നിവരുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.