രോഗം ഭേദമായ ഗര്‍ഭിണിക്ക് വീണ്ടും കൊറോണ; ചെന്നൈയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശിക്കും രോഗം
മലപ്പുറം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ ചേലേമ്പ്ര കോലക്കാട്ട് ചാലില്‍ സ്വദേശിയായ 37 കാരനാണ് രോഗബാധ. കുവൈത്തില്‍ നിന്നെത്തി ജില്ലയില്‍ ചികിത്സയിലുള്ള ഗര്‍ഭിണിയായ ആലപ്പുഴ സ്വദേശിനി 34 കാരിയ്ക്കും രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍എം മെഹറലി അറിയിച്ചു.
രണ്ട് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഗര്‍ഭിണിക്ക് കുവൈത്തില്‍ വച്ച് രോഗം ബാധിക്കുകയും ഭേദമാകുകയും ചെയ്തിരുന്നു. നാട്ടിലെത്തിയ ശേഷം വീണ്ടും രോഗം വന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
ചേലേമ്പ്ര സ്വദേശിയുടെ വിവരങ്ങള്‍
ചെന്നൈയിലെ പാരീസില്‍ ജോലി ചെയ്യുന്ന ചേലേമ്പ്ര സ്വദേശി സര്‍ക്കാര്‍ അനുമതിയോടെ ഇരുചക്ര വാഹനത്തില്‍ മെയ് ഏഴിന് വീട്ടിലെത്തി പ്രത്യേക നിരീക്ഷണം ആരംഭിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 16 ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഭാര്യയേയും രണ്ട് കുട്ടികളേയും പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
രോഗം ഭേദമായ ഗര്‍ഭിണിക്ക് വീണ്ടും
കുവൈത്തില്‍ നഴ്സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനി മെയ് 13 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരെത്തി. കുവൈത്തില്‍ വച്ച് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച ഇവര്‍ ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായ ശേഷമാണ് നാട്ടിലെത്തിയത്. ഇക്കാര്യം മുന്‍നിര്‍ത്തി ആരോഗ്യ വകുപ്പ് ഇവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞദിവസം നാലുപേര്‍
ഞായറാഴ്ച മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്നെത്തിയ വഴിക്കടവ് മടപ്പൊയ്ക സ്വദേശി 25 കാരന്, വളാഞ്ചേരി വടക്കുംപുറം സ്വദേശി 61 കാരന്, കോയമ്പത്തൂരില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി 33 കാരന്, ചെന്നൈയില്‍ നിന്നെത്തിയ എടപ്പാള്‍ കോലൊളമ്പ് സ്വദേശി 23 കാരന് എന്നിവര്‍ക്കായിരുന്നു രോഗബാധ.
ജ്വല്ലറി ജീവനക്കാരന്
മുംബൈയിലെ ജ്വല്ലറിയില്‍ ജീവനക്കാരനാണ് വൈറസ് ബാധയുള്ള വഴിക്കടവ് മടപ്പൊയ്ക സ്വദേശി. മുംബൈ കൊളാബയിലെ താമസ സ്ഥലത്ത് നിന്ന് മെയ് 11 ന് രാത്രി 10 മണിയ്ക്ക് മറ്റ് 23 പേര്‍ക്കൊപ്പം സ്വകാര്യ ബസില്‍ യാത്ര തിരിച്ച് മെയ് 13 ന് രാവിലെ എട്ട് മണിയ്ക്ക് കോഴിക്കോടെത്തി. അവിടെ നിന്ന് പിതാവിനും സഹോദരനുമൊപ്പം സ്വകാര്യ കാറില്‍ വഴിക്കടവ് മണിമൂളിയിലെ കോവിഡ് കെയര്‍ സെന്ററിലെത്തി.
ഇളനീര് കച്ചവടക്കാരന്
മുബൈ സിറ്റിയില്‍ ഇളനീര് കച്ചവടക്കാരനാണ് വളാഞ്ചേരി വടക്കുംപുറം സ്വദേശി 61 കാരന്. കൂടെയുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. മെയ് 12 ന് വൈകുന്നേരം ആറ് മണിയ്ക്ക് രണ്ട് ബസുകളില്‍ 46 പേര്‍ക്കൊപ്പം നാട്ടിലേയ്ക്ക് യാത്ര ആരംഭിച്ചു. മെയ് 13 ന് രാത്രി എട്ട് മണിയ്ക്ക് കാസര്‍ക്കോട് തലപ്പാടിയിലെത്തി പരിശോധനകള്‍ക്ക് ശേഷം മെയ് 14 ന് രാവിലെ എട്ട് മണിയ്ക്ക് എടയൂരിലെത്തി സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിച്ചു.
ബേക്കറി ജോലി
രോഗബാധ സ്ഥിരീകരിച്ച താനാളൂര്‍ സ്വദേശി 33 കാരന് കോയമ്പത്തൂര്‍ ഉക്കടത്ത് ബേക്കറിയിലെ ജോലിക്കാരനാണ്. മെയ് ആറിന് മറ്റൊരു തിരൂര്‍ സ്വദേശിക്കൊപ്പം രാവിലെ 6.15 ന് ബൈക്കില്‍ നാട്ടിലേയ്ക്ക് തിരിച്ചു. രാവിലെ 8.15 ന് വാളയാറെത്തി. പരിശോധനകള്‍ക്ക് ശേഷം യാത്ര തുടര്‍ന്ന് കൂടെയുള്ളയാളെ തിരൂര്‍ മൂച്ചിക്കലില്‍ ഇറക്കി ഉച്ചയ്ക്ക് ഒരുമണിയോടെ താനാളൂരിലെ വീട്ടിലെത്തി. ചുമ അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പുമാി ബന്ധപ്പെടുകയായിരുന്നു.
കുടുംബത്തിനും രോഗലക്ഷണം
ചെന്നൈ കെ.പി. പാര്‍ക്കില്‍ ബേക്കറി തൊഴിലാളിയാണ് എടപ്പാള്‍ കോലൊളമ്പ് സ്വദേശി 23 കാരന്. ചെന്നൈ പട്ടാളം മാര്‍ക്കറ്റില്‍ സഹോദരിക്കും കുടുംബത്തിനുമൊപ്പമായിരുന്നു താമസം. സഹോദരി, ഭര്‍ത്താവ്, രണ്ട് കുട്ടികള്‍ എന്നിവരുള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന ഏഴ് പേര്‍ക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. മെയ് 14 ന് രാവിലെ 7.30 ന് വാളയാറിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. അവിടെ നിന്ന് മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിയിക്ക് വളാഞ്ചേരിയിലെത്തി.
45 പേര്‍ക്ക് രോഗം
ആലപ്പുഴ സ്വദേശിനി കൂടി മലപ്പുറം ജില്ലയില്‍ ചികിത്സയിലായതിനാല്‍ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. 23 പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
ആശുപത്രികളില്‍ പോകരുത്, ഈ നമ്പറില്‍ വിളിക്കൂ
ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
എരിക്കിന്പാല് കൊടുത്തിട്ടും മരിച്ചില്ല; ശ്വാസം മുട്ടിച്ചു കൊന്നു!! നാല് ദിവസം പ്രായമായ പെണ്‍കുട്ടി
ഉംപുന്‍ സൂപ്പര്‍ സൈക്ലോണാകും!! ആഞ്ഞടിക്കാന്‍ സാധ്യത, ഓറഞ്ച് അലേര്‍ട്ട്, പ്രധാനമന്ത്രി യോഗം വിളിച്ചു
രാഹുൽ ഗാന്ധിയുടെ ഇടപെടൽ അതിവേഗം; 30 മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് പുറപ്പെട്ടു, ഏതാനും കോൾ മാത്രം!!
ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്