നിലമ്പൂരില്‍ ഇഞ്ചോടിഞ്ച്... വിട്ടുപോകില്ലെന്ന് വിവി പ്രകാശ്, വികസനം നോക്കൂ എന്ന് പിവി അന്‍വര്‍
മലപ്പുറം: ജില്ലയില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് നിലമ്പൂര്‍. നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ വിവി പ്രകാശ് എന്ന നാട്ടുകാരനെ തന്നെ ഇറക്കി കളം നിറഞ്ഞിരിക്കുന്നു കോണ്‍ഗ്രസ്. വിട്ടുതരില്ലെന്ന് ആവര്‍ത്തിച്ചാണ് പിവി അന്‍വറിന്റെ പ്രചാരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് അന്‍വര്‍ ഓരോ സ്വീകരണ കേന്ദ്രവും പിന്നിടുന്നത്. പോരായ്മകള്‍ എടുത്തുകാട്ടിയാണ് വിവി പ്രകാശിന്റെ പ്രചാരണം. ഇരുസ്ഥാനാര്‍ഥികളും പരസ്പരം പേരെടുത്ത് കുറ്റം പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കൊട്ടിഘോഷിച്ചുള്ള പ്രചാരണങ്ങള്‍ ആദ്യ ഘട്ടത്തില്‍ മാറ്റി നിര്‍ത്തിയിരുന്നു എല്‍ഡിഎഫും യുഡിഎഫും. വീടുകള്‍ കയറിയും പ്രമുഖരെ കണ്ടുമായിരുന്നു ആദ്യ പ്രചാരണം. രണ്ടാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ചും വോട്ടര്‍മാരെ നേരിട്ട് കണ്ടും പ്രചാരണ റാലികള്‍ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്തുമായി പ്രചാരണം. ഇനിയുള്ള ദിവസങ്ങള്‍ ബഹളം നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പാണ്. രണ്ടു പേരും ജനങ്ങള്‍ക്ക് സുപരിചിതരായതിനാല്‍ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. നേരിട്ട് വോട്ടര്‍മാര്‍ക്കിടയിലെത്തി കൈപിടിച്ച് വോട്ട് ചോദിക്കുന്നു.
കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍
രാവിലെ എട്ട് മുതല്‍ തുടങ്ങുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ രാത്രി വളരെ വൈകി വരെ തുടരുന്നു. രാത്രി പ്രചാരണ യോഗങ്ങളിലെ പ്രസംഗത്തോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇരു സ്ഥാനാര്‍ഥികളും തങ്ങളുടെ പ്രചാരണം അവസാനിപ്പിച്ചത്. പിവി അന്‍വറിന്റെ വിദേശ യാത്ര ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ മണ്ഡലവാസികളെ വിട്ട് ഒരിക്കലും പോകില്ലെന്നും എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറപ്പുമാണ് വിവി പ്രകാശ് നല്‍കുന്നത്. വികസന തുടര്‍ച്ചയ്ക്കാണ് അന്‍വര്‍ വീണ്ടും വോട്ട് ചോദിക്കുന്നത്. അടിയൊഴുക്കുകള്‍ സംഭവിച്ചില്ലെങ്കില്‍ വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ഇടതുപക്ഷത്തിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വർഷിണി, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications