പോളിംഗ് ബൂത്തിനുള്ളില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമെന്ന് പരാതി, പോലീസെത്തി നീക്കം ചെയ്തു
മലപ്പുറം: പോളിംഗ് ബൂത്തിനുള്ളില്‍ വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ രാഹുല്‍ ഗാന്ധിയുടെ ചിത്രമെന്ന് പരാതി. വണ്ടൂര്‍ ഗേള്‍സ് സ്കൂളിലെ 55 ആം നമ്പര്‍ ബൂത്തിലാണ് സംഭവം. വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂറിന് ശേഷമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മലയാള മനോരമ പത്രത്തിന്റെ അവസാന പേജില്‍ വന്ന യു ഡി എഫിന് വോട്ടഭ്യര്‍ത്ഥിച്ചുള്ള പരസ്യമാണ് പോളിംഗ് ബൂത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്ത് നിന്ന് വോട്ടര്‍മാര്‍ക്ക് കാണത്തക്ക രീതിയിലാണ് ഇവ ബൂത്തിനുള്ളിലെ മേശക്ക് മുകളില്‍ വെച്ചിരുന്നതെന്നും എല്‍ഡിഎഫ് ബൂത്ത് ഏജന്റ് കാഞ്ഞിരാല ഷൗക്കത്ത് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാര്‍ ബഹളമുണ്ടാക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തിയാണ് ഇവ നീക്കം ചെയ്തത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനും വിവിപാറ്റിനും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പലയിടങ്ങളിലും വോട്ടെടുപ്പ് താത്ക്കാലികമായി നിര്‍ത്തി വെക്കേണ്ടി വന്നു. മഞ്ചേരി മുള്ളമ്പാറ 94ാം നമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാറ് മൂലം രാവിലെ ഏഴ് മണി മുതല്‍ അരമണിക്കൂര്‍ നേരം വോട്ടെടുപ്പ് തടസ്സപ്പെട്ടു. വായ്പാറപ്പടി ജിഎല്‍പി സ്കൂളിലെ ബൂത്തില്‍ യന്ത്ര തകരാര്‍ മൂലം രാവിലെ ഒമ്പതു മണി മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് വോട്ടെടുപ്പ് നടന്നില്ല. കാവനൂരിലെ 98ാം നമ്പര്‍ ബൂത്തില്‍ സമയപരിധി കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട ക്യൂ മൂലം വോട്ടെടുപ്പ് ആറു മണി കഴിഞ്ഞിട്ടും തുടര്‍ന്നു. ഇവിടെ ബൂത്തിനകത്തും പുറത്തും വെളിച്ചം ഒരുക്കാന്‍ തഹസീല്‍ദാര്‍ പി ശുഭന് നിര്‍ദ്ദേശം നല്കി. കിട്ടപ്പിലായ വോട്ടറെ 146ാം ബൂത്തായ പന്തല്ലൂര്‍ എ എം എല്‍ പി സ്കൂളില്‍ എത്തിച്ചത് വാഹനത്തിലായിരുന്നു.
വാഹനത്തില്‍ നിന്നും ബൂത്തിലേക്ക് കൊണ്ടു പോകാന്‍ അധികൃതര്‍ സ്ട്രക്ചര്‍ ഒരുക്കി നല്‍കുകയായിരുന്നു. ലിസ്റ്റില്‍ പോസ്റ്റല്‍ വോട്ടെന്ന് കണ്ടെത്തി യുവതിയെ പ്രിസൈഡിംഗ് ഓഫീസര്‍ തിരിച്ചയച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. വോട്ടേഴ്സ് ലിസ്റ്റില്‍ മഞ്ചേരി മുള്ളമ്പാറ ഏലായിത്തൊടി നൗഫലിന്റെ ഭാര്യ ഫെബിന (28) ന്റെ പേരിന് നേരെ പോസ്റ്റല്‍ വോട്ടര്‍ എന്ന് രേഖപ്പെടുത്തിയതാണ് വിനയായത്. എന്നാല്‍ ഇത്തരത്തിലൊരു തെറ്റ് എങ്ങിനെ സംഭവിച്ചു എന്ന് ഉദ്യോഗസ്ഥര്‍ക്കോ വോട്ടര്‍ക്കോ അറിയില്ല. സംഭവം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ അറിയിക്കുകയും അദ്ദേഹമെത്തി പരിശോധിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കേണ്ടത് പ്രിസൈഡിംഗ് ഓഫീസറാണെന്ന നിലപാടായിരുന്നു എ ആര് ഒക്ക്. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകീട്ട് ഫെബിന വീണ്ടും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യുകയായിരുന്നു.