പാര്‍ലമെന്റില്‍ താന്‍ വയനാടിന്റെയും കേരളത്തിന്റെയും ശബ്ദമാകുമെന്ന് രാഹുല്‍ ഗാന്ധി, വയനാട്ടുകാര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും രാഹുല്‍
നിലമ്പൂര്‍: പാര്‍ലമെന്റില്‍ താന്‍ വയനാടിന്റെയും കേരളത്തിന്റെയും ശബ്ദമാകുമെന്ന് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ മണ്ഡലത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷനും നിയുക്ത എംപിയുമായ രാഹുല്‍ ഗാന്ധിയാണ് കേരളത്തിനും വയനാടിനും ഏറെ ആഹ്‌ളാദം നല്‍കുന്ന പ്രസ്താവന നടത്തിയത്.
ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിച്ച് പാര്‍ലമെന്റില്‍ താന്‍ വയനാടിന്റെയും കേരളത്തിന്റെയും ശബ്ദമാകുമെന്നാണ് നിലമ്പൂവിലെ സ്വീകരണ കേന്ദ്രത്തില്‍വെച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. വയനാട്ടിലെ വോട്ടര്‍മാരേകിയ നിസ്വാര്‍ത്ഥ സ്‌നേഹവും വിശ്വാസവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വയനാടുമായുള്ള ഹൃദയബന്ധം എന്നും കാത്തുസൂക്ഷിക്കും. പാര്‍ട്ടി പോലും നോക്കാതെ അത്ഭുതാവഹമായ പിന്തുണയാണ് ജനങ്ങളേകിയത്.
ഇനിയും വരും...
വയനാടിനെ കാണാന്‍ ഇനിയും താന്‍ വരും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ക്കിടയില്‍ ചെന്ന് മനസ്സിലാക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും എപ്പോഴുമുണ്ടാവും. വയനാടിനാവും തന്റെ പ്രഥമ പരിഗണന. താന്‍ കേരളത്തിന്റെ കൂടി പ്രതിനിധിയാണ്. പാര്‍ട്ടിക്ക് അതീതമായി എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി കാളികാവിലെ സ്വീകരണത്തില്‍ പറഞ്ഞു.മോദി സൃഷ്ടിക്കുന്ന അസഹിഷ്ണുതയെ സ്‌നേഹം കൊണ്ട് നേരിടുമെന്നും കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
കോരിച്ചൊരിയുന്ന മഴയിലും...
വയനാടിലെ ജനങ്ങളെ കേള്‍ക്കാന്‍ ഞാന്‍ ഇനിയും വരും, കാളികാവിലെ സ്വീകരണത്തിന് വന്‍ ജനാവലിയോട് കോരിച്ചൊരിയുന്ന മഴയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി എം പി. രാഹുല്‍ ഗാന്ധിയെ കാണാന്‍ രണ്ടര മണിയോടെ കാളികാവില്‍ ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. നാലര മണിക്ക് ശേഷമാണ് രാഹുല്‍ എത്തിയത്. നാല് മണിയോടെ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്തു. രാഹുല്‍ എത്തിയപ്പോള്‍ മഴക്ക് അല്‍പം ശമനം ഉണ്ടായതോടെ ജനങ്ങള്‍ ആര്‍ത്തിരമ്പി വന്നു. വെയിലും മഴയും കൊണ്ട് മണിക്കൂറുകളോളമാണ് രാഹുലിനെ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരേ കാത്ത് നിന്നത്.
വൻ ജനാവലി
കാളികാവ് അങ്ങാടിക്ക് സമീപം പള്ളിക്കുളത്തിനടുത്ത് നിന്നും തുറന്ന വാഹനത്തില്‍ കയറിയ രാഹുല്‍ ഗാന്ധി കാളികാവ് ജങ്ഷനില്‍ വന്‍ ജനാവലിയെ അഭിമുഖീകരിച്ച് സംസാരിച്ചു, 'വി നീഡ് യൂ' എന്ന കൂറ്റന്‍ ബനറിന്റെ അകമ്ബടിയോടെയാണ് രാഹുലിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചത്. പുഷ്പങ്ങളും, കൊടിതോരണങ്ങളും, മുത്തുകുടകളുമെല്ലാം കൊണ്ട് റാലി നടന്ന വഴികളെല്ലാം നിറഞ്ഞിരുന്നു.
എല്ലാവർക്കും നന്ദി...
വയനാട് മണ്ഡലത്തില്‍ തനിക്ക് വന്‍ ഭൂരിപക്ഷം നേടിത്തന്നതിന് താന്‍ നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗം പരിഭാഷപ്പെടുത്തി. കെ.പി സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,എ .ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എ പി അനില്‍കുമാര്‍ എം എല്‍ എ എന്നിവര്‍ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.